ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ഉപേക്ഷിച്ച് രണ്ടാം വിവാഹം: ഗർഭാശയ രോഗത്തെ തുടർന്ന് ഇരുപത് ദിവസം മുമ്പ് രണ്ടാം ഭാര്യയുടെ അപ്രതീക്ഷിത മരണം: അമ്മയില്ലാതെ ജീവിക്കാൻ കുട്ടികൾക്ക് ആഗ്രഹമില്ലെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി, അച്ഛൻ പെണ്മക്കളെ കൊലപ്പെടുത്തി : വിഷം കഴിച്ച ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഗുരുതരാവസ്ഥയിൽ: ഗുരുവായൂർ ലോഡ്ജിൽ സംഭവിച്ചത്...

ഗുരുവായൂർ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുരുവായൂരിനടുത്ത് ചൂൽപുറത്ത് വാടകയ്ക്കു താമസിച്ചിരുന്ന വയനാട് അമ്പലവയൽ തോമാട്ടുചാൽ കാട്ടിക്കൊല്ലിയിൽ മുഴങ്ങിൽ ചന്ദ്രശേഖന്റെ മക്കളായ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരെയാണ് പടിഞ്ഞാറേ നടയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ചന്ദ്രശേഖരനെ (58) തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ചന്ദ്രശേഖരൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം ഭാര്യ അജിത 20 ദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചന്ദ്രശേഖരന്റെ ആത്മഹത്യ എന്നാണ് സൂചന.
ചന്ദ്രശേഖരൻ വിഷം കഴിച്ചശേഷം കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമല ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് അകത്തു കടക്കുമ്പോൾ ദേവനന്ദന ഫാനിൽ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളെ ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍. ഗുരുവായൂർ ചൂൽപ്പുറത്താണ് ഇപ്പോള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തശേഷം ചന്ദ്രശേഖരൻ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി കാറിലെത്തിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഈ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജിൽ രാത്രി 11ഓടെയാണ് ഇവർ മുറിയെടുത്തത്.
മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് 2 മണിയോടെ ലോഡ്ജ് ജീവനക്കാർ വാതിലിൽ തട്ടി. പക്ഷേ പ്രതികരണമുണ്ടായില്ല. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയിൽനിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ ടെമ്പിൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി, വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. അപ്പോഴേയ്ക്കും ശിവനന്ദന മരിച്ചിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിക്കും മുൻപേ ദേവനന്ദനയും മരിച്ചു.
മൃതദേഹങ്ങൾ മുതുവട്ടൂർ രാജ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മമ്മിയൂർ എൽഎഫ്സിയുപി സ്കൂളിൽ ഏഴിലും രണ്ടിലും പഠിക്കുകയാണ് ശിവനന്ദനയും ദേവനന്ദനയും. ചരക്കു ലോറി ഡ്രൈവറായ ചന്ദ്രശേഖരൻ ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തി 15 വർഷമായി ഗുരുവായൂർ പരിസരത്ത് വാടകയ്ക്കു താമസിക്കുകയാണ്.
4 മാസമായി ചൂൽപുറം സിഎംസി ഹാളിനു സമീപത്തെ വീട്ടിലായിരുന്നു. വാടകവീട് 5ന് ഒഴിയേണ്ടതായിരുന്നു. അന്ന് പുലർച്ചെ നീണ്ട യാത്ര പോവുകയാണ് എന്ന് എഴുതി വച്ചിട്ട് കുട്ടികളുമായി പോയി. വയനാട് ചില ബന്ധുക്കളുടെ അടുത്ത് എത്തിയിരുന്നു. ഗർഭാശയ രോഗമുണ്ടായിരുന്ന അജിത പെട്ടെന്നു മരിച്ചതോടെ ചന്ദ്രശേഖരനും കുട്ടികളും വലിയ വിഷമത്തിലായിരുന്നു. മകൾ ദേവനന്ദനയ്ക്ക് ശ്വാസതടസ അസുഖം ഉണായിരുന്നതിനാൽ ചികിത്സ നടത്തിയിരുന്നു. അമ്മയില്ലാതെ ജീവിക്കാൻ കുട്ടികൾക്ക് ആഗ്രഹമില്ല എന്ന് ഇയാൾ എഴുതി വച്ച കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു.
വയനാട്ടിലെ വിലാസമാണ് ഇവർ മുറിയെടുക്കാൻ നൽകിയിരുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഇവർ ഗുരുവായൂർ, ചാവക്കാട് മേഖലയിലെ വിവിധയിടങ്ങളിലാണ് താമസിച്ചിരുന്നത്. ഗുരുവായൂർ ഇരിങ്ങപ്പുറത്ത് താമസിച്ചിരുന്നപ്പോഴുള്ള അയൽവാസിയടെ കാറിലാണ് ലോഡ്ജിലെത്തിയത്. ആദ്യ ഭാര്യയിൽ നിന്ന് നിയമപരമായി പിരിഞ്ഞ ശേഷമായിരുന്നു അജിതയുമായുള്ള വിവാഹം. സാമ്പത്തിക ബാദ്ധ്യതയുള്ളതായും സംശയമുണ്ട്. ഗുരുവായൂര്‍ പൊലീസ് എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















