മലദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ ആമ ഉടുമ്പ് ഇറച്ചികൊണ്ട് ഉണ്ടാക്കുന്ന അടയേറ് പൂജ;ശബരിമലയില്‍ ഇങ്ങനെ ഒരു ആചാരമോ?,40 വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ അടയേറ് പൂജ നടന്നു

ആമയുടെയും ഉടുമ്പിന്റെയും ഇറച്ചികൊണ്ട് അടയുണ്ടാക്കി ആകാശത്തേക്കെറിയുക. ഇത് മലദൈവങ്ങളെ പ്രസാദിപ്പിക്കാന്‍. ശബരിമലയില്‍ ഇങ്ങനെയൊരു ആചാരമോ. കേട്ടാല്‍ ഞെട്ടും പക്ഷെ 40 വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ വീണ്ടും 'അടയേറ് പൂജ' നടത്തി മലമ്പണ്ടാര ഗോത്രം. മലമ്പണ്ടാര ഗോത്രത്തിന്റെ നേതൃത്വത്തില്‍ നടന്ന 'അടയേറ്' പൂജയ്ക്ക് സാക്ഷികളാകാന്‍ കാടുതാണ്ടി ആദിവാസികളെത്തി. ഗോത്രത്തിനു ലഭിക്കുന്ന ഐശ്വര്യത്തിന് കാരണഭൂതനായ മലദൈവങ്ങള്‍ക്കു നന്ദി അറിയിച്ച് മണിക്കൂറുകള്‍ നീണ്ട പൂജയ്ക്കു സാക്ഷിയായശേഷം ആദിവാസികള്‍ മടങ്ങി. ഇതോടെയാണ് ഈ ആചാരം ചര്‍ച്ചയായിരിക്കുന്നത്. മല ദൈവങ്ങളെ പ്രസാദിപ്പിക്കാനും മലമ്പണ്ടാര ഗോത്രത്തിന് വംശനാശമോ മറ്റേതെങ്കിലും വിധത്തിലുള്ള അനര്‍ത്ഥങ്ങളോ ഉണ്ടാകുമോ എന്നറിയാനുമായി നടത്തുന്ന ചടങ്ങാണ് 'അടയേറ് പൂജ. ശബരിമല പൂങ്കാവനത്തിന്റെ കവാട ഭാഗത്താണ് അടയേറ് പൂജ നടന്നത്. ആദിവാസികളുടെ ആത്മീയ ഗുരുവാണ് സാധാരണ ഈ പൂജയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇപ്പോഴിതാ 40 വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല പൂങ്കാവനത്തില്‍ മലദൈവങ്ങളെ സാക്ഷി നിര്‍ത്തി അടയേറ് പൂജ നടന്നിരിക്കുകയാണ്. ഗുരു ആര്‍ കുഞ്ഞുകുഞ്ഞിന്റെ കാര്‍മികത്വത്തിലായിരുന്നു പൂജ.
പല കാടുകളില്‍ നിന്നെത്തിയ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ചടങ്ങുകള്‍ നടത്തിയത്. ഊരിലെ മുതിര്‍ന്ന ഏഴ് ആളുകള്‍ 21 ദിവസത്തെ വ്രതം നോക്കി മാലയിട്ടാണ് പൂജാ കര്‍മത്തില്‍ പങ്കാളികളായത്. ചണ്ണയ്ക്കാ, പന എന്നിവയുടെ പൊടി, മാന്തല്‍, നൂറകന്‍, തേന്‍ എന്നിവ കുഴച്ചാണ് ഏകദേശം ഒരടിയോളം വലിപ്പമുള്ള അട ഉണ്ടാക്കുന്നത്. പണ്ടുകാലത്ത് ആമ, ഉടുമ്പ്, അള്ളുങ്കന്‍ എന്നിവയുടെ ഇറച്ചിയും ചേര്‍ക്കുമായിരുന്നു. ഇവയെ പിടിക്കുന്നത് കുറ്റകരമായതോടെയാണ് ഇപ്പോള്‍ ഇറച്ചിയില്ലാതെ അടയുണ്ടാക്കുന്നത്. പൂങ്കാവന കവാടത്തില്‍ ആഴി വെളിച്ചത്തില്‍ സന്ധ്യയോടെയായിരുന്നു പൂജയുടെ തുടക്കം. മലദൈവങ്ങള്‍ക്കു മുന്‍പില്‍ ഉറഞ്ഞുതുള്ളിയ മൂപ്പന്‍ കയ്യില്‍ വഹിച്ചിരുന്ന 'അട' മലയ്ക്ക് ചുറ്റി ആകാശത്തേക്കെറിയും. താഴെ വീഴുന്ന അടയ്ക്ക് പൊട്ടലോ മറ്റ് തകരാറുകളോ സംഭവിച്ചില്ലെങ്കില്‍ ഊരിലുള്ള കുടുംബങ്ങളെല്ലാം സുരക്ഷിതരാണെന്നാണ് വിശ്വാസം. ശേഷം നിവേദ്യമായ അട പങ്കിട്ട് നല്‍കും. വ്രതമെടുത്ത മുതിര്‍ന്നവരുടെ മാലകള്‍ കാര്‍മികന്‍ ഊരി എടുക്കുന്നതോടെയാണ് ചടങ്ങുകള്‍ സമാപിക്കുന്നത്.
ഇത്തരത്തില്‍ നമുക്ക് വിചിത്രമെന്ന് തോന്നുന്ന ഒരുപാട് ആചാരാനുഷ്ടാനങ്ങള്‍ മലമ്പണ്ടാര ഗോത്രത്തിനുണ്ട്. പ്രാകൃത ജീവിത രീതിയില്‍ നിന്ന് പൂര്‍ണമായി മുക്തി നേടിയിട്ടില്ലാത്തവരാണ് മലമ്പണ്ടാരങ്ങള്‍. ആദിവാസികളുടെ ഭൗതിക ലക്ഷണങ്ങളെല്ലാം തികഞ്ഞ കൂട്ടരാണിവര്‍. അതിനാല്‍ തന്നെ ഇന്നലെകളില്‍ സംസ്ഥാനത്തെ പ്രാക്തന ഗോത്ര സമൂഹമായി അറിയപ്പെട്ടിരുന്നു മലമ്പണ്ടാരങ്ങള്‍. എന്നാല്‍, സംസ്ഥാനത്തെ ആദിവാസി സമുഹത്തെ കുറിച്ചുള്ള പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പുതിയ പട്ടികയില്‍ നിന്ന് അറിഞ്ഞോ, അറിയാതെയോ മലമ്പണ്ടാരങ്ങളെ പ്രാക്തന ആദിവാസി ഗണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. പട്ടിക വര്‍ഗ വികസന വകുപ്പ് അവസാനമായി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 230 കുടുംബങ്ങളിലായി 694 പേര്‍ മാത്രമാണ് മലമ്പണ്ടാര ആദിവാസി വിഭാഗങ്ങളില്‍ പത്തനംതിട്ടയിലുള്ളത്. സംസ്ഥാനത്ത് ഇടുക്കിയില്‍ 12 കുടുംബങ്ങളുള്ളതായി ചില കണക്കുകളില്‍ രേഖപ്പെടുത്തിയും കാണുന്നു. ഇതില്‍ 92 കുടുംബങ്ങളാണ് പൂര്‍ണമായും കൊടും വനത്തിനുള്ളില്‍ ജീവിക്കുന്നത്. മലമ്പണ്ടാരങ്ങളുടെ സാക്ഷരതാ നിരക്ക് 42.45 ശതമാനമാണ്.
ആദിവാസി സമൂഹത്തെ കുറിച്ച് പഠനം നടത്തിയ ചിലര്‍ കേരളത്തിലെ മലമ്പണ്ടാരങ്ങളെ നൈജീരിയയിലെ യാക്കോ സമൂഹവുമായി താരതമ്യം ചെയ്തിട്ടുണ്ട്. കാട്ടില്‍ അലഞ്ഞു തിരിഞ്ഞാണ് മലമ്പണ്ടാര ആദിവാസികളില്‍ അധികവും ജീവിക്കുന്നത്. ഒന്നോ, രണ്ടോ കുടുംബങ്ങള്‍ ഒന്നിച്ചാണ് ഇവരുടെ യാത്ര. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, കാലാവസ്ഥ, മരണം തുടങ്ങിയ കാരണങ്ങളാല്‍ അവര്‍ താമസ സ്ഥലം പെട്ടെന്ന് മാറിപ്പോകും. ഇവര്‍ മഴയുടെ കാഠിന്യം കൊണ്ട് ചെറിയ വീടുകള്‍ ഉണ്ടാക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് വീട് നിര്‍മിച്ചു നല്‍കാമെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ കൊടും കാട്ടിനുള്ളില്‍ താമസിക്കുന്ന 92 കുടുംബങ്ങള്‍ക്ക് കാട് വിട്ട് പോകുന്നതിന് താത്പര്യമില്ല. സമാധാനപരമായ ജീവിത രീതിയാണ് ഇവര്‍ നയിക്കുന്നതെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മലമ്പണ്ടാരങ്ങളെ സമാധാന സമുഹമെന്ന പേരിലും അടയാളപ്പെടുത്തുന്നുണ്ട്. ആചാരനുഷ്ഠാനങ്ങള്‍ ഇതര ഗോത്ര സമൂഹത്തെ പോലെത്തന്നെ പാരമ്പര്യ നിഷ്ഠമാണ് മലമ്പണ്ടാരങ്ങളില്‍ക്കിടയിലും. നിത്യ ജീവിതത്തില്‍ അവര്‍ നേടിയെടുത്ത അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത്തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവര്‍ക്കിടയിലുള്ളത്. മൂപ്പനാണ് ഊരിന്റെ പ്രധാനി. മരിച്ച ആളുകളുടെ ആത്മാക്കള്‍, ബാധ, ദുര്‍ദേവന്മാര്‍ എന്നവയെ ഇവര്‍ അങ്ങേയറ്റം ഭയപ്പെടുന്നു. അതില്‍ നിന്ന് രക്ഷനേടുന്നതിനായി ഇവര്‍ മന്ത്രങ്ങള്‍ ചൊല്ലും. ഇവരുടെ ഇടയിലെ കാര്യങ്ങള്‍ പ്രവചിക്കുന്ന വ്യക്തി ഉണ്ടായിരിക്കും. തുള്ളല്‍ക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രവചനക്കാരന്‍, ചാരായം, മുറുക്കാന്‍ എന്നിവ മലദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച ശേഷം പ്രവചനം നടത്തും. എന്നാല്‍, സ്ഥിരതാമസക്കാരായ ആളുകള്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തി വരുന്നു. ഇവര്‍ മലദൈവങ്ങളില്‍ വിശ്വസിക്കുന്നു. 99 മലദൈവങ്ങളാണ് ഇവരെ കാത്തു രക്ഷിക്കുന്നതെന്ന വിശ്വാസമാണ് ഇവര്‍ക്കിടയിലുള്ളത്.
https://www.facebook.com/Malayalivartha
























