മരണക്കിടക്കയിലും... ജീവിക്കുന്ന കാലത്ത് സുഖമായി ജീവിക്കുക എന്നതില്‍ വിശ്വസിച്ച ഇന്നസെന്റ് നല്‍കിയ ആത്മവിശ്വാസം വളരെ വലുത്; ഒരു തവണയേ ഇവിടെ ജീവിതമുള്ളു, പിന്നെ മുകളിലാണ്; അവിടത്തെ കാര്യം പോയവരാരും വന്ന് പറഞ്ഞിട്ടുമില്ല; മായാത്ത ചിരികള്‍

കാന്‍സര്‍ ബാധിച്ചപ്പോഴും തികഞ്ഞ ആത്മവിശ്വാസമായിരുന്നു ഇന്നസെന്റിനുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് അതിജിവിക്കാനുള്ള കരുത്തും ഇന്നസെന്റ് നല്‍കിയിരുന്നു. 'കാന്‍സര്‍ വാര്‍ഡിലെ ചിരി'യുടെ എഴുപത്തിയൊന്നാം പതിപ്പിന്റെ പ്രകാശനവേദിയില്‍ അദേഹം ചിരിപ്പിച്ച് ചിന്തിപ്പിച്ചു.
ഞാന്‍ പഠിക്കുന്ന കാലത്ത്, പഠിക്കുന്ന കാലത്ത് എന്നുപറഞ്ഞാല്‍ നിങ്ങളെപ്പോലെ പഠിച്ചുവന്ന ആളല്ല, നല്ലവണ്ണം കഷ്ടപ്പെട്ട് 'ബുദ്ധി'മുട്ടി പഠിച്ച ഒരാളാണ്. എന്നെ പഠിപ്പിച്ച ഹെഡ്മാസ്റ്റര്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ ക്ലാസെടുത്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പദ്യം 'കാക്ക' അദ്ദേഹം തന്നെ ചൊല്ലിക്കേള്‍പ്പിച്ച്, അദ്ദേഹം തന്നെ അര്‍ഥം പറഞ്ഞുതരുമ്പോള്‍ ഞാന്‍ വേറെയെന്തോ ആലോചിച്ചുകൊണ്ട് ഏതോ ലോകത്ത് ഇരിക്കുകയാണ്.
അന്ന് വിചാരിച്ചിട്ടില്ല, ഭാവിയിലെ അഞ്ചാം ക്ലാസില്‍ എന്റെ കുട്ടികളോ, എന്റെ മകന്റെ കുട്ടികളോ ഞാന്‍ എഴുതിയ പുസ്തകത്തിലെ ഭാഗവും പഠിക്കേണ്ടിവരുന്ന കാലവും ഉണ്ടാവുമെന്ന്. കാന്‍സര്‍ വാര്‍ഡിലെ ചിരിയിലെ ഒരു ഭാഗം പാഠപുസ്തകത്തില്‍ വന്നപ്പോള്‍ എന്റെ ഭാര്യ തലയില്‍ കൈവെച്ചു പറഞ്ഞു, ഈ കുട്ടികളും വഴിതെറ്റി പോകുമല്ലോ എന്ന്!
കുട്ടികള്‍ക്ക് അന്നേ മാസ്‌ക് നിര്‍ബന്ധമാക്കേണ്ടതായിരുന്നു. മാസ്‌ക് ധരിച്ച് പദ്യം ചൊല്ലുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയില്ല. സിനിമയെടുത്ത് പൊളിഞ്ഞ കാലത്ത് ഈ സാധനം ഉണ്ടായിരുന്നെങ്കില്‍ കടക്കാര് തിരിച്ചറിയില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞതിനുശേഷം ഇപ്പോഴാണ് മാസ്‌ക് വന്നിരിക്കുന്നത്! കോവിഡും ഒമിക്രോണും ഇതുവരെ എന്റെയടുക്കലേക്ക് എത്തിയിട്ടില്ല. കാരണം കാന്‍സറിനെ ഇവരെ അകത്തേക്കു കയറ്റാന്‍ അല്പം താല്‍പര്യക്കുറവുണ്ട്. അത് കാന്‍സറിന്റെയൊരു സന്തോഷം.
അസുഖമാണ് എന്നറിഞ്ഞ് ആരെങ്കിലുമൊക്കെ വിളിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ തുടങ്ങും 'ഒന്നൂല കഴിഞ്ഞയാഴ്ചയില്‍ നഖത്തിന്റെ അറ്റം തൊട്ടൊരു പെരുപ്പ് അതിങ്ങനെ കേറിക്കേറി...'വിളിച്ചയാള്‍ക്ക് ജോലിക്കു പോകേണ്ടതാണ്. ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും' അതിനു കുഴമ്പുപുരട്ടിയിരിക്കുമ്പോള്‍ വയറിനകത്ത് ഒരു കുഴപ്പം അപ്പോള്‍ സഹകരണാശുപത്രിയില്‍ പോയി.' വിളിച്ചയാളുടെ സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.
അയാള്‍ മനസ്സില്‍ പറയും ഏതു നേരത്താണാവോ ഇവനെ വിളിക്കാന്‍ തോന്നിയത് ദൈവമേ... ഇതെല്ലാ വീടുകളിലും എല്ലാവരും ചെയ്യുന്നതാണ്. നമ്മുടെ രോഗങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ സന്തോഷമല്ല, കാണുന്നത് അവരുടെ ഗതികേടാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഒരു പ്രശ്നവുമില്ല എന്നുപറഞ്ഞാല്‍ ചോദ്യം അവസാനിച്ചു. പ്രശ്നം ഉണ്ടെങ്കില്‍ അവര്‍ എന്തെങ്കിലും കൊണ്ടുത്തരുമോ, ഒന്നും തരില്ല.
ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങളും ഓരോരുത്തരോടും പറയും. അങ്ങനെ പറഞ്ഞ് പറഞ്ഞ് കേള്‍ക്കുന്നവര്‍ ആരും തന്നെ ഇതൊക്കെ എഴുതണം എന്ന് പറയാറില്ല. 'മീനമാസത്തിലെ സൂര്യന്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം ഓംപുരി അതില്‍ അഭിനയിക്കുന്നുണ്ട്. വൈകുന്നേരം ഓരോ നേരംപോക്കുകള്‍ പറഞ്ഞിരിക്കും ഞാന്‍. ഓംപുരി നോക്കുമ്പോള്‍ എന്റെ ചുറ്റും ആളുകളാണ്. ഓംപുരി അവരോട് ചോദിച്ചു ഇയാള്‍ ആരാണ്? അവര്‍ പറഞ്ഞു: ഇയാള്‍ ഒരു ആക്ടറാണ്.
അയാള്‍ക്ക് ഭാഷ അറിയാമോ എന്നു ചോദിച്ചു. എനിക്കല്‍പം ഹിന്ദി അറിയാം. മേ കര്‍ത്താവായിരിക്കുമ്പോള്‍ ഹും ചേര്‍ക്കണം, തും കര്‍ത്താവായിരിക്കുമ്പോള്‍ ഇന്നത് ചേര്‍ക്കണം എന്ന് ഞാന്‍ കുറേ എഴുതിയതാണല്ലോ. പിറ്റേ ദിവസം ഞാന്‍ ഓംപുരിയുടെ അടുത്ത് ഞാനെന്റെ വീട്ടിലെ സംഭവങ്ങള്‍ പറയാന്‍ തുടങ്ങി. അദ്ദേഹം ഇന്നില്ല, മരിച്ചുപോയി. അദ്ദേഹമാണ് പറഞ്ഞത് 'ഇന്നസെന്റ് ജീ ആപ് ലിഖോ'. ഞാന്‍ ചോദിച്ചു ക്യാ ലിഖ്നാ. അദ്ദേഹം പറഞ്ഞു 'ആപ് ബോലാ ഹെ ഏക് കഹാനി ലിഖോ, ഏക് കിതാബ്!' ഞാന്‍ എഴുതാനൊന്നും തയ്യാറായില്ല. പിന്നീട് സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരൊക്കെ പറഞ്ഞുതുടങ്ങി.
നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല. കാര്യം നമുക്ക് മനസ്സിലായി. അപ്പന്‍ പോയി, മുത്തശ്ശി പോയി. പോയവര്‍ പോയി. അവര്‍ക്കും പോയി. ഇവിടെ ഉള്ള കാലം ഒരുപാട് കാശ് കയ്യില്‍ ഉണ്ടായിട്ട് കാര്യമില്ല, മനസ്സിന് സുഖം, സമാധാനം... അതാണ് ഇന്നസെന്റ്...
"
https://www.facebook.com/Malayalivartha






















