കേരളത്തിലെ ക്രൈസ്തവ, മുസ്ലീം വോട്ടുകൾ ഉറപ്പിക്കാൻ ബി ജെ പി കരുക്കൾ നീക്കുന്നു...ബിഷപ്പിൻെറ പ്രസ്താവനയെ നെഞ്ചിടിപ്പോടെയാണ് കോൺഗ്രസും കാണുന്നത്....ഏതുവിധേനയും ബിഷപ്പിനെ സ്വന്തം പാളയത്തിൽ എത്തിക്കാനാണ് പാർട്ടികളുടെ ശ്രമം...
രണ്ടു വർഷങ്ങൾക്കുള്ളിൽ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ കേരളത്തിലെ ക്രൈസ്തവ , മുസ്ലീം വോട്ടുകൾ ഉറപ്പിക്കാൻ ബി ജെ പി കരുക്കൾ നീക്കുന്നു. ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഏൽപ്പിച്ച ജോലിയാണ് ബി ജെ പി ക്ക് അനുകൂലമായ വാക്കുകളായി തലശേരി ബിഷപ്പിൽ നിന്നുണ്ടായത്. മാർ ജോർജ് ആലഞ്ചേരിയും ക്ലിമിസ് കാതോലിക്കാ ബാവയും വരും ദിവസങ്ങളിൽ ബിജെപിക്ക് അനുകൂലമായി രംഗത്തുവരുമെന്നാണ് ഉന്നത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബി ജെ പി യെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി രംഗത്തെത്തിയത് തികച്ചും യാദൃച്ഛികമാണെന്ന് പറയാൻ വയ്യ.കേരളത്തിൽ നിന്നും ബി ജെ പിയ്ക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമാണ് പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും ആയിഥമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ വാഗ്ദാനം. കർഷകരെ സഹായിച്ചാൽ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് തരാം എന്നും അതുവഴി എം.പി ഇല്ലെന്ന വിഷമം മാറ്റിത്തരമാമെന്നുമാണ് ആർച്ച് ബിഷപ് പ്രഖ്യാപിക്കുന്നത്. കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം കൂട്ടാൻ ബിജെപി ശ്രമങ്ങൾ നടത്തുന്നതിനിടയിൽ സിറോ മലബാർ സഭയിലെ ആർച്ച് ബിഷപ് തന്നെ ബിജെപി സഹായ വാഗ്ദാനവുമായി രംഗത്ത് വരുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറയാണ്. ഇരുമുന്നണികളും കർഷകരെ സഹായിച്ചില്ലെന്ന പരാതി പറഞ്ഞാണ് ബിജെപി അനുകൂല നിലാട് സ്വീകരിക്കാൻ മടിയില്ലെന്ന പ്രഖ്യാപനം. പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ച ആയപ്പോഴും മുൻ നിലപാടിനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല ആരോടും അയിത്തം ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കത്തോലിക്കാ സഭയിലെ പ്രമുഖനായ ആർച്ച് ബിഷപ്പിന്റെ നിലപാട് ഇരുമുന്നണികൾക്കും ആശങ്കയായിട്ടുണ്ട്. എന്നാൽ ബിഷപ്പിനെ പരസ്യമായി തള്ളി പറയാതെ ബിജെപിയുടെ മോഹം നടക്കില്ലെന്നാണ് ഇരുമുന്നണികളുടേയും പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളമാണ് അടുത്ത ലക്ഷ്യം എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രസ്താവന ബിജെപിയെ സംബന്ധിച്ച് സന്തോഷകരമാണെങ്കിലും മുന്നോട്ടുവെച്ച ഉപാധികൾ ബിജെപിയ്ക്കും വെല്ലുവിളിയാണ്.പ്രധാനമന്ത്രി നേരിട്ടാണ് കേരളത്തിലെ ക്രിസ്ത്യൻ സഭയുടെ പിന്തുണ കൈകാര്യം ചെയ്യുന്നത്. കോട്ടയത്തെ മാന്നാനത്ത് ജനിച്ച ആനന്ദ ബോസിനെ അക്കാര്യം ഏൽപ്പിക്കുകയും ചെയ്തു.ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ബോസിന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ മോദിയുമായി ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തെ ഗവർണറാക്കിയത് തന്നെ തൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു.
ബിഷപ്പിൻ്റെ പ്രസ്താവന കേട്ട് സി പി എം ഞ്ഞെട്ടി. കത്തോലിക്ക കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ ആലക്കോട് നടന്ന കര്‍ഷക റാലിയില്‍ തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു . അത് കുടിയേറ്റജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പിക്കുന്നതുമാണ്. 'റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്നും ഒരു എം.പി. പോലുമില്ലാത്ത ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമുള്ള' പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്ന ബിജെപിയെ നിര്‍ലജ്ജം ന്യായീകരിക്കുന്നതാണ്. ഫെബ്രുവരി 19ന് ഡല്‍ഹിയില്‍ ജന്തര്‍മന്തിറില്‍ 79 ക്രൈസ്തവ സംഘടനകളുടെയും 21 ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ ഒരു ന്യൂനപക്ഷ സംരക്ഷണ റാലി നടന്നു. സ്വാതന്ത്ര്യത്തിനുശേഷം നടന്ന സമാനസമരങ്ങളില്‍ നാലാമത്തേതാണിത് എന്ന് എടുത്തുപറയേണ്ടതാണ്. ആ റാലിയെ അഭിസംബോധന ചെയ്ത വൈദികശ്രേഷ്ഠര്‍ എടുത്ത നിലപാടിന് വിരുദ്ധമാണ് ആലക്കോട്ടെ കര്‍ഷകറാലിയിലെ ബിഷപ്പിന്‍റെ പ്രസംഗം.
ജയരാജൻ പറഞ്ഞു.
ജയരാജന് സി പി എമ്മിൽ ഒരു സ്ഥാനവുമില്ല. അഭിപ്രായം പറയേണ്ട പിണറായി അത് പറഞ്ഞതേയില്ല.ഡല്‍ഹിയില്‍ ബിഷപ്പുമാര്‍ നടത്തിയ പ്രസംഗം ബിജെപി സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ, ന്യൂനപക്ഷവേട്ട തുറന്നുകാട്ടുന്നതായിരുന്നുവെന്നാണ് സി പി എം പക്ഷം. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കന്യാസ്ത്രീകള്‍ക്കും ക്രിസ്തീയ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന അക്രമങ്ങള്‍ക്കെതിരെയായിരുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്‍റെ റിപ്പോര്‍ട്ടില്‍ മോഡിഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ 400 ശതമാനമായി വര്‍ദ്ധിച്ചു എന്ന ഗുരുതരമായ വെളിപ്പെടുത്തല്‍ കൂടി സി പി എം നടത്തി.യോഗിഭരിക്കുന്ന ഉത്തര്‍പ്രദേശിന് പുറമേ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും അക്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് റേഷനും ശ്മശാനസ്ഥലവും നിഷേധിക്കപ്പെട്ട സംഭവങ്ങള്‍, പള്ളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍, ഘര്‍വാപ്സി എന്ന പേരിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ഈ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്ന് ബിഷപ്പുമാര്‍ ലോകത്തോട് വിളിച്ചുപറയുന്നു.
ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ സമുദായങ്ങളില്‍ നിന്നുള്ള അഞ്ച് അംഗങ്ങളില്‍ ഒരാള്‍ പോലും ക്രിസ്ത്യാനിയില്ല എന്ന ഞെട്ടിക്കുന്ന വസ്തുതയും അവര്‍ ചൂണ്ടിക്കാട്ടുന്നു.റബ്ബറിന്‍റെ വില ഇടിയാന്‍ കാരണം സംസ്ഥാന സര്‍ക്കാരുകളല്ല. മറിച്ച് റബ്ബറിന് പ്രൊഡക്ഷന്‍ ഇന്‍സെന്‍റീവും നെല്ല് അടക്കമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് തറവിലയും നല്‍കി കൃഷിക്കാരെ സഹായിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കര്‍ഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷവേട്ടക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും അനുഭവസ്ഥരായ മലയോരജനത അത് തള്ളിക്കളയുകതന്നെ ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ എൻ ജി ഒ കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം 2024 ൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പ് കൂടി ലക്ഷ്യമിട്ടാണ്. വെsക്കാക്കി തനിക്കാക്കുക എന്ന ലക്ഷ്യമാണ് ബി ജെ പി ക്കുള്ളത്.
കേരളത്തിൽ ക്രൈസ്തവ സഭകളാണ് ഏറ്റവുമധികം സർക്കാർ ഇതര സ്ഥാപനങ്ങൾ നടത്തുന്നത്. സന്നദ്ധ സേവന മേഖലകളിലാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് കോടി കണക്കിന് രൂപയാണ് കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി എത്തുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവ, മുസ്ലീം നേതൃത്വം ബി ജെപിയുമായി സൗഹൃദം പുലർത്തുന്നവരാണ് . ഇലക്ഷനിൽ ഇവർ ബിജെപിയെയാണ് സഹായിക്കാറുള്ളത്. എന്നാൽ കേരളത്തിൽ സ്ഥിതി വിഭിന്നമാണ്.വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ മതപരിവത്തന കേസുകളിൽ വിചാരണ നേരിടുന്നവർ ആകരുതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മതം മാറ്റുന്നതിന്റെ പേരിൽ രാജ്യത്ത് അക്രമം വർധിക്കുന്ന സാഹചര്യത്തിലാണ് 2011 ലെ നിയമത്തിൽ കേന്ദ്രം മാറ്റം വരുത്തിയത്. മത പരിവർത്തന കേസുകളിൽ ആരെ വേണമെങ്കിലും പ്രതിയാക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നേരത്തെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഒരു തരത്തിലുമുള്ള സത്യവാങ്മൂലവും ആവശ്യമില്ലായിരുന്നു. പ്രസ്തത ചട്ടത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ ഒരു ലക്ഷം വരെയുള്ള സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ സർക്കാരിനെ അറിയിക്കേണ്ട കാര്യമില്ല. ഒരു ലക്ഷം നിസാരതുകയാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. നേരത്തെ ഇത് 25000 രൂപയായിരുന്നു.കേരളത്തിലെ ക്രൈസ്തവ, ഇസ്ലാം മത വിഭാഗങ്ങളെ തങ്ങൾക്കൊപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചിട്ട് കാലങ്ങളായി. എന്നാൽ ഓരോ തവണയും അവരുടെ ശ്രമങ്ങൾ പാഴാവുകയാണ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചപ്പോൾ ജയിക്കുമെന്ന് ബി ജെ പി കരുതിയിരുന്നു. തിരുവനന്തപുരത്തെ ക്രൈസ്തവ മതമേലധ്യക്ഷരെ ബി ജെപി കാണുകയും ചെയ്തിരുന്നു. എന്നാൽ ഇലക്ഷൻ വന്നതോടെ അവർ തിരിഞ്ഞുകുത്തി. ഇതിലുള്ള വേദന ബിജെപിക്ക് മാറിയിട്ടില്ല. കുമ്മനം രാജശേഖരന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയ സംഭവമാണ് ഇത്.
നിയമം കർക്കശമാക്കുന്നതിലൂടെ ഇതര മതസ്ഥർ തങ്ങൾക്കൊപ്പം വരുമെന്ന് ബി ജെ പിയുടെ ഡൽഹിയിലെ ബുദ്ധികേന്ദ്രങ്ങൾ മനസിലാക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കളെ അവരുടെ പാട്ടിനുവിട്ട ശേഷം അമിത് ഷാ രഹസ്യാന്വേഷണ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് കേരള പ്ലാന് രൂപം കൊടുക്കുന്നത്. ക്രൈസ്തവ, ഇസ്ലാം മത വിഭാഗങ്ങളെ പിടിക്കാൻ ബിജെപി ഏറെ നാളായി ശ്രമിക്കുന്നുണ്ട്. അതിനുള്ള വഴിയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. രണ്ടു കൊല്ലം കൊണ്ട് കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇവർ കരുതുന്നു.ഇസ്ലാം മത വിശ്വാസികൾ ബി ജെ പിക്കൊപ്പം ചേരുമെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾ വിശ്വസിക്കില്ല. എന്നാൽ ഗുജറാത്തിൽ ബി ജെ പി ജയിക്കുന്നത് ഇസ്ലാം മത വിശ്വാസികളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാണ്. അതേ തന്ത്രം തന്നെയാണ് ബിജെപി കേരളത്തിൽ സ്വീകരിക്കാൻ പോകുന്നത്. അതാണ് കേരളം പിടിക്കുമെന്ന് മോദി പറഞ്ഞത്. മോദി എന്തെങ്കിലും പറഞ്ഞാൽ അത് വെറുതെയാവില്ല.
കൊടകര കുഴൽപ്പണക്കേസിൽ കേരള പോലീസ് ബി ജെ പി സംസ്ഥാന പ്രസിഡൻ്റിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതിന് പിന്നിൽ ഇടത് - ബി ജെ പി സഖ്യമുണ്ടെന്നാണ് ആരോപണം ഉയർന്നത്.കുഴൽ പണ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന നിർദ്ദേശം സിപിഎം സർക്കാരിന് നൽകി യെങ്കിലും കേസിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്.. കുഴൽപ്പണ കേസ് ശരിയായ വിധത്തിൽ അന്വേഷിച്ചാൽ കെ.സുരേന്ദ്രനെ ഉൾപ്പെടെ കുരുക്കാൻ കഴിയുമെന്നാണ് സി പി എം സംസ്ഥാന നേതൃത്വം സർക്കാരിനെ അറിയിച്ചത്.മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്യയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കെ. സുരേന്ദ്രൻ പണം നൽകിയെന്ന വാർത്ത പുറത്തുവന്നിട്ടും അന്വേഷിക്കാൻ സർക്കാർ തയ്യാറായില്ല. ഇത് ബി ജെ പി യെ പിണക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു.
ബിഷപ്പിൻെറ പ്രസ്താവനയെ നെഞ്ചിടിപ്പോടെയാണ് കോൺഗ്രസും കാണുന്നത്. എന്നാൽ ബിഷപ്പിനെ തള്ളി പറയാൻ ഒരു രാഷ്ട്രീയ പാർട്ടികളും തയ്യാറായില്ല. ബിഷപ്പിനെ രാഷ്ട്രീയകാർക്ക് പേടിയായതാണ് കാരണം. ഏതുവിധേനയും ബിഷപ്പിനെ സ്വന്തം പാളയത്തിൽ എത്തിക്കാനാണ് പാർട്ടികളുടെ ശ്രമം.എന്നാൽ മോദിക്ക് വ്യക്തമായ ലക്ഷ്യങ്ങളാണുള്ളത്. ബിഷപ്പ് ജോർജ് ആലഞ്ചേരിക്കും മോദിയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിനെതിരെ നിലവിലുള്ള ഭൂമി കേസുകളിൽ പലതും കേന്ദ്ര സർക്കാരിൻ്റെ പോക്കറ്റിലാണ്.
https://www.facebook.com/Malayalivartha