24 ന്യൂസിനെതിരെ പടയൊരുക്കം. സുജയ്യ പാർവ്വതിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായതിന് പിന്നാലെയാണ് ബി എം എസിന്റെ നേതൃത്വത്തിൽ 24 ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്

24 ന്യൂസിനെതിരെ പടയൊരുക്കം. സുജയ്യ പാർവ്വതിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായതിന് പിന്നാലെയാണ് ബി എം എസിന്റെ നേതൃത്വത്തിൽ 24 ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്. 24 ബഹിഷ്കരിക്കു എന്ന് ആഹ്വാനം നൽകിക്കൊണ്ടാണ് മാർച്ച്. സുജയ്യയുടെ സസ്പെൻഷനോടെ 24 ൽ അസ്വാരസ്യങ്ങൾ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ബി എം എസിന്റെ പരിപാടിയിൽ പങ്കെടുത്ത് സ്ഥാപനത്തിനെതിരായി സംസാരിച്ചു എന്നതിന്റെ പേരിലാണ് സസ്പെൻഷൻ എന്നാണ് സുജയ്യ പാർവ്വതി പറഞ്ഞത്. സ്ഥാപനത്തിൽ നിന്നും രാജി വച്ചിട്ടില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് സുജയ്യ പറഞ്ഞത്.
അതേ സമയം സുജയ്യ പാർവ്വതി സംഘപരിവാർ അനുഭാവി ആണെന്നറിഞ്ഞ് കൊണ്ടാണ് 24 ൽ ജോലിക്കെടുത്തത്. എന്നാൽ പിന്നീട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിനെതുടർന്ന് മാനേജ്മെന്റിന്റെ കണ്ണിലെ കരടായി തീരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം മുഖം മിനുക്കി എത്തുന്ന റിപ്പോർട്ടറിലേക്ക് 24 ൽ നിന്നും 20 ഓളം ജീവനക്കാർ പോകുമെന്നാണ് ലഭിക്കുന്ന വിവരം. നികേഷിൽ നിന്ന് റിപ്പോർട്ടർ ടി.വി സ്വന്തമാക്കിയ മാംഗോ മൊബൈൽസ് വൻതുക മുടക്കി ശ്രദ്ധേയരായ അവതാരകരെ കൊണ്ടുവന്ന് ചാനലിനെ പൊക്കിയെടുക്കാനുളള ശ്രമത്തിലാണ്. 24 ന്യൂസിൻെറ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന ഡോ. അരുൺ കുമാറിനെ കൊണ്ട് വരാൻ ശ്രമം നടത്തിയെങ്കിലും അരുൺകുമാർ സമ്മതം മൂളിയിട്ടില്ല. ദീപക് ധർമ്മടം ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മീഡിയ വൺ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന സ്മൃതി പരുത്തിക്കാട് എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റിട്ടുണ്ട്. 24 ന്യൂസ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അനിൽ അയിരൂരാണ് റിപ്പോർട്ടറിൻെറ സി.ഇ.ഒ. അതേ സമയം റിപ്പോർട്ടറിന്റെ ഡിജിറ്റൽ വിങ്ങിന്റെ ചുമതല ഉണ്ണിബാലകൃഷ്ണൻ ഏറ്റെടുത്തു. 4 ൽ മികച്ച അവതാരകർക്ക് പോലും മുഖം കാണിക്കാൻ അവസരം കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. റിപ്പോർട്ടർ ടി വി സജീവമാകുന്നതോടെ 24 ൽ അവതാരകരുടെ ക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. അതേ സമയം ദി ഫോർത്ത് ചാനലിൽ നിന്നും നിരവധി പേരാണ് റിപ്പോർട്ടറിലേക്ക് അപേക്ഷ നൽകിയിട്ടുളളത് എന്നാണ് ലഭിക്കുന്ന വിവരം. ജോർജ്ജ് പുളിക്കനും എ യു രഞ്ജിത്തും പോയതോടെ ഫോർത്തിൽ ഇവരെ അനുകൂലിക്കുന്ന വിഭാഗം അതൃപ്തരാണ്. റിപ്പോർട്ടറിൽ പുതുതായി ജോലിക്കെടുക്കുന്നവർക്ക് മികച്ച പോസ്റ്റും ശമ്പളവുമാണ് നൽകുക. ചാനലിന്റെ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന പഴയ സ്റ്റാഫുകൾക്ക് ശമ്പളം വർദ്ധിപ്പിക്കുമോ അതോ അവരെ ഒഴിവാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഒരു കോർപ്പറേറ്റ് സംസ്കാരത്തിലേക്ക് ചാനൽ പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
അതേ സമയം നികേഷ് കുമാർ കോഴിക്കോട് ആസ്ഥാനമായി ഡിജിറ്റൽ ചാനൽ തുടങ്ങാനുളള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ നികേഷിന്റെ ഇഷ്ടക്കാരായ നിലവിലെ പഴയ റിപ്പോർട്ടർ ജീവനക്കാരെ നികേഷ് കൊണ്ടു പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും നികേഷ് കുമാർ എന്ത് ചെയ്യുമെന്ന ആകാംക്ഷയിലാണ് റിപ്പോർട്ടറിലെ പഴയ ജീവനക്കാർ.
ബിനുപളളിമൺ
https://www.facebook.com/Malayalivartha























