ഇന്ധന നികുതി ഒരു രൂപ കുറയ്ക്കണമെന്ന സിപിഎമ്മിൻെറയും ഇടതുമുന്നണിയുടെയും ആവശ്യം തള്ളി, ഗോവിന്ദനും ജയരാജനും പിണറായിയോട് പിണങ്ങി, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രകളും വാഹനം വാങ്ങലും അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും സർക്കാർ, മുഖ്യൻ ഉടൻ വിദേശത്തേക്ക്....!

ഇന്ധന നികുതി ഒരു രൂപ കുറയ്ക്കണമെന്ന സി പി എ മ്മിൻെറയും ഇടതുമുന്നണിയുടെയും ആവശ്യം പിണറായി വിജയൻ തള്ളി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും ഇതിൽ അതൃപ്തരാണെന്നാണ് സൂചന. മുഖ്യമന്ത്രി ഇടപെട്ടാണ് ഇന്ധന സെസ് കുറയ്ക്കാത്തതെന്നാണ് റിപ്പോർട്ട്. ഭൂമിയുടെ ന്യായവില കുറയ്ക്കണ്ടതില്ലെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രകളും വാഹനം വാങ്ങലും അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് സർക്കാർ വ്യക്തമാക്കി.
ബജറ്റ് ചർച്ചക്ക് നൽകിയ മറുപടിയിലാണ് ധനമന്ത്രിയുടെ വിശദീകരണം. കേരളം കട്ട പുറത്താണെന്ന സ്ഥിരം പല്ലവി കെ.എൻ.ബാലഗോപാൽ ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. ഒരു കാർ വാങ്ങുന്നതോ ക്ലിഫ് ഹൗസിൽ കാലി തൊഴുത്ത് നിർമ്മിക്കുന്നതോ അല്ല ചെലവുചുരുക്കലെന്ന് വ്യക്തമാക്കാൻ ധനമന്ത്രിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി തന്നെയാണ്.. പ്രതിപക്ഷവും മാധ്യമങ്ങളും തള്ളുന്ന തുള്ളലുകൾക്ക് നിന്നു കൊടുക്കരുതെന്നാണ് മുഖ്യമന്ത്രി ധനമന്ത്രിക്ക് നൽകിയ നിർദ്ദേശം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾക്ക് ഒരു കുറവും വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് സർക്കാർ. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത് മന്ത്രിമാർക്ക് വേണ്ടിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ സർക്കാരിൻ്റെ കാര്യത്തിൽ അധികം വൈകാതെ തീരുമാനമാകുമെന്നാണ് എ.കെ.ജി.സെൻററുമായി ബന്ധപ്പെട്ടവർ പറയുന്നത്. അധികം വൈകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു വിദേശയാത്ര പോവാൻ സാധ്യതയുണ്ടെന്ന് പാർട്ടിയും കരുതുന്നു.
കേരളം എന്ന പി ച്ചച്ചിട്ടയിൽ കൈയിട്ട് വരാനുള്ള ഒരു അവസരവും പാഴാക്കേണ്ടതില്ലെന്നാണ് തീരുമാനം.ഇക്കുറി മുഖ്യമന്ത്രിയെ ധനമന്ത്രിയും അനുഗമിക്കും. ധനമന്ത്രി ഇത്രയും കാലം ഒതുങ്ങിയാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇനി ഇത്തരം വിട്ടുവീഴ്ചകളിൽ അർത്ഥമില്ലെന്ന് ബാലഗോപാലും കരുതുന്നു.മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ ആറു വർഷത്തിനിടയിൽ നടത്തിയ ഒരു വിദേശയാത്രയും ഒരു ഫലവും ഉണ്ടാക്കിയിട്ടില്ലെന്നാണ് സർക്കാർ തന്നെ പറയുന്നത്. ഇതിൻ്റെയെല്ലാം വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ പുറത്തു വന്നു കഴിഞ്ഞു.
ഒടുവിൽ കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ലണ്ടനില്‍ മുഖ്യമന്ത്രിയും സംഘവും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരം ലഭിച്ചു.. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്..
നിത്യ ചിലവുകള്‍ക്കുപോലും പണം കണ്ടെത്താനാകാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പകച്ചുനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തിയത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂര്‍ത്ത് സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുകയാണ്. എന്നിട്ടാണ് ഇന്ധന നികുതിയും വെള്ളക്കരവുമായി കേരളത്തിലെ ജനങ്ങളെ സർക്കാർ വെല്ലുവിളിച്ചത്.
കടം വാങ്ങി ശമ്പളവും പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കി. ഇന്ത്യന്‍ കമ്പനിയായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ ബോംബെയില്‍ പോകേണ്ടതിനു പകരം പിണറായി യൂറോപ്പിലേക്കാണ് പോയത്. ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല
മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുന്‍പും നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. 2019 മേയില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. പദ്ധതി ചെളിവാരല്‍ പദ്ധതിയായി അവശേഷിച്ചു. നേരത്തെ ജപ്പാന്‍ കൊറിയ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഏതെല്ലാം നടപ്പായെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. നാളെയുടെ പദാര്‍ത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം.
ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫേര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നാണ്. പിന്നീട് അത് മാറ്റി യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചൊണ്.
ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ് സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. ഇതിലൂടെ ആരെയും ജോലിക്ക് അയയ്ക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം നട്ടംതിരിയുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശയാത്ര നടത്തി കോടികള്‍ ധൂര്‍ത്തടിക്കുന്നത്.ഒന്നാം പിണറായി സർക്കാരിൻ്റെ ആദ്യ മൂന്ന് വര്‍ഷത്തിനിടെ എട്ട് തവണ വിദേശയാത്ര നടത്തിയ മുഖ്യമന്ത്രിയാണ് മുന്നില്‍. മിക്ക യാത്രയിലും അദ്ദേഹം ഭാര്യയേയും മകളേയും ചെറുമകളേയും ഒപ്പം കൂട്ടി.
എന്നാല്‍ ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഞെരുക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കടമെടുത്ത് നല്‍കേണ്ട സ്ഥിതിയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രാ ചെലവുകള്‍ക്ക് ധനവകുപ്പ് നിര്‍ലോഭം പണം അനുവദിക്കുന്നുണ്ട്. തമിഴ്നാടും കർണാടകയും തെലുങ്കാനയും കോടികളുടെ വിദേശ പദ്ധതികൾ അവരുടെ സംസ്ഥാനങ്ങളിൽ കൊണ്ടുവരുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പിണറായിയെ പോലെ വിദേശയാത്ര നടത്തിയിട്ടില്ല.
ആദ്യ ടേമിൽ മുഖ്യമന്ത്രി കുടുംബസമേതം നടത്തിയ ജപ്പാൻ യാത്രയിൽ മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെ 13 അംഗ സംഘം ഉണ്ടായിരുന്നു. 11 ദിവസം നീണ്ട സന്ദര്‍ശനത്തിന് ഒരു കോടിയിലേറെ രൂപയായിരുന്നു ചിലവ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം സംബന്ധിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഉദ്യോഗസ്ഥവൃന്ദവും ഇക്കാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലും പോയി. ഒന്നും സംഭവിച്ചില്ല.
പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ഡസനിലേറെ മന്ത്രിമാര്‍ വിദേശയാത്രക്ക് അനുമതി തേടിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയുമാണ് വിദേശത്തേക്ക് പോയത്. യാത്രയുടെ ഫലമായി എത്ര രൂപ സമാഹരിക്കാനായെന്ന് നിയമസഭയില്‍ വി.ടി ബല്‍റാമിന്റെ ചോദ്യത്തിന് ആദ്യം സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. പിന്നീടും പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ലഭിച്ചില്ലെന്നായിരുന്നു മറുപടി. നിയമസഭയില്‍ പറയാതെ വെബ്‌സൈറ്റിലാണ് മറുപടി പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ യാത്രക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവാക്കിയെന്ന എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. വിദേശ യാത്രക്കായി ചെലവിട്ട തുക സംബന്ധിച്ച് വിവരം ശേഖരിച്ചുവരികയാണെന്ന സ്ഥിരം പല്ലവിയാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിനും മറുപടി പഴയത് തന്നെ. ഖജനാവില്‍ നിന്ന് ചെലവഴിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ നേട്ടമായി ഊതിപ്പെരുപ്പിച്ച കണക്കുകളാണ് അവതരിപ്പിക്കുന്നത്.
തുടക്കത്തിലെ പാളിയ പ്രവാസി ചിട്ടിയും അദാനിക്ക് കൈമാറിയ തിരുവനന്തപുരം വിമാനത്താവള വികസനത്തിനുള്ള മുതല്‍ മുടക്കും ഉള്‍പ്പെടെ നടക്കാത്ത വാഗ്ദാനങ്ങളാണ് നേട്ടമായി സര്‍ക്കാര്‍ നിരത്തിയത്. ഗള്‍ഫ് സന്ദര്‍ശനവേളയില്‍ പത്ത് ദിവസത്തിലേറെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മുഖ്യമന്ത്രി യു.എ.ഇയില്‍ തങ്ങി. പ്രത്യേക അപേക്ഷ നല്‍കിയാണ് മുഖ്യമന്ത്രി സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാന്‍ യു.എ.ഇയില്‍ തങ്ങിയത്. ഇതിന്റെ ചെലവ് സ്വയം വഹിച്ചെന്നാണ് കണക്ക്.
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം പൂര്‍ണ പരാജയമായിരുന്നു. തോട്ടവിള പരിപാലനം, പുഷ്പ, ഫല മേഖലയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് തുടങ്ങിയ മേഖലയില്‍ സഹകരണ വാഗ്ദാനം ചില കമ്പനികള്‍ നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നിവിടങ്ങളില്‍ കറങ്ങിയ മുഖ്യമന്തിയുടെ പര്യടനം നിഷ്ഫലമായിരുന്നു.
ലോക ബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് വാഗ്ദാനം ചെയ്ത തുക മുഖ്യമന്ത്രിയുടെ യുറോപ്യന്‍ പര്യടന നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചിട്ടില്ല. ജനീവയുടെ മാലിന്യം സംസ്‌കരണ സംവിധാന സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താന്‍ ധാരണയിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വിദ്യാഭ്യാസ മേഖലയില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി സഹകരണത്തിന് ധാരണയെത്തിയെന്ന വാഗ്ദാനവും നിഷ്ഫലമായി.
ദുബായില്‍ വ്യവസായ സമൂഹവുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തത് നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ്, ആസ്റ്റര്‍, ഡി.പി വേള്‍ഡ് കമ്പനികളാണ്. കേരളത്തില്‍ ഈ കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ച മുതല്‍മുടക്ക് യോഗത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സഹകരണം ഉറപ്പാക്കുകയാണ് ജപ്പാനിൽ പോയ മുഖ്യമന്ത്രിയുടെ ലക്ഷ്യം. സര്‍വകലാശാലാ മേധാവികളെ നിയോഗിക്കേണ്ട കാര്യത്തിനാണ് പരിവാര സമേതം മുഖ്യമന്ത്രി ജപ്പാനിലെത്തിയത്.
ഏറ്റവും കൂടുതല്‍ തവണ വിദേശ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയെന്ന നേട്ടം ഇപ്പോള്‍ തന്നെ പിണറായി വിജയനാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യൂറോപ്പ് സന്ദർശനത്തിന് പോകുന്നതിന് മുമ്പ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാരീസിലേക്ക് പോയിരുന്നു.. ടൂറിസം മേളയിൽ പങ്കെടുക്കാനാണ് മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസിലേക്ക് പോയത്. സെപ്റ്റംബര്‍ 19-ന് നടന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ അദ്ദേഹം പങ്കെടുത്തു. റിയാസിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയും സംഘവും വിദ്യാഭ്യാസ മന്ത്രിയും ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീണ്ട യൂറോപ്പ് യാത്ര നടത്തിയത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിനായി ഫിന്‍ലന്‍ഡ് ക്ഷണം സ്വീകരിച്ചാണ് ഇരുവരും പോയത്. എന്നാൽ വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. ദേശീയ വരുമാന ശരാശരിയുടെ ഇരട്ടിയുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ പ്രസ്താവന മുനവച്ചതാണെന്നാണ് തൽപ്പരകക്ഷികൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വിദേശയാത്ര വേണ്ടെന്ന് നിലപാട് എടുക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും പറഞ്ഞു.
സാമൂഹികമായും ഭരണപരമായും യാത്രകൾ ആവശ്യമാണ്. ഇതുകൊണ്ടല്ലല്ലോ സാമ്പത്തിക സ്ഥിതി മോശമായതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിലാണ് സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്‍റെ വക്കിലാണ്. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുതൽ കെഎസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്. ഓണത്തിന് ശേഷവും ഇതുതന്നെയാണ് സ്ഥിതി.
കഴിഞ്ഞ വര്‍ഷത്തേക്കാൾ 6500 കോടി രൂപ അധികം. ഇതിനൊപ്പം വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തുക കണ്ടെത്തേണ്ടി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തൽ. സാമ്പത്തിക വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോൾ നിശ്ചയിച്ച 43 ശതമാനത്തിന് പകരം നൂറ് ശതമാനം ചെലവിട്ട വകുപ്പുകളുമുണ്ട് കൂട്ടത്തിൽ. ഇക്കാര്യത്തിൽ നിയന്ത്രണവും ആലോചിക്കുന്നു. കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്‍റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23000 കോടിരൂപയുടെ ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായി.
റിസര്‍വ് ബാങ്കിൽ നിന്ന് എടുക്കാവുന്ന വെയ്സ് ആന്‍റ് മീൽസ് പരിധിയും തീര്‍ന്നാണ് ഖജനാവ് ഓവര്‍ഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നത്. ഇതിനെല്ലാം പുറമെ 2012 ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വര്‍ഷമാണ്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പ്, ചികിത്സാ സഹായം, മരുന്ന് വാങ്ങൽ ശമ്പളം പെൻഷൻ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകൾക്ക് ഒഴികെ നിയന്ത്രണം വന്നേക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമവുമായി ധനവകുപ്പ് രംഗത്തുണ്ടെങ്കിലും ഫലം ലഭിക്കുന്നില്ല. .കേന്ദ്ര സഹായം ഉടൻ ലഭിച്ചാൽ നിലവിലെ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്കിന്‍റെ വായ്പാ പരിധി പിന്നിട്ടാൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്ക് പോകും.
വരുന്ന മാർച്ചിൽ ചില വകുപ്പുകൾ വിവിധ പദ്ധതികൾക്കായി വാങ്ങിയിട്ടും ചെലവഴിക്കാതെ അക്കൗണ്ടുകളിലുള്ള പണം തിരിച്ചു പിടിക്കാമെന്നും ധനവകുപ്പ് കണക്ക് കൂട്ടുന്നു. ദൈനംദിന ചെലവിന് റിസർവ് ബാങ്കിൽനിന്നുള്ള വായ്പയായ വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. വായ്പാ പരിധി കഴിഞ്ഞാൽ ഓവർ സ്രാഫ്റ്റിലേക്ക് പോകുമെന്നതാണ് നിലവിലെ ആശങ്ക.
കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്‍റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. ഏതായാലും പിണറായിക്ക് മുമ്പിൽ എം.വി. ഗോവിന്ദനും സി പി എമ്മും ഒരിക്കൽ കൂടി തോറ്റു. കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ സ്ഥലത്തുണ്ടോ എന്നും സംശയമാണ്. ഇനി ഒരു വിദേശയാത്ര. അതാണ് പിണറായിക്ക് ജനങ്ങൾക്കും പ്രതിപക്ഷത്തിനും നൽകാനുള്ള മരുന്ന്. മാധ്യമങ്ങളും പ്രതിപക്ഷവും വിചാരിച്ചാൽ തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി. കാരണം തെരഞ്ഞെടുപ്പിന് ഇനിയുമുണ്ട് ഒരു വർഷം.
https://www.facebook.com/Malayalivartha
























