മാനസിക ആരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ചത് തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: സ്മിതാകുമാരിയെ മർദ്ദിച്ചതാണ് മരണ കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കൾ: ആറ് ആശുപത്രി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യും...

പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ചത് തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആശുപത്രിയിൽ വച്ചുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പോലീസിന്റെയും നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആശുപത്രി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യും. കൊല്ലം ശൂരനാട് തെക്ക് സ്വദേശിനി 41 വയസുളള സ്മിതാകുമാരിയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. നവംബർ 29ന് വൈകുന്നേരമാണ് സെല്ലിൽ സ്മിതാകുമാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വീട്ടില്‍ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്മിതാകുമാരിയെ ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചത്.
വാര്‍ഡില്‍ ചികില്‍സയിലായിരുന്ന സ്മിതാ കുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനേത്തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഈ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ട സ്മിതാകുമാരിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റതായി കണ്ടെത്തിയത്. ഇതിനു മുമ്പ് രണ്ടു തവണ സ്മിതാകുമാരി പേരൂര്‍ക്കടയില്‍ ചികില്‍സ തേടിയിട്ടുണ്ട്. മരണകാരണത്തേക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഫൊറസിക് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
അതേ സമയം ആശുപത്രിയിലെ ജീവനക്കാർ സ്മിതാകുമാരിയെ മർദ്ദിച്ചതാണ് മരണകാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞത്. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്മിതാകുമാരിക്ക് ഈ പരിക്ക് എങ്ങനെ സംഭവിച്ചു? ആശുപത്രി ജീവനക്കാരുമായി ഉണ്ടായ മല്പിടുത്തത്തിനിടെ സംഭവിച്ചതാണോ? രോഗി തന്നെ സ്വയം ഇടിച്ച് പരിക്കേൽപ്പിച്ചതാണോ?
എന്നീ കാര്യങ്ങൾ കണ്ടെത്താൻ ജീവനക്കാരെ ഫോറൻസിക്ക് പരിശോധനയ്ക്കും വിധേയരാക്കിരുന്നു. കൂടുതൽ വ്യക്തത വരുത്താൻ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നാണ് പോലീസിന്റെ ആവശ്യം. മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ് കാരണം രോഗികൾക്ക് വേണ്ട പരിചരണം കിട്ടുന്നില്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രാവിലെ കുളിപ്പിക്കാൻ ഇറക്കുന്നതിനിടെ രോഗി മതിൽ ചാടി രക്ഷപ്പെട്ടാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് ജീവനക്കാർ പിടികൂടി സെല്ലിൽ അടച്ചത്.
https://www.facebook.com/Malayalivartha
























