കാരിരുമ്പായി സന്ദീപ്... തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്ന ഭീതി സൃഷ്ടിച്ചു; സഹായിക്കാന്‍ വന്നവരെ ആക്രമണകാരികളാക്കി കുത്തി; രക്ഷിക്കണമെന്ന ഫോണ്‍വിളി കേട്ട് എത്തിയെന്ന് എസ്‌ഐ; 7 തവണ കുത്തേറ്റിട്ടും പിന്മാറാതെ അലക്‌സ്‌കുട്ടി

വല്ലാത്തൊരു ദുരന്തമായിപ്പോയി കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം. വല്ലാത്തൊരു ഭീകര അന്തരീക്ഷമാണ് അധ്യാപകനായ സന്ദീപ് ഉണ്ടാക്കിയത്. 'സര്‍ എന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു. ഉടന്‍ വന്നില്ലെങ്കില്‍ അവര്‍ എന്നെ കൊല്ലും' 112 നമ്പറിലേക്കു തുടര്‍ച്ചയായി എത്തിയ ഫോണ്‍ വിളികളാണ് പൊലീസിനെ കുടവട്ടൂര്‍ ചെറുകരക്കോണത്തിനു സമീപം സന്ദീപിന്റെ വീട്ടു പരിസരത്തെത്തിച്ചതെന്നു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആര്‍.ബേബിമോഹന്‍ പറഞ്ഞു.
രാത്രി ഒരു മണിയോടെയാണു ഫോണ്‍ ലഭിച്ചത്. തിരക്കിപ്പിടിച്ചു വീടിന്റെ പരിസരത്ത് എത്തിയപ്പോള്‍ സന്ദീപിന്റെ ഫോണ്‍ സ്വിച്ച് ഓഫ്. എങ്ങോട്ടു പോകണമെന്നറിയാതെ കുഴഞ്ഞു. പിന്നീടു പുലര്‍ച്ചെ 4 മണിക്കു വീണ്ടും ഫോണ്‍ എത്തി. പൊലീസ് വാഹനമെത്തിയപ്പോള്‍ സന്ദീപ് മറ്റൊരാളുടെ വീട്ടുപടിക്കല്‍ വടി പിടിച്ചു കൊണ്ട് നില്‍പായിരുന്നു. കാല്‍ മുറിഞ്ഞു ചോരയൊലിക്കുന്നു. ചുറ്റും നാട്ടുകാരും ചില ബന്ധുക്കളും.
പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു സന്ദീപിന്റെ അഭ്യര്‍ഥന. കയ്യില്‍നിന്നു വടി വാങ്ങി കളഞ്ഞു. ദേഹ പരിശോധന നടത്തി മറ്റ് ആയുധങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി. 2 സമീപവാസികളെയും കൂട്ടി പൊലീസ് ജീപ്പില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പാവത്താനെപ്പോലെയായിരുന്നു പെരുമാറ്റം. ആശുപത്രിയിലെത്തിയതോടെ സ്വഭാവം മാറിയെന്നും ബേബിമോഹന്‍ പറഞ്ഞു.
തലനാരിഴയ്ക്കാണ് ബേബി മോഹന്‍ രക്ഷപ്പെട്ടത്. ആഞ്ഞു കുത്തിയെങ്കിലും കുതറി മാറി. കാലിടറി വീണു മുറിവേറ്റു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ബേബി മോഹന്‍.
അതേസമയം ഹോംഗാര്‍ഡായ അലക്‌സ് കുട്ടിയ്ക്ക് 7 തവണ കുത്തേറ്റു.
തലയ്ക്കും കഴുത്തിലുമായി 7 തവണ കുത്തേറ്റിട്ടും അലക്‌സ്‌കുട്ടി പിന്മാറിയില്ല. ഇല്ലായിരുന്നുവെങ്കില്‍ ഒട്ടേറെ പേര്‍ സന്ദീപിന്റെ ആക്രമണത്തിന് ഇരയാകുമായിരുന്നു.
ആക്രമണത്തെ സധൈര്യം നേരിട്ട പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് വൈ.അലക്‌സ്‌കുട്ടിയെ (57) സന്ദീപ് കത്രിക കൊണ്ടു തലങ്ങും വിലങ്ങും കുത്തി. തന്നെ ആക്രമിക്കുന്നതു കണ്ട് ഡോക്ടര്‍മാരും ജീവനക്കാരും സുരക്ഷിത ഇടങ്ങളിലേക്കു മാറിയെന്നു അലക്‌സ്‌കുട്ടി പറഞ്ഞു. സംഭവം കണ്ടുനിന്ന വന്ദന ഒടുവില്‍ ഇരയാകുകയായിരുന്നു.
കൈകളില്‍ കത്രികപ്പിടി ഒളിപ്പിച്ചാണു സന്ദീപ് ആക്രമിച്ചത്. ഇതുകൊണ്ടു കഴുത്തിന്റെ പിന്‍ഭാഗത്താണു മുറിവേല്‍പ്പിച്ചത്. 6 തുന്നലുകളുണ്ട്. വിമുക്ത ഭടനായ അലക്‌സ് 14 വര്‍ഷമായി ഹോം ഗാര്‍ഡ് ആണ്.
അതേസമയം പ്രതിഷേധത്തിന്റെ നിറവും ശബ്ദവും മാത്രമായിരുന്നു ഇന്നലെ കൊല്ലം ഗവ. മെഡിക്കല്‍ കോളജില്‍. സന്ദീപിനെ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും അത്യാഹിത വിഭാഗത്തിലേക്ക് ഒഴുകി. രാവിലെ 8.30നാണ് സന്ദീപിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നത്.
പ്രതിഷേധത്തിന്റെ കരുത്ത് കണ്ട ഏതാനും മണിക്കൂറുകളായിരുന്നു പിന്നീട്. പ്രതിയെ പുറത്തിറക്കാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ കവാടം സ്തംഭിപ്പിച്ച് മുദ്രാവാക്യം വിളിച്ചു. സമയം കഴിയുന്തോറും ആളുകളുടെ എണ്ണവും കൂടിക്കൂടി വന്നു. പ്രതിഷേധം ശക്തമായതോടെ ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി.
അതിനിടെ പ്രതി അക്രമാസക്തനാവുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്തതോടെ വിലങ്ങണിയിച്ച് കൈകള്‍ കെട്ടിയിട്ട് സ്‌ട്രെച്ചറില്‍ കിടത്തി. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് പ്രതിയെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, പുറത്ത് വിടാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നു.
ഹൗസ് സര്‍ജന്‍ അസോസിയേഷന്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുമായി പൊലീസ് നിരവധി തവണ ചര്‍ച്ച നടത്തി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും എസിപി ഉറപ്പു നല്‍കി. തുടര്‍ന്ന് 3 മണിക്കൂറിന് ശേഷം 12.15 നാണ് പ്രതിയെ കൊണ്ടുപോയത്. ശക്തമായ ഉന്തും തള്ളിനും ഇടയിലൂടെ വളരെ ബുദ്ധിമുട്ടിയാണ് പ്രതിയെ ആംബുലന്‍സില്‍ കയറ്റിയത്.
"
https://www.facebook.com/Malayalivartha


























