ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസുകൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണം; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ ഓഫീസുകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്നത് അനുസരിച്ച് സുരക്ഷ ഉറപ്പാക്കണം; പൊലീസ് മേധാവിക്ക് നിർദേശവുമായി ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെട്ട വിഷയത്തിൽ അതിനിർണായക പ്രതികരണവുമായി ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസുകൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ ഓഫീസുകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്നത് അനുസരിച്ച് സുരക്ഷ ഉറപ്പാക്കണം എന്നാണ് ഹൈക്കോടതിയുടെ കൽപ്പന. സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് എൻ നഗരേഷാണ് നിർദേശം കൊടുത്തിരിക്കുത് . ഏഷ്യാനെറ്റ് ന്യൂസ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇത്തരത്തിലൊരു വിധി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ ഉണ്ടായ എസ് എഫ് ഐ അതിക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർജി കൊടുത്തത്.
അതേസമയംഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തനം തടസപ്പെടുത്തുകയായിരുന്നു . വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പാലരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളില്‍ മുദ്രവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി. ഈ സ്ഥാപനം സാസ്‌കാരിക
കേരളത്തിന് അപമാനം, ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖം വ്യാജമായി നിര്‍മ്മിച്ചതെന്ന് പരാതി ലഭിച്ചതായി മുഖ്യമന്ത്രി തുടങ്ങിയ ബാനറുകളാണ് കെട്ടിയത്.
എസ്എഫ്‌ഐക്കാര്‍ അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പരമ്പര വ്യാജമായി ചിത്രീകരിച്ചതെന്ന് പരാതി കിട്ടിയതെന്നും അതില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് എസ്എഫ്‌ഐക്കാര്‍ പ്രതിഷേധവുമായെത്തിയത്. 'നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്' എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിലെ റോവിംഗ് റിപ്പോര്‍ട്ടര്‍ പരിപാടിക്കെതിരെയുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ചാനല്‍ ഇന്റര്‍വ്യൂവില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയുടേതായി ചിത്രീകരിച്ചിരിക്കുന്ന അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും പി വി അന്‍വര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്‌കൂളിലെ കുട്ടികളെയും വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്‌കൂള്‍ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാര്‍ത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ച കാര്യത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതായും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവ് ലഭിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസില്‍ അറിയിക്കാതിരിക്കുന്നത് പോക്‌സോ ആക്ട് സെക്ഷന്‍ പ്രകാരം കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐക്കാര്‍ പാഞ്ഞെത്തിയത്.
https://www.facebook.com/Malayalivartha
























