രാജ്യത്തിന് അടുത്ത ഭീഷണി... വില്ലനായി എച്ച് 3 എൻ 2... ഒപ്പം കേരളത്തെ ചുട്ടെരിച്ച് അതും കൂടി... എതിർചുഴി ചുഴറ്റിയെറിയുന്നു

ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, പനി, ശരീരവേദന, ചില സന്ദർഭങ്ങളിൽ വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിലെ പെട്ടെന്നുള്ള വർധനയെക്കുറിച്ച് ജനങ്ങൾ ആകെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. കൊറോണയെപ്പോലെ മറ്റേതെങ്കിലും വൈറസ് വകഭേദമാണോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. ഇതിനുപിന്നാലെ കൃത്യമായ വിശദീകരണം നൽകുകയാണ് രാജ്യത്തെ ആരോഗ്യ വിദഗ്‌ധർ.
രാജ്യത്ത് പലയിടത്തും പനിയും ചുമയും ശ്വാസം മുട്ടലും മൂലം രോഗബാധിതർ വർധിക്കുന്നതിനു കാരണം ഇൻഫ്ലുവൻസ എ-യുടെ ഉപവിഭാഗമായ എച്ച്3എൻ2 വൈറസാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). രോഗം ബാധിച്ചാൽ ഭേദമാകാൻ രണ്ടാഴ്‌ചയോളം സമയമെടുക്കുന്നതും രോഗം വ്യാപകമായി പടരുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ച സാഹചര്യത്തിലാണ് ഐ.സി.എം.ആറിന്റെ വിശദീകരണം.
രാജ്യമെങ്ങുമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി ശൃംഖല വഴിയാണ് ഐസിഎംആർ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡിസംബർ 15 മുതൽ ഇന്നുവരെ 30 വിആർഡിഎൽഎസുകളിൽനിന്നുള്ള ഡേറ്റ വച്ച് ഇൻഫ്ലുവൻസ എച്ച്3എൻ2 വൈറസ് കാരണമാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം അധ്യക്ഷ ഡോ. നിവേദിത ഗുപ്ത പറഞ്ഞു.
കഴിഞ്ഞ മൂന്നു മാസത്തോളമായി എച്ച്3എൻ2 പടരുകയാണെന്നും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും കണക്കുകൾ വ്യക്‌തമാക്കുന്നു. ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണു പ്രതീക്ഷ. കൂടുതൽ ആളുകളിലേക്കു രോഗം പടരുന്നുണ്ടെങ്കിലും ജീവഹാനിയുണ്ടാക്കില്ലെന്നും അതിനാൽത്തന്നെ ആശങ്ക വേണ്ടെന്നും ഐ.സി.എം.ആറിലെ വിദഗ്‌ധർ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 92% പേർക്കും പനിയുണ്ട്. ചുമയുള്ളവർ 86% പേരാണ്, ശ്വാസതടസ്സം നേരിട്ടവർ 27 ശതമാനവും ശ്വാസംമുട്ടൽ അനുഭവപ്പെട്ടവർ 16 ശതമാനവുമാണ്. അടുത്തിടെ നടത്തിയ ഐസിഎംആർ സർവേയിൽ ഇങ്ങനെ ആശുപത്രിയിൽ വരുന്നവരിൽ 16% പേർക്ക് ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.
എന്നാൽ ഇതിനിടയിൽ തന്നെ കേരളത്തെ പിടിച്ച് കുലുക്കുന്നത് കടുത്ത വേനൽ ചൂട് തന്നെയാണ്. ചുട്ടുപൊള്ളുകയാണ് ഇപ്പോൾ കേരളം. കേരളത്തിൽ ഇന്നും കടുത്ത ചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായ ചൂട് ഇന്നും തുടരും.
ഇന്നലെ കേരളത്തിൽ ആറ് സ്ഥലങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തിയതായി കണ്ടെത്തിയിരുന്നു. അതേസമയം ഇന്ന് ഒരു ജില്ലയ്ക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. വടക്കൻ കേരളത്തിലാണ് കഴിഞ്ഞ ദിവസം ചൂട് കൂടുതലായി അനുഭവപ്പെട്ടത്. പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 40 ഡിഗ്രിക്കും മുകളിലായിരുന്നു താപനില. എതിർ ചുഴിയുടെ സാന്നിദ്ധ്യമാണ് താപനില ഉയരാൻ കാരണം.
ഇതോടൊപ്പമാണ് ഇടിത്തീ പോലെ എച്ച്3എൻ2 വ്യാപനവും. ആശുപത്രികൾ ഒക്കെ പനിയും ചുമയും മൂലം ബുദ്ധിമുട്ടുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എച്ച്3എൻ2 ബാധിതരിൽ 92 ശതമാനം പേർക്കും പനിയും 86 ശതമാനം പേർക്ക് ചുമയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 27 ശതമാനം പേർക്ക് ശ്വാസതടസവും 16 % പേർക്ക് രൂക്ഷമായ ശ്വാസംമുട്ടലും അനുഭവപ്പെട്ടതായി കണക്കുകൾ വ്യക്‌തമാക്കുന്നു.
എച്ച്3എൻ2 വൈറസിനു വാക്‌സിനുകൾ ലഭ്യമാണ്. എന്നാൽ, ഓരോവർഷവും നേരിയ ജനിതമാറ്റം ഉണ്ടാകുന്നതാണു ഭീഷണി. 2002 മുതൽ 2007 വരെ ആറു രാജ്യങ്ങളിൽനിന്നു ശേഖരിച്ച 13,000 സാമ്പിളുകളിൽ ഇതു വ്യക്‌തമാണ്. മൂന്ന് ഇൻഫ്ലുവൻസ വൈറസുകളാണു ലോകത്ത് പ്രചരിച്ചിട്ടുള്ളത്. എച്ച്1എൻ1, എച്ച്3എൻ2, എച്ച്1എൻ2 എന്നിവയാണവ. 1998 വരെ എച്ച്1എൻ1 പന്നികളിലാണു കാണപ്പെട്ടിരുന്നത്. എന്നാൽ, എച്ച്3എൻ2 മനുഷ്യർ, പന്നികൾ, പക്ഷികൾ എന്നിവയെ ബാധിച്ച ചരിത്രമുണ്ട്.
മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ സബ്ടൈപ്പ് വഴിയുള്ള രോഗ ബാധ കുറഞ്ഞേക്കാമെന്നും ഡോ. നിവേദിത ഗുപ്ത പറഞ്ഞു. മറ്റ് ഇൻഫ്ലുവൻസ വൈറസുകളെ അപേക്ഷിച്ച് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3എൻ2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ തലവൻ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധിതരിൽ 16% പേർക്ക് ന്യൂമോണിയയും ആറു ശതമാനം പേർക്ക് ചുഴലിയുമുണ്ടായി. മറ്റ് ഇൻഫ്ലുവൻസ ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എൻ2 വൈറസ്‌ബാധ കൂടുതൽ ആശുപത്രിവാസത്തിന് കാരണമാകുമെന്ന് ഐ.സി.എം.ആറിലെ വിദഗ്‌ധർ വ്യക്‌തമാക്കുന്നു.
ഇപ്പോൾ പടരുന്നത് പുതിയ വകഭേദമല്ലെന്നും 1968ൽ ഹോങ്കോങ്ങിൽ വൻതോതിൽ രോഗബാധയ്‌ക്കു കാരണമായത് ഈ വൈറസ് ആണെന്നും ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. ഓരോ വർഷവും ഇൻഫ്ലുവൻസ വൈറസ് ബാധിച്ചവരുടെ എണ്ണം ലോകവ്യാപകമായി 30-50 ലക്ഷം വരെയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) വ്യക്‌തമാക്കി. 2.9 ലക്ഷം മുതൽ 6.5 ലക്ഷം പേർ വരെയാണ് ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിക്കുന്നതെന്നും ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha























