ബഫർസോൺ സമരത്തിൽ സിപിഎം നേതാക്കളും...പിണറായിക്ക് ആപ്പ് വച്ച് നേതാക്കൾ..താമരശേരി രൂപതയുടെ സമരത്തിൽ ലോക്കൽ കമ്മറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും....

ബഫർ സോൺ സമരത്തിൽ പങ്കെടുത്ത് സിപിഎം പ്രാദേശിക നേതാക്കളും . ഇന്നലെ കൂരാച്ചുണ്ടിൽ നടന്ന ജന ജാഗ്രത യാത്രയിലാണ് കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും അടക്കം പങ്കെടുത്തത്. താമരശ്ശേരി രൂപത നേതൃത്വം ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന് രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നാണ് നേതാക്കളുടെ വിശദീകരണംഅതിനിടെ ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും.
വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം, സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.
ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടാനാണ് ധരണ.ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവ്വേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ,
സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്നുദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
വനാതിർത്തിയിലെ വില്ലേജുകൾ, ബഫർ സോൺ സർവ്വേയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ച വില്ലേജുകൾ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസർമാരോട് ആണ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.ബഫർ സോൺ വിഷയത്തിൽ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക് കടന്നു.ഇന്ന് അമ്പൂരിയിൽ പ്രതിഷേധം സംഗമം സംഘടിപ്പിക്കും.വൈകീട്ട് അഞ്ചിന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം.
ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതൽ മേഖല വനാതിർത്തിയിൽ തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.
ബഫർ സോൺ വിഷയത്തിൽ കോൺഗ്രസിന്‍റെ സമരത്തിനും ഇന്ന് തുടക്കമാകും.കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകീട്ട് മൂന്നരയ്ക്കാണ് സമര പ്രഖ്യാപന കൺവെൻഷൻ. പ്രതിഷേധ പരിപാടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.അതെ സമയം ബഫർ സോൺ സമരത്തിന് പിന്തുണയുമായി സിപിഎം കോഴിക്കോട് പ്രാദേശിക നേതൃത്വം. ബഫർ സോൺ സംസ്ഥാനത്ത് ആവശ്യമില്ല. കർഷകരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണം. നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സി പി എം കക്കയം സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജോൺ വേമ്പുവിള മീഡിയവണിനോട് പറഞ്ഞു. ഇത് തന്റെ മാത്രം നിലപാടല്ല. പലനേതാക്കൾക്കും ഈ നിലപാടാണ്. പലരും പേടികൊണ്ടാണ് പുറത്ത് പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബഫർ സോൺ വിഷയത്തിൽ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. അശാസ്ത്രീയവും അപൂർണ്ണവുമായ ഉപഗ്രഹ സർവെ ആരെ തൃപ്തിപ്പെടുത്താനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഉപഗ്രഹ സർവേയ്ക്ക് പകരം ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തണം എന്ന് ഡീൻ കുര്യാക്കോസ് എം പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ അന്തിമ നിയമം ആകാതിരിക്കാൻ സർക്കാരുകൾ ജഗ്രത കാട്ടണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ബഫർ സോണിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണുമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha























