ചിന്ത ജെറോം വര്‍ഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണ്: വിവാദങ്ങളിൽ പ്രതികരിച്ച് റിസോർട്ട് ഉടമ രംഗത്ത്...

നക്ഷത്ര ഹോട്ടലിലെ ചിന്താ ജെറോമിന്റെ വർഷങ്ങളായുള്ള താമസം സംബന്ധിച്ച് മലയാളിവാർത്ത കൂടുതൽ തെളിവുകൾ പുറത്ത് വിട്ടിരുന്നു. വീട്ടില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂം ഇല്ലാത്തതുകൊണ്ട് അമ്മയുടെ ചികിത്സാ സമയത്ത് റിസോട്ടിൽ താമസിക്കേണ്ടി വന്നുവെന്നായിരുന്നു യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം ന്യായീകരണവുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ തങ്കശേരിയിലെ ഡി ഫോർട്ട് ആയുർവ്വേദിക് റിസോർട്ടിന്റെ ഉടമ ഡാര്‍വിന്‍ ക്രൂസ് ഈ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തി.
രാഷ്ട്രീയ വിവാദങ്ങളില്‍ റിസോര്‍ട്ടിനെ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്ന് ഉടമയായ ഡാര്‍വിന്‍ ക്രൂസ് പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് വിവാദം സൃഷ്ടിക്കുമ്പോള്‍ പണം മുടക്കി സ്ഥാപനം നടത്തുന്ന തന്നെ പോലുള്ള പ്രവാസികളെ ദയവായി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രവാസിയായ താന്‍ സ്വന്തം നാട്ടില്‍ പണം മുടക്കി സ്ഥാപനം ഉണ്ടാക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും യാതൊരു പ്രത്യേക ആനുകൂല്യവും ലഭിച്ചിട്ടില്ല. ഒരാള്‍ക്കും നഷ്ടം വരുത്താതെ നിയമങ്ങള്‍ പാലിച്ചാണ് സ്ഥാപനം നടത്തിവരുന്നത്. കൊല്ലം കോര്‍പറേഷന്‍ അംഗീകരിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റ് പ്രകാരം പണി പൂര്‍ത്തിയാകാറായ കെട്ടിടമാണ് വാങ്ങിയത്. തീരദേശ പരിപാലന നിയമങ്ങള്‍ യാതൊന്നും ലംഘിച്ചല്ല കെട്ടിടം നിലനില്‍ക്കുന്നത്.
അത്തരത്തില്‍ യാതൊരു നിയമനടപടികളും ഇന്നുവരെ താന്‍ നേരിട്ടിട്ടില്ല. നിയമപ്രകാരം ഒഴിവാക്കേണ്ട സ്ഥലം ഒഴിവാക്കി തന്നെയാണ് കെട്ടിടം ഇപ്പോഴും നില്‍ക്കുന്നത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി നടത്തിവരുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്നും പിന്മാറണമെന്ന് വിവാദങ്ങള്‍ സൃഷ്ടിച്ചവരോട് അഭ്യര്‍ത്ഥിക്കുന്നു.
ചിന്ത ജെറോം വര്‍ഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണ്. നാട്ടില്‍ വരുമ്പോള്‍ ഈ റിസോര്‍ട്ടില്‍ തന്നെയാണ് താനും കുടുംബവും താമസിക്കുന്നത്. ഭാര്യ ഡോ. ഗീതാ ഡാര്‍വിന്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ആയുര്‍വേദ ഡോക്ടറായിരുന്നു. വോളന്ററി റിട്ടയര്‍മെന്റ് നേടിയ ശേഷം ഡോ. ഗീത, ഡി ഫോര്‍ട്ട് ആയുര്‍വേദ റിസോര്‍ട്ടില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. ചിന്ത ജെറോമിന്റെ അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത് തന്റെ ഭാര്യ ഡോ. ഗീത ഡാര്‍വിന്‍ ആണ്.
അതിന്റെ ഭാഗമായി ചിന്ത ജെറോമും അമ്മയും താമസിക്കുന്നത് തങ്ങള്‍ നിശ്ചയിച്ച വാടക നല്‍കി തന്നെയാണ്. ഇരുന്നൂറില്‍ പരം തൊഴിലാളികള്‍ക്ക് നേരിട്ടും അതിലേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സൃഷ്ടിച്ചു നല്‍കുന്ന ഒരു സ്ഥാപനത്തെ ക്കുറിച്ചു വസ്തുതകള്‍ക്കു വിരുദ്ധമായി പ്രചാരണം നടത്തുന്നവര്‍ ഉത്തരവാദിത്തമില്ലായ്മ കാണിക്കുകയാണ്. അത്തരം വ്യാജ പ്രചരണം മൂലം ഉണ്ടാകുന്ന നഷ്ടം ഉടമയായ തനിക്ക് മാത്രമല്ല, ഈ സ്ഥാപനം കൊണ്ട് ഉപജീവനം കഴിക്കുന്ന മറ്റു നൂറുകണക്കിന് പേര്‍ക്ക് കൂടിയാണെന്നും- ഡാര്‍വിന്‍ ക്രൂസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
മാസം 20000 രൂപയാണ് വാടകയിനത്തില്‍ നല്‍കിയതെന്നും ചിന്ത പറയുന്നു. തന്റെ ശമ്പളത്തിനൊപ്പം അമ്മയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് വാടക നല്‍കിയതെന്നും ചിന്ത വിശദീകരണത്തില്‍ വ്യക്തമാക്കി. കൊവിഡ് കാലത്താണ് അമ്മയ്ക്ക് സ്ട്രോക്ക് വന്നത്. നടക്കാന്‍ പ്രയാസമുളള സമയമായിരുന്നു. വീട്ടില്‍ അറ്റാച്ചഡ് ബാത്ത്റൂം ഇല്ലാത്തത് കൊണ്ട് വീട് പുതുക്കി പണിയേണ്ടി വന്നു. ഈ സമയത്ത് അമ്മയ്ക്ക് ആയുര്‍വേദ ചികിത്സ ആവശ്യമായി വന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ താഴെ വാടകയ്ക്ക് എടുത്താണ് താമസിച്ചതെന്നും ചിന്ത പറയുന്നു.
തങ്കശ്ശേരിയിൽ വിളക്കുമരത്തിനടുത്തായി പ്രവർത്തിക്കുന്ന ഡി ഫോർട്ട് ആയുർവ്വേദിക് റിസോർട്ടിൽ മൂന്നു മുറികൾ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കുകയാണ് ചിന്തയും അമ്മയും. ചിന്ത ജെറോമിന്റെ കയ്യിൽനിന്നു വാടക ഇനത്തിൽ ഈടാക്കേണ്ട ജിഎസ്ടി വിഹിതത്തിൽ വൻ തട്ടിപ്പ് നടത്തിയെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ജിഎസ്ടി കമ്മിഷണർക്കു പരാതി നൽകിയിരുന്നു. തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിൽ സീസൺ സമയത്ത് 8500 രൂപ വരെ വാടകയുണ്ട്.
ഒന്നേമുക്കാൽ വർഷം ചിന്ത ജെറോം റിസോർട്ടിൽ താമസിച്ചിട്ടുണ്ടെന്നും വാടക ഇനത്തിൽ അടയ്ക്കേണ്ട ജിഎസ്ടി വിഹിതത്തിൽ വലിയ തട്ടിപ്പ് നടത്തിയതായും യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു. വിജിലൻസിന് നൽകിയ പരാതിയിൽ സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണം എന്നും പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























