കാമുകൻ വിവാഹിതനെന്നറിഞ്ഞ കാമുകി പ്രണയത്തിൽ നിന്ന് പിൻമാറി; മനംനൊന്തു പുഴയിൽ ചാടിയ യുവാവ് പേടിച്ച് പാലത്തിന്റെ തൂണിൽ പിടിച്ചു കിടന്നു; അഗ്നി ശമന സേനയെത്തി രക്ഷിച്ചു; യുവാവിനെതിരെ ആത്മഹത്യ ശ്രമത്തിന് കേസ്
തൊടുപുഴയിൽ കാമുകി പ്രണയത്തിൽനിന്ന് പിൻമാറിയതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രണ്ടര മണിക്കൂർ പോലീസിനെയും അഗ്നിശമന സേനയെയും വട്ടം ചുറ്റിച്ചു.കോലാനി സ്വദേശി ജോജോ ജോർജാണ് (28) തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപത്തുവച്ചു പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ വിവാഹിതനാണ് എന്നറിഞ്ഞതിനെ തുടർന്നാണ് കാമുകി പ്രണയത്തിൽ നിന്ന് പിന്മാറിയത്.
ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ ജോർജ് പ്രണയത്തിലായിരുന്നു. വീട് വിട്ടു വന്ന യുവതി കഴിഞ്ഞ നവംബർ 11 മുതൽ കോലാനിയിൽ ജോജോയുടെ ഒപ്പമായിരുന്നു താമസം. ഇതിനിടയിൽ ജോജോ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം യുവതി അറിഞ്ഞു. അതോടെ യുവതി ജോജോയുമായി ഉള്ള ബന്ധനത്തിൽ നിന്ന് പിന്മാറി. ഇന്നലെ രാവിലെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് പാലത്തിൽ നിന്നും തൊടുപുഴയാറ്റിലേക്ക് യുവാവ് ചാടി. ഇത് കണ്ട വഴി യാത്രക്കാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസുകാർ ഓടിയെത്തിയെങ്കിലും ഒഴുക്ക് ശക്തമായ പുഴയിലേക്കിറങ്ങാൻ സാധിച്ചില്ല. തുടർന്ന് അഗ്നി ശമന സേനയെ വിളിച്ച് വരുത്തി. ഈ സമയം ഒഴുക്കിൽപെട്ട് ഭയന്ന ജോജോ പാലത്തിന്റെ കോൺക്രീറ്റ് തൂണിൽ കയറി പിടിച്ചു കിടന്നു.
നീന്തിയെത്തിയ അഗ്നിരക്ഷാ സേനാംഗം ജോജോയെ സുരക്ഷിതനാക്കി. പുഴയുടെ മധ്യത്തിലേക്ക് നീന്തിയെത്താൻ ശക്തമായ അടിയൊഴുക്ക് മൂലം മറ്റാർക്കും സാധിച്ചില്ല. തുടർന്ന് പാലത്തിൽ നിന്നും കെട്ടിയ വടത്തിൽ തൂങ്ങി സേനാംഗങ്ങൾ പുഴയിലേക്കി. എന്നിട്ട് വല ഉപയോഗിച്ച് ജോജോയെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോജോയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നമില്ല. ഇയാൾ നേരത്തെ നെടുങ്കണ്ടത്ത് ആംബുലൻസ് ഡ്രൈവറായിരുന്നു. ആത്മഹത്യ ശ്രമത്തിന് ജോജോയുടെ പേരിൽ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha