ലഹരിക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയുണ്ടോ? പൊലീസിൽ പലർക്കും ലഹരിമാഫിയയുമായി ബന്ധമുണ്ട്, കേരളം ലഹരി കേന്ദ്രമായെന്ന് വി ഡി സതീശൻ
ലഹരിക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയുണ്ടോയെന്ന ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസിൽ പലർക്കും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുകയുണ്ടായി. അഴിയൂരിൽ പതിമൂന്നുകാരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ തന്നെ ലഹരി ഇടപാടുകാരെയാണ് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
ലഹരിക്ക് രാഷ്ട്രീയ സ്‌പോൺസർഷിപ്പ്. സർക്കാർ ക്യാമ്പയിൻ പൊലീസ് അറിഞ്ഞില്ലേ? സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ വ്യാപകമാണ്. കേരളം ലഹരി കേന്ദ്രമായെന്നും വി ഡി സതീശൻ വിമർശിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ലഹരിക്കേസിലെ പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ടെന്ന് മാത്യു കുഴൽനാടൻ വിമർശിച്ചപ്പോൾ മലയിൻകീഴ് കേസിലെ പ്രതി ഇപ്പോൾ ജയിലിൽ ആണെന്നും സംരക്ഷണം കിട്ടിയില്ലെന്നും മന്ത്രി എം.ബി. രാജേഷ് മറുപടി നൽകുകയുണ്ടായി. അഴിയൂർ വിഷയം സർക്കാർ ഗൗരവത്തോടെയാണ് ഇത് കണ്ടത്. ലഹരി മാഫിയയെ ദാക്ഷിണ്യമില്ലാതെ അടിച്ചമർത്തുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
കൂടാതെ വിഡി സതീശന്റെ പരാമർശത്തിനെതിരെ ഭരണപക്ഷ ബഹളം രംഗത്തിറങ്ങി. ഇതോടെ പ്രതിപക്ഷവും ബഹളം വെച്ചു. ഇരുപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ വലിയ ബഹളം ഉണ്ടാവുകയാണ് ചെയ്തത്. ഇതിനിടെ സീറ്റിൽ നിന്ന് എഴുന്നേറ്റ മന്ത്രി എംബി രാജേഷ്, മർദ്ദനമേറ്റ അപർണ ഗൗരിയുടെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാമെന്ന് പറയുകയും ചെയ്തു. തൻറെ പ്രസംഗം പൂർത്തിയാകാതെ മന്ത്രിമാർ സംസാരിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് എതിർക്കുകയും ചെയ്തു.
അതേസമയം മേപ്പാടി പോളിടെക്നിക് കോളജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായി മാറിയിരുന്നു. ഇരുപക്ഷവും വാക്പോരുമായി രംഗത്തിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
https://www.facebook.com/Malayalivartha