വനിതാ ടിടിഇയെ അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു; പ്രകോപിപ്പിച്ചത് ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര സമ്മതിക്കാത്തത് ; അര്‍ജുന്‍ ആയങ്കിക്കെതിരെ റെയിൽവേ പൊലീസ് കേസ്

കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ട്രെയിനിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് കേസ്.കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം–നാഗർകോവിൽ എക്സ്പ്രസിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ആയങ്കി യാത്ര ചെയ്തതു. ഇത് ടിടിഇ ചോദ്യം ചെയ്തു. ഇതോടെ അർജുൻ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നാണു പരാതി.
ടിടിഇ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എസ്എച്ച്ഒ റെജി പി.ജോസഫ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂർ സ്വർണക്കടത്ത് കേസിലും ഇയാൾ പ്രതിയാണ്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























