തലയോലപ്പറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം
തലയോലപ്പറമ്പിൽ സ്വകാര്യ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഇരുചക്ര വാഹന യാത്രക്കാരായ തലയോലപ്പറമ്പ് മിഠായിക്കുന്ന് ഇടപ്പനാട്ട് പൗലോസ് (71) പൂത്തോട്ട മാതനാട്ട് രാജൻ (68) എന്നിവരാണ് മരിച്ചത്. തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ബേസിൽ എന്ന സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബസ്സിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് എസ് ഐ പി.എസ് സുധീരന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
അപകടത്തെ തുടർന്ന് വെട്ടിക്കാട്ട് മുക്ക് - എറണാകുളം പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിൽ പരന്ന രക്തം കഴുകി കളഞ്ഞ് ഗതാഗതം പുനസ്ഥാപിച്ചത്. ഗതാഗത തിരക്കേറിയ ഈ ഭാഗത്ത് ട്രാഫിക് സിഗ്നലും മറ്റ് സംവിധാനങ്ങളും ഇല്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ആരോപിച്ചു.
https://www.facebook.com/Malayalivartha