പിണറായിക്കെതിരായ ലോകായുക്ത..കേസിൽ വിധി വൈകാതെ ; പിണറായിയുടെ ഭാവി എന്താകും?

ലോകായുക്ത വിധി എതിരായതിനെ തുടർന്ന് ബന്ധുനിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെട്ട പരാതിയിൽ വിധി എതിരായാൽ സർക്കാർ പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫ് കേസിൽ വിധി പറയാത്തത്.. ഇത് വിവാദമായി. തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 2022 ഫെബ്രുവരി അഞ്ചിന് വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നാണ് വാദം പൂർത്തിയായത്. ഹർജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോൾ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ല. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ഹർജിക്കാരൻ. കോൺഗ്രസ് നേതാവ് കൂടിയാണ് ശശികുമാർ.
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയിരുന്നു. പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകി. ഇതിൽ എട്ടര ലക്ഷം രുപ തിരിച്ചടക്കാൻ മുൻ എം എൽ എ യുടെ മകനോട് ലോകായുക്ത നിർദ്ദേശിച്ചേക്കും.സർക്കാർ ഉദ്യോഗസ്ഥനാണ് രാമചന്ദ്രൻ നായരുടെ മകൻ. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു. ഇതും ദുർവിനിയോഗമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ തുക മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. സർക്കാരിനു വേണ്ടി അറ്റോർണി ടി.എ.ഷാജിയും ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമാണ് ലോകായുക്തയിൽ ഹാജരായത്. വാശിയേറിയ വിചാരണയാണ് ഇക്കാര്യത്തിൽ നടന്നത്. വിചാരണ കേട്ടാൽ തോന്നും ഇപ്പോൾ തന്നെ വിധി പ്രഖ്യാപിക്കുമെന്ന്. എന്നാൽ ഒന്നും സംഭവിച്ചില്ല.
അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു വിധി പറയാൻ കഴിയും. ഇതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്. ലോകായുക്തയുടെ നിഗമനങ്ങൾ റിപ്പോർട്ടാക്കി ബന്ധപ്പെട്ട അധികാരിക്കു കൈമാറിയാൽ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിയമന അധികാരി ഗവർണറാണ്. ആരിഫ് മുഹമ്മദ് ഖാൻ്റെ കൈയിൽ ഇങ്ങനെയൊരു തീരുമാനം കിട്ടിയാൽ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ല. മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും കാര്യത്തിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം ശരിയാണെന്നു ലോകായുക്ത പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാൻ നിർബന്ധിതരായിരുന്നു. ഈ അവസ്ഥ മാറ്റാനാണ് ഭേദഗതികൊണ്ടുവന്നത്. ലോകായുക്ത വിധിയിൽ മുമ്പ് പലവട്ടം മന്ത്രിമാർ രാജിവച്ചിട്ടുണ്ട്. ലോകായുക്തക്ക് ശുപാർശ അധികാരം മാത്രമാണുള്ളതെന്ന് പറയുന്നത് വെറുതെയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കർണാടക ലോകായുക്ത റെയ്ഡ് നടത്തി കർണാടകത്തിലെ ഒരു മന്ത്രിയെ അഴിമതി കേസിൽ പിടികൂടിയത്.
ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവർണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അതോറിറ്റിയാക്കി. മന്ത്രിമാർക്കെതിരെയുള്ള വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരെയുള്ള വിധികളിൽ സ്പീക്കറുമായിരിക്കും അപ്പലറ്റ് അതോറിറ്റി. എന്നാൽ, ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായില്ല. ഗവർണറോട് ബിൽ ഒപ്പിടാൻ സർക്കാർ ഒരു തവണ പോലും ആവശ്യപ്പെട്ടില്ല. ആ പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി മനസിലാക്കുന്നു. ജലീലാണ് ലോകായുക്ത ഭേദഗതി നിയമത്തിൻെറ ശിൽപി. അദ്ദേഹത്തിന് ജസ്റ്റിസ് സിറിയക് ജോസഫിനോടുള്ള വിരോധം പണ്ടേ പ്രസിദ്ധമാണ്. തൻ്റെ പണി കളഞ്ഞതിനുള്ള പ്ര തികാരത്തിനായി ജലീൽ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് സിറിയക് ജോസഫിനെ മര്യാദ പഠിപ്പിക്കാൻ പിണറായി വിജയൻ ജലീലിനെ കണ്ടെത്തിയത്.പിന്നെ വൈകിയില്ല.ജലീൽ ലോകായുക്തയെ ഉടയ്ക്കാൻ തീരുമാനിച്ചു. ഭേദഗതി നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥ ജഡ്ജിമാർക്ക് സേവന പ്രായപരിധി കൽപ്പിച്ചു എന്നതാണ്. അതായത് ലോകായുക്തയും ഉപലോകായുക്തമാരും എഴുപതാം വയസിൽ വിരമിക്കണം. ഇത് നിയമമായാൽ പല ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ലോകായുക്തയാവാൻ കഴിയില്ല. ഇക്കാര്യം ഹൈക്കോടതിയിലെ ചില ന്യായാധിപൻമാർ തന്നെ പിണറായിയെ അറിയിച്ചു. ഇതും ഭേദഗതി നിയമം വേണ്ടെന്ന് വയ്ക്കാനുള്ള ഒരു കാരണമായി. പിണറായിക്കെതിരായ കേസ് ലോകായുക്ത പരിഗണിക്കാനിരിക്കെയാണ് ഭേദഗതി നിയമം ഒപ്പിടണമെന്നാവശ്യപ്പെട്ടു ഗവർണറുടെ കാലിൽ പിടിക്കാൻ പിണറായി തീരുമാനിച്ചത്. രാജി വയ്ക്കുന്നതിനെക്കാൾ ഭേദം ഗവർണറുടെ കാലിൽ പിടിക്കുന്നതാണെന്ന് പിണറായി കരുതി. അപ്പോഴാണ് താൻ പ്രതിസന്ധിയിലാവില്ലെന്ന ഉറപ്പ് ചില കോണുകളിൽ നിന്ന് പിണറായിക്ക് ലഭിച്ചത്.
ഗവർണറോട് സംസാരിക്കാൻ മുഖ്യമന്ത്രി തൻ്റെ ദൽഹി ബന്ധങ്ങൾ ഉപയോഗിച്ചിരുന്നു. . എന്നാൽ ഗവർണർ മുഖ്യമന്ത്രിക്ക് വഴങ്ങിയില്ല. അതേ സമയം ഡൽഹി സമ്മർദ്ദം വന്നാൽ ഗവർണർക്ക് വഴങ്ങേണ്ടി വരും. ഇക്കാര്യം മനസിലാക്കിയാണ് ലോകായുക്തയുമായി അനുനയ നീക്കം നടത്തിയതെന്ന് കേൾക്കുന്നു.
ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ നിയമഭേദഗതി ബില്ലും ഗവർണറുടെ അനുമതിക്കായി സർക്കാർ അയച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയിൽ വിധി പറയാനിരിക്കെയാണ് സർക്കാർ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.. ഇത്ര വിവാദമുണ്ടായശേഷം ബില്ലിൽ ഒപ്പിട്ടാൽ ബിജെപി-സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. 2021ൽ നിയമസഭ പാസ്സാക്കിയ സർവ്വകലാശാല അപലേറ്റ് ട്രിബ്യൂണൽ ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലിൽ ഇത്ര സമയത്തിനുള്ളിൽ ഗവർണർ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല.
ലോകായുക്ത മുഖ്യമന്ത്രിയോട് പ്രതികാര മനോഭാവത്തോടെ പെരുമാറുമെന്ന പ്രതീക്ഷ മുഖ്യമന്ത്രിക്കില്ല. എന്നാൽ സി പി എം നേതാക്കൾക്ക് അത്തരം ഒരു ആത്മവിശ്വാസമില്ല. കെ.റ്റി.ജലീലിനെതിരായ ലോകായുക്ത വിധിയാണ് സി പി എം നേതാക്കളുടെ ആത്മവിശ്വാസം ഇല്ലാതാക്കിയത്. ജലീലിന് ലോകായുക്ത വിധി വിനയാകുമെന്ന് ജലീൽ പോലും പ്രതീക്ഷിച്ചതല്ല.ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്തെ പ്രതിസന്ധിയിലാക്കി കൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫ് വിധി പ്രസ്താവിച്ചത്. ജലീലിൻ്റെ കാര്യത്തിലെ വിധി പോലെ പിണറായിയുടെ വിധിയും നിർണയിക്കപ്പെടുമോ എന്ന സംശയം സി പി എം നേതാക്കൾക്കുണ്ട്. പ്രത്യേകിച്ച് ലോകായുക്തയോട് പിണറായി പ്രതികാര മനോഭാവത്തോടെ പെരുമാറുന്ന സാഹചര്യത്തിൽ. എന്നാൽ നിയമപ്രകാരം നോക്കിയാൽ വിധി പിണറായിക്ക് എതിരാവുക തന്നെ ചെയ്യും.
ജലീൽ രാജിവച്ച ദിവസം തന്നെ ഇനിയൊരു മന്ത്രിയും ലോകായുക്ത പറഞ്ഞിട്ട് രാജിവയ്ക്കരുതെന്ന് മുഖ്യമന്ത്രി അന്നത്തെ എ.ജി സി.പി.സുധാകരപ്രസാദിന് നിർദ്ദേശം നൽകിയിരുന്നു കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലോക്പാൽ നടപ്പിലാക്കലാണ് ഇതിനുള്ള പരിഹാരമെന്ന് എ.ജി.നിർദ്ദേശിച്ചിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസാണ് ലോകായുക്ത. വിരമിച്ച ജഡ്ജി പറയുമ്പോൾ രാജി വയ്ക്കാൻ നിന്നാൽ അതിന് മാത്രമേ സമയം കിട്ടുകയുള്ളുവെന്ന് സി പി എം വിശ്വസിക്കുന്നു.
ലോകായുക്തയായി നിയമിച്ചിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫിനെ പിണറായി തന്നെയാണ് നിയമിച്ചത്.ഇതേ തസ്തികയിലേക്ക് മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശിയെയും പരിഗണിച്ചിരുന്നു. എറണാകുളത്തെ ഒരു പ്രമുഖ ബിഷപ്പ് പറഞ്ഞിട്ടാണ് സിറിയക് ജോസഫിനെ പിണറായി നിയമിച്ചതെന്ന് ചില സി പി എം നേതാക്കൾ പറയുന്നു. ബിഷപ്പാകട്ടെ കേസിൽ കുരുങ്ങി സ്വന്തം ഇമേജ് കളഞ്ഞ ആത്മീയ നേതാവാണ്. അദ്ദേഹത്തിൻ്റെ സഭാംഗമാണ് സിറിയക് ജോസഫ്. ജഡ്ജിയെ അനുനയിപ്പിക്കാൻ ബിഷപ്പിൻ്റെ തലത്തിലും ഇടപെടലുകൾ നടന്നു.
ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ മുമ്പേ രാജ്യത്ത് തുടങ്ങിയിരുന്നു. കർണാടകത്തിൽ ഖനി മുതലാളിമാരുമായുള്ള ബന്ധത്തിൻ്റെ പേരിൽ ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ് ഡേ കർണാടകത്തിലെ മന്ത്രിമാരുടെ വീടുകൾ റെയ്ഡ് ചെയ്തിരുന്നു. അന്നു തുടങ്ങിയതാണ് ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ. മുഖ്യമന്ത്രിയും 18 മന്ത്രിമാരുമാണ് ശശികുമാറിൻ്റെ കേസിലെ എതിർകക്ഷികൾ.ഇത് ലോകായുക്തക്ക് പിടിവളളിയാകും. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തത് കാബിനറ്റാണ്. അതിനാൽ കാബിനറ്റിനെ പ്രതിസന്ധിയിലാക്കാൻ ലോകായുക്തക്ക് കഴിയില്ല. വിധിക്കെതിരെ അപ്പീൽ പോയാലും രക്ഷയില്ലെന്നാണ് മനസിലാക്കുന്നത്. അതിനാൽ ലോകായുക്ത ഉപദേശം നൽകി പിരിയും.
https://www.facebook.com/Malayalivartha






















