കള്ളത്തരങ്ങള്‍ ഓരോന്നായി പൊളിഞ്ഞു തുടങ്ങി, കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി, കെകെ ശൈലജയ്ക്ക് എതിരായ അന്വേഷണം തുടരാം...ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

ഒന്നാം പിണറായി സർക്കാരിലെ ഇമേജ് ബിൽഡറായിരുന്നു മുന്‍ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ ഷൈലജ ടീച്ചര്‍. എന്നാല്‍ ഉണ്ടായിരുന്ന ഇമേജ് ഒക്കെ ഇപ്പോള്‍ ആകെ ജനങ്ങളുടെ മുന്നില്‍ പൊളിഞ്ഞു വീഴുകയാണ്. കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയിരിക്കുകയാണ്.
കെകെ ശൈലജ അടക്കമുള്ളവർക്കെതിരെയുള്ള അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി.പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന ലോകായുക്ത നോട്ടീസ് മുൻ ആരോഗ്യമന്ത്രിക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. എന്നാൽ ഇപ്പോള്‍ ക്രമക്കേട് സംബന്ധിച്ചുള്ള ആരോപണത്തില്‍ കെകെ ശൈലജയ്ക്ക് എതിരായ അന്വേഷണം തുടരാം എന്ന കോടതി ഉത്തരവ് വലിയൊരു തിരിച്ചടി തന്നെയാണ്.
ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്. 500 രൂപ വിലയുള്ള പി.പി.ഇ കിറ്റുകൾ വാങ്ങിയത് 3 ഇരട്ടി ഉയർന്ന നിരക്കിലാണെന്ന് ആരോപിച്ചാണ് ലോകായുക്തക്ക് പരാതി ലഭിച്ചത്. ഈ പരാതിയിൽ ആണ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചത്.
കെ.കെ. ശൈലജ, രാജൻ ഖൊബ്രഗഡെ എന്നിവരടക്കം 11 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്. അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് നേരെത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. 2020 മാർച്ച് 30 നാണ് ഒരു കിറ്റിന് 1,550 രൂപ എന്ന നിരക്കിൽ സാൻഫാർമയിൽ നിന്ന് സംസ്ഥാന സർക്കാർ 50,000 പി പി ഇ കിറ്റുകൾ വാങ്ങിയത്.
ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്നൊക്കെയാണ് വിശദീകരണം. പിപിഇ കിറ്റുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് മുന്‍ ആരോഗ്യമന്ത്രി ഇതില്‍ മറുപടി നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്.
50,000 കിറ്റുകള്‍ വാങ്ങാന്‍ ഓഡര്‍ നല്‍കി. എന്നാല്‍, 15,000 കിറ്റുകള്‍ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓഡര്‍ ക്യാന്‍സല്‍ ചെയ്തുവെന്നും കുവൈത്തില്‍ നടന്ന പൊതു പരിപാടിയില്‍ അവർ ന്യായീകരിച്ചിരുന്നു. 'വിഷയം ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം. പക്ഷേ ക്വാളിറ്റിയും നോക്കണം. മാര്‍ക്കറ്റില്‍ കണ്ടമാനം ബിസിനസുകാര്‍ വില വര്‍ധിപ്പിച്ചു. ഒരു പിപിഇ കിറ്റിന് 1500 രൂപ. 500-ന് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇത് വാങ്ങണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു.
പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത്. പിന്നെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ബാക്കിയെല്ലാം ഒഴിവാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ 50,000 പിപിഇ കിറ്റ് 1500 രൂപവെച്ച് വാങ്ങാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. അതില്‍ 15,000 കിട്ടി. അപ്പോഴേയ്ക്കും കിറ്റുകള്‍ മാര്‍ക്കറ്റില്‍ വരാന്‍ തുടങ്ങി. വില കുറഞ്ഞു.അതോടെ ബാക്കി 35,000-ന്റെ ക്യാന്‍സല്‍ ചെയ്തു. പിന്നെ മാര്‍ക്കറ്റില്‍ വരുന്ന വിലയ്ക്ക് വാങ്ങി', ശൈലജ പറഞ്ഞു.
ഇതിനെയാണ് ഇപ്പോഴും പ്രതിപക്ഷം 500 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 15,000 രൂപയ്ക്ക് വാങ്ങി വലിയ അഴിമതിയെന്നെക്കെ പറയുന്നതെന്നും ശൈലജ പറഞ്ഞു. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്‌നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. പിപിഇ കിറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ലോകായുക്ത നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ പരോക്ഷ മറുപടിയുമായി കെ.കെ.ശൈലജ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























