'എല്ലാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ഉണ്ടെങ്കിലും എല്ലായ്പ്പോഴും നമുക്ക് രോഗിയെ രക്ഷിക്കാൻ പറ്റണമെന്നില്ല. അങ്ങനെ പറ്റാത്തത് ആരോഗ്യ പ്രവർത്തകരുടെ പിഴവോ കഴിവുകേടോ അല്ലാ. വെറുതേ ഇരിക്കുന്ന ഒരാൾക്ക് ഈ അപകടാവസ്ഥകൾ ഉണ്ടാവാനുള്ള സാധ്യതയുടെ 100 മടങ്ങെങ്കിലും വരും ഒരു ഗർഭിണിക്കിത് ഇതൊക്കെ വരാൻ...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു
ഗർഭവും പ്രസവവും എല്ലാം പ്രകൃതിദത്തവും സ്വാഭാവികവുമായ കാര്യങ്ങളാണെന്ന് പറയാമെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ഏതു നിമിഷവും അപകടമുണ്ടാക്കാവുന്ന ഒരവസ്ഥയുമാണത് എന്ന് പറയുകയാണ് ഡോ. മനോജ് വെള്ളനാട് .
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പ്രസവത്തോടെ അമ്മയോ കുഞ്ഞോ മരിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. ദൂരെയെവിടെയെങ്കിലും നടന്നതാണെങ്കിൽ കൂടി ആ വാർത്ത കേൾക്കുമ്പോൾ എല്ലാ മനുഷ്യർക്കും അതിൽ സങ്കടം തോന്നും. ഗർഭവും പ്രസവവും എല്ലാം പ്രകൃതിദത്തവും സ്വാഭാവികവുമായ കാര്യങ്ങളാണെന്ന് പറയാമെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ഏതു നിമിഷവും അപകടമുണ്ടാക്കാവുന്ന ഒരവസ്ഥയുമാണത്.
അങ്ങനെയുണ്ടാവാൻ സാധ്യതയുളള മിക്കവാറും പ്രശ്നങ്ങളെയും നേരത്തേ കണ്ടെത്തിയും ആവശ്യം വേണ്ട മുന്നൊരുക്കങ്ങളും പരിചരണങ്ങളും നൽകിയുമാണ് നമ്മൾ മാതൃ-ശിശു മരണനിരക്കിൽ ലോക നിലവാരത്തിലെത്തിയത്. അതിന് ശാസ്ത്രത്തോടും ആരോഗ്യ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു. എന്നാലും ചിലപ്പോഴെങ്കിലും ചില പ്രശ്നങ്ങൾ നമ്മുടെ പ്രവചനങ്ങൾക്കോ അറിവിനോ ഭൗതിക സാഹചര്യങ്ങൾക്കോ നിയന്ത്രിക്കാൻ പറ്റാതെ വരാറുണ്ട്.
ഈ പോസ്റ്റ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഇതുവരെയും ഒരസുഖവും കണ്ടെത്തിയിട്ടില്ലാത്ത ആളാണെങ്കിൽ പോലും, നിങ്ങളിൽ ആർക്കും പെട്ടെന്നൊരു ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ അപസ്മാരമോ മറ്റെന്തെങ്കിലുമോ ഒക്കെ വരാനുള്ള സാധ്യത എപ്പോഴുമുണ്ട്. യാത്രയിലെപ്പോഴും ഒരു ഡോക്ടർ അനുഗമിക്കുന്ന, എവിടെ ചെല്ലുന്നു എന്ന് പറഞ്ഞാലും ആ പ്രദേശത്തെ ഏറ്റവും മികച്ച രണ്ടോ മൂന്നോ ആശുപത്രികളുടെ ICU-വിൽ ഒരു ബെഡ് മുൻകൂറായി ഒഴിച്ചിട്ടിരിക്കുന്ന VVIP കളിൽ ഒരാളായിരുന്നു APJ അബ്ദുൾ കലാം. എന്നിട്ടും പക്ഷെ അദ്ദേഹത്തെ രക്ഷിക്കാൻ അന്നാർക്കും കഴിഞ്ഞില്ലാ.
എന്നുവച്ചാൽ എല്ലാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ഉണ്ടെങ്കിലും എല്ലായ്പ്പോഴും നമുക്ക് രോഗിയെ രക്ഷിക്കാൻ പറ്റണമെന്നില്ല. അങ്ങനെ പറ്റാത്തത് ആരോഗ്യ പ്രവർത്തകരുടെ പിഴവോ കഴിവുകേടോ അല്ലാ. വെറുതേ ഇരിക്കുന്ന ഒരാൾക്ക് ഈ അപകടാവസ്ഥകൾ ഉണ്ടാവാനുള്ള സാധ്യതയുടെ 100 മടങ്ങെങ്കിലും വരും ഒരു ഗർഭിണിക്കിത് ഇതൊക്കെ വരാൻ.
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചതും ആരെയും വേദനിപ്പിക്കുന്ന വാർത്തയാണ്. നേരത്തേ പ്രവചിക്കാൻ കഴിയാത്ത ഒരവസ്ഥയാണ് പെരിപ്പാർട്ടം കാർഡിയോ മയോപ്പതി. മാത്രമല്ല അത്ര സാധാരണമല്ലാത്ത പ്രശ്നവുമാണ്. എന്നിട്ടും രോഗിയുടെ നില വഷളാവുന്നു എന്ന് കണ്ടപ്പോൾ രോഗമിതാണെന്ന് തിരിച്ചറിയുകയും, അതിനു വേണ്ട ചികിത്സയും പരിചരണങ്ങളും തുടങ്ങുകയും ചെയ്തു അവർ. എന്നാൽ ആരും ആഗ്രഹിക്കാത്ത ദുരന്തം അവിടെ സംഭവിച്ചു.
പക്ഷെ, അതിന്റെ പേരിൽ ആ ആരോഗ്യപ്രവർത്തകരെ പ്രതിസ്ഥാനത്തു കൊണ്ട് നിർത്തിയിട്ട് ഈ വിഷയം ചർച്ച ചെയ്യുന്നത് ആർക്കും ഗുണകരമല്ലാത്ത കാര്യമാണ്. ബന്ധുക്കളുടെ പ്രതിഷേധവും പരാതിയും സ്വാഭാവികമാണ്. നമ്മളിലാരാണെങ്കിലും അത് തന്നെ ചെയ്യും. അവർക്ക് കാര്യങ്ങളിൽ വ്യക്തത വരുത്തി നൽകേണ്ടത് സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ഉത്തരവാദിത്തവുമാണ്. എന്നാൽ അവിടെ ചികിത്സിച്ച ഡോക്ടർമാരോട് ലീവിൽ പോകാൻ സർക്കാർ ആവശ്യപ്പെടുമ്പോൾ എന്ത് സന്ദേശമാണ് ജനങ്ങൾക്കീ വിഷയത്തിൽ നൽകുന്നത്? എവിടെയോ എന്തോ പിഴവുണ്ടെന്ന് തന്നെയല്ലേ? അവരെ ജോലിയിൽ നിന്നും മാറ്റി നിർത്തി അന്വേഷിക്കേണ്ട സംഭവമല്ലല്ലോ ഇത്.
ഇത്തരത്തിൽ പ്രഥമ ദൃഷ്ട്യാ തന്നെ ആർക്കും യാതൊരു പിഴവും ചൂണ്ടിക്കാണിക്കാനാത്ത ഒരു സംഭവത്തിൽ പോലും ആരോഗ്യ പ്രവർത്തകരെ സപ്പോർട്ട് ചെയ്യാനോ മാനസികമായെങ്കിലും കൂടെ നിൽക്കാനോ മനസില്ലെങ്കിൽ, എപ്പോഴും മാധ്യമങ്ങളുടെ ഗ്വാഗ്വാ വിളികൾക്ക് ചെവി കൊടുക്കാനുമാണ് പ്ലാനെങ്കിൽ എത്രകാലം ഈ വണ്ടി പഞ്ചറാവാതെ ഓടും! പൊതുജനവും മാധ്യമങ്ങളും സർക്കാരും എപ്പോഴും സംശയത്തോടെ മാത്രം നോക്കിക്കൊണ്ടിരിക്കുമ്പോൾ ആർക്കാണിവിടെ അധികനാൾ ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ പറ്റുന്നത്?
പെരിപ്പാർട്ടം കാർഡിയോമയോപ്പതി ഇനിയും സംഭവിക്കാം. ആർക്കാണെന്നോ എപ്പൊഴാണെന്നോ ആർക്കും പ്രവചിക്കാനാവില്ല. അവിടെയൊന്നും ജീവൻ രക്ഷിക്കാൻ കഴിയണമെന്നുമില്ല. അത് ആരുടെയും പിഴവുമല്ല. അപ്പോഴൊക്കെ ബലിയാടാവാൻ ആരോഗ്യപ്രവർത്തകർ ബാക്കിയുണ്ടായാൽ മതിയായിരുന്നു. ലോകത്ത് ഒരു ഗർഭിണിയ്ക്കും ഈ വക രോഗങ്ങളും ദുരന്തങ്ങളും ഉണ്ടാവരുതേയെന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു കൊണ്ട്, മരിച്ച അമ്മയ്ക്കും കുഞ്ഞിനും ആദരാഞ്ജലി.
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha