അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ കർണാടകയിൽ നിന്ന് കണ്ടെത്തി, പ്രത്യേക അന്വേഷണ സംഘം ഷാഫിയെ താമരശ്ശേരിയിലെത്തിക്കും, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് നാല് കാസർകോട് സ്വദേശികൾ...!

അജ്ഞാത സംഘം താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ ഒടുവിൽ കണ്ടെത്തി. കർണാടകയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഷാഫിയെ കണ്ടെത്തിയത്. ഇന്ന് തന്നെ താമരശ്ശേരിയിലെത്തിക്കും. തട്ടിക്കൊണ്ടുപോയവരെ കുറച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്.സംഭവത്തിൽ ഇതുവരെ നാല് കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ആരോപിക്കുന്ന ഷാഫിയുടെ വിഡിയോയും പുറത്തുവന്നിരുന്നു. തന്റെ സ്വത്ത് തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായും നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി ഈ വിഡിയോയില്‍ പറയുന്നു. അതേസമയം, തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഇതെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചത്.
ഈ വീഡിയോയ്ക്ക് തൊട്ടു മുമ്പ് അജ്ഞാത സംഘത്തിന്റെ തടങ്കലിൽ വച്ച് നിർണായക വെളിപ്പെടുത്തലായിരുന്നു ഷാഫി നടത്തിയത്. തടങ്കലിൽ വച്ച് പകർത്തിയ ഷാഫിയുടെ വീഡിയോ സന്ദേശം വളരെ ദുരൂഹത ഉയർത്തുന്നതായിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്ന് വെളിപ്പെടുത്തിയ ഷാഫി, താനും സഹോദരനും ചേർന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും വീഡിയോയിൽ പറഞ്ഞു.
വളരെ ദുരൂഹതകൾക്കും ആശങ്കകൾക്കും വഴിവെച്ച ഈ വീഡിയോ പുറത്തുവന്ന പിന്നാലെ ഉറവിടം അന്വേഷിച്ച് പൊലീസ് മുന്നിട്ടിറങ്ങുകയായിരുന്നു. എവിടെ നിന്നാണെന്നോ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ വെളിപ്പെടുത്താത്ത 50 സെക്കന്റ് വീഡിയോ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സൗദിയിൽ വെച്ച് ഷാഫി സ്വർണം കവർന്നെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. വീഡിയോ കൂടി പുറത്ത് വന്നതോടെ ഈ വഴിക്ക് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഷാഫി കഴിഞ്ഞ 10 വർഷത്തിനിടെ സൗദി അറേബ്യയിൽ പോയിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. അവിടെയുളള സഹോദരന് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ഷാഫിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പ് താമരശേരി പരപ്പൻപൊയിലെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമി സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം സെനിയയെ വഴിയിൽ ഇറക്കിവിട്ട് ഷാഫിയുമായി അക്രമി സംഘം കടന്നുകളയുകയായിരുന്നു.
https://www.facebook.com/Malayalivartha
























