കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് പടർന്ന തീ മറ്റു നിലകളിലേയ്ക്കും വ്യാപിച്ചു; മെഡിക്കൽകോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ദൂരൂഹത

മെഡിക്കൽകോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ദൂരൂഹതയെന്ന് ആരോപണം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് പടർന്ന തീ മറ്റു നിലകളിലേയ്ക്കും വ്യാപിച്ചു. ഇനി ഈ കെട്ടിടം ഉപയോഗിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പിലെ ടെക്നിക്കൽ കൺസൾട്ടന്റ് പറഞ്ഞു. കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ച കമ്പികളും കോൺക്രീറ്റുകളും ശക്തമായി ചൂടായതിനാൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
ചൂട് പിടിച്ചതോടെ കമ്പികൾ വികസിക്കുകയും ബീമിന് ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 249 കോടി ചിലവഴിച്ച് ജനറൽ സർജറി വാർഡിനായിട്ടാണ് കെട്ടിടം നിർമ്മിച്ചു വന്നത്. കെട്ടിട നിർമ്മാണത്തിൽ ഏതെങ്കിലും തരത്തിലുള്ള അപകാത ഉള്ളതു കൊണ്ടാണോ തീ പിടിത്തത്തിന് കാരണമെന്നും സംശയിക്കുന്നു. കെട്ടിടം പൂർണ്ണമായോ ഭാഗികമായോ പൊളിച്ചുനീക്കി പുനർനിർമ്മിക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നു.
തീ പിടിക്കാനുണ്ടായ കാരണത്തെക്കുറിച്ചോ ഏതൊക്കെ തരത്തിലുള്ള നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഞങ്ങൾ പറയില്ലെന്നും ആശുപത്രി അധികൃതരോട് ചോദിക്കൂ എന്നുമാണ് കരാറുകാരന്റെ പ്രതിനിധിയുടെ മറുപടി.
എന്നാൽ കെട്ടിട നിർമ്മാണത്തിൽ ആശുപത്രി അധികൃതർക്ക് പങ്കാളിത്തമില്ലാത്തതിനാൽ കെട്ടിടത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് അറിയില്ലെന്നും ഇതു സംബന്ധിച്ച് കരാറുകാരൻ ഒന്നും തന്നെ പറഞ്ഞിട്ടില്ലന്നുംആശുപത്രി അധികൃതരും പറയുന്നു.
https://www.facebook.com/Malayalivartha


























