സിപിഎം ഗുണ്ടയുടെ റോളിലേക്ക് തരംതാഴ്ന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തനിസ്വഭാവം വെളിപ്പെടുത്താന്‍ തുടങ്ങിയിട്ട് നാലഞ്ചു മാസങ്ങളായി.... പിണറായി വിജയനെയും ജയരാജന്‍മാരെയും കടത്തിവെട്ടുന്ന ധാര്‍ഷ്ട്യവും ധിക്കാരവുമായി ഗോവിന്ദന്‍ കേരളത്തെ വിറപ്പിക്കുകയല്ല, വെറുപ്പിക്കുകയാണ്....

സിപിഎം ഗുണ്ടയുടെ റോളിലേക്ക് തരംതാഴ്ന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തനിസ്വഭാവം വെളിപ്പെടുത്താന്‍ തുടങ്ങിയിട്ട് നാലഞ്ചു മാസങ്ങളായി. പിണറായി വിജയനെയും ജയരാജന്‍മാരെയും കടത്തിവെട്ടുന്ന ധാര്‍ഷ്ട്യവും ധിക്കാരവുമായി ഗോവിന്ദന്‍ കേരളത്തെ വിറപ്പിക്കുകയല്ല, വെറുപ്പിക്കുകയാണ്.
കേരള യാത്രയ്ക്കിടെ മൈക്ക് കേടായത് മൈക്ക് ഓപ്പറേറ്ററെ വിറപ്പിച്ചതുപോലെ കേരളത്തിലെ പത്രപ്രവര്‍ത്തരെയും വിറപ്പിക്കാന്‍ നോക്കുകയാണ് ഗോവിന്ദനാശാന്‍. വ്യജബിരുദവും വ്യാജഡോക്ടറേറ്റും വ്യാജനിയമവും വാങ്ങി എസ്എഫ്‌ഐക്കാര്‍ കോളജ് വാധ്യാന്‍മാരായി വാഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.പരീക്ഷ എഴുതാതെ എസ്എഫഐ സംസ്ഥാന സെക്രട്ടറി ജയിച്ചു എന്ന വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുക മാത്രമല്ല ഇത്തരം നീക്കം നടത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും അകത്താക്കുമെന്ന് ഭീഷണപ്പെടുത്തുകയാണ് ഗോവിന്ദന്‍. ഗോവിന്ദന്‍ സഖാവേ ഒന്നോര്‍ക്കുക, താങ്കള്‍ മാവോയും സ്റ്റാലിനുമൊന്നുമല്ല.
ജനാധിപത്യരാജ്യത്തില്‍ ഇത്തിരിയോളം വരുന്ന കേരള സംസ്ഥാനത്തെ ഒരു പാര്‍ട്ടിയുടെ സെക്രട്ടറി മാത്രമാണ്. കോടതിക്കും ഭരണഘടനയ്ക്കും വ്യവസ്ഥാപിത നിയമങ്ങള്‍ക്കുമൊക്കെ താഴെയാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും അതിന്റെ കൊടിയുമൊക്കെയെന്ന് സഖാവ് മറന്നുപോയതുപോലെ. സിപിഎം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെന്നാല്‍ ചൈനയിലെ പാര്‍ട്ടിയുടെ സെക്രട്ടറിയെപ്പോലെയാണെന്ന് കണ്ണൂരില്‍ നിന്നുള്ള പഴയ കായികാധ്യാപകനായ ഗോവിന്ദന്‍ ധരിച്ചുവച്ചിരിക്കുന്നു. ഉറഞ്ഞുതുള്ളുകയും കണ്ണുരുട്ടി പേടിപ്പിക്കുകയും മീശ വടിപോലെ പൊക്കിപ്പിടിക്കുകയും ചെയ്താലൊന്നും പേടിക്കുന്നവരല്ല കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍.
കടക്കൂ പുറത്ത് എന്ന് ഗര്‍ജിച്ച പിണറായി സഖാവ് ഏകാധിപതിയെപ്പോലെ ഭരിക്കുന്നതുകണ്ട് ഗോവിന്ദന്‍ വിചാരിച്ചു അങ്ങേരും ഭരണാധികാരിയാണെന്ന്. അറും ധിക്കാരവും ധാര്‍ഷ്ട്യവും കൊണ്ട് മാധ്യമങ്ങളെ മാത്രമല്ല പൊതുസമൂഹത്തെത്തന്നെ വെറുപ്പിക്കുന്ന ഗോവിന്ദന് ഇനി കേരളത്തില്‍ പുല്ലുവില പോലുമുണ്ടാകില്ല.
കട്ടോണ്ടുകള്ളം മുന്നോട്ട് എന്ന മട്ടില്‍ കേരളത്തിലെ കലാശാലകളിലെ നിയമനം എസ്എഫ്‌ഐക്ക് തീറെഴുതി നല്‍കിയ സിപിഎം ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. ഏഴാംകൂലികളായി ന്യായീകരണതൊഴിലാളികളും പാര്‍ട്ടി അടിമകളും സിന്ദാബാദ് വിളിച്ചുകേള്‍ക്കുമ്പോള്‍ എംവി ഗോവിന്ദന്‍ ആകാശത്തോളം അങ്ങ് പൊങ്ങുകയാണ്.
സഖാവേ പരീക്ഷ എഴുതാതെ എത്ര എസ്എഫ്‌ഐക്കാര്‍ പേര്‍ പാസായെന്നും പരീക്ഷ എഴുതിയതുകൊണ്ടു മാത്രം എത്ര പേര്‍ റാങ്കോടെ പാസായെന്നുമൊക്കെ കേരളം തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. എങ്ങനെയോ സംഘടിപ്പിച്ച പിഎച്ച്ഡിയുടെ ബലത്തിലും റാങ്ക് ലിസ്റ്റ് വെട്ടിപ്പിടിച്ചും എത്രയോ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാര്‍ കോളജ് ഉദ്യോഗം നേടിയെന്ന നാറുന്ന കഥകള്‍ കേരളം കണ്ടതാണ്. കമ്യൂണിസമാണ് കേരളത്തിലെന്നു ധരിച്ചുപോയ ഗോവിന്ദന്‍ ഇതൊക്കെ പച്ചയായി വിഴുങ്ങുകയാണ്.
ചോദ്യം ചെയ്യുന്നവരെയും എതിര്‍ത്തുപറയുന്നവരെയും വെട്ടിക്കൊല്ലുകയും ചവിട്ടിയൊതുക്കുകയും ചെയ്യുന്ന സിപിഎം കണ്ണൂര്‍ സ്റ്റൈലിന്റെ വക്താവായി മാറാനുള്ളതല്ല സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം. സിപിഎം ഭരിക്കുമ്പോള്‍ അധികാരം എകെജി സെന്ററില്‍ എന്ന പ്രമാണം അപ്പാടെ പാലിക്കുകയാണ് ഗോവിന്ദന്‍. മാധ്യമവേട്ട നടത്തിയാല്‍ ജനാധിപത്യത്തിലെ നാവ് അടപ്പിക്കാം എന്ന് കരുതുന്ന സിപിഎം നേതാക്കള്‍ ഒന്നറിയികുക. എന്താണ് ബംഗാളിലെയും ത്രിപുരയിലെയും പാര്‍ട്ടിയുടെ സ്ഥിതി. അവിടത്തെ പാര്‍ട്ടി പത്രം പോലും പുറത്തിറങ്ങതായി തോന്നുന്നില്ല.
അവിടെ എല്ലാ ജില്ലകളിലും സിപിഎമ്മിന് ജില്ലാ കമ്മിറ്റിപോലും ഇല്ലാതായിരിക്കുന്നു. ഭരിച്ചുഭരിച്ച് ബംഗാള്‍ മുടിച്ചതുപോലെ കേരളത്തിലും സിപിഎം വട്ടപ്പൂജ്യമാകുന്ന കാലം വിദൂരമല്ല.
സര്‍ക്കാര്‍-എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്നാണ് ഗോവിന്ദന്‍ സഖാവിന്റെ വെല്ലുവിളി. പാര്‍ട്ടി പത്രവും പാര്‍ട്ടി ചാനലും എത്ര നീതീകരിച്ചിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ ഗോവിന്ദന്റെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളൊന്നാകെ ഗോവിന്ദനെതിരെ തിരിഞ്ഞപ്പോള്‍ പറയുന്നു ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേതെന്ന്.
'സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞു എന്നുപറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ എന്നാണ് വിവരം വൈകി ഉദിക്കുകയോ ഉദിപ്പിക്കുകയോ ചെയ്ത ഗോവിന്ദന്‍ ഇന്ന് പറഞ്ഞുവച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളേയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം എല്ലാവര്‍ക്കും ബാധകമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞാല്‍ അത് ശുദ്ധമായ അസംബന്ധമാണ് എന്നിങ്ങനെയാണ് എം.വി ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ സകലമാന ചാനലുകളും പത്രങ്ങളും സഖാവിനെ വലിച്ചുകീറി കുടഞ്ഞതോടെ പുലി പൂച്ചയായി മാറി എന്നതാണ് സത്യം. മാത്രവുമല്ല മാധ്യമലോകത്തിന്റെ വെറുപ്പും എതിര്‍പ്പും വാങ്ങി അധികകാലം സഖാവ് സെക്രട്ടറിയായി വാഴേണ്ടിവരില്ലെന്ന തിരിച്ചറിവ് ചിലര്‍ക്കെങ്കിലുമുണ്ട്.
ടിപി ചന്ദ്രശേഖരനെ അറുപതു വെട്ടുകള്‍ക്ക് കഷ്ണങ്ങളാക്കിയ കേസിലെ പ്രതിയെ പൂജ്യവാന്‍ എന്നു വാഴ്ത്താനും സഖാവ് ഗോവിന്ദന്‍ മടിച്ചില്ല. നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു കേസിലെ കുഞ്ഞനന്തന്‍ എന്നാണ് സഖാവ് ഗോവിന്ദന്‍ അരുളിച്ചെയ്തിരിക്കുന്നത്. കേരളം ഭയന്നു പോയ അരുംകൊലയുടെ ആസൂത്രകനെപ്പോലും വെള്ളപൂശുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു.
സഖാവേ നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. മൈക്ക് കിട്ടിയാല്‍ അമേരിക്കയെ തെറി പറയും. ഇതേ അമേരിക്കയില്‍ സുഖവാസത്തിലാണ് ഇതേ ദിവസം സഖാവ് പിണറായി വിജയന്‍. അമേരിക്കന്‍ ശാപ്പാടും സുഖവാസവും കഴിഞ്ഞ് മടങ്ങിവന്നാലുടന്‍ മൈക്കിലൂടെ അമേരിക്കന്‍ സാമ്രാജ്യത്തം തുലയട്ടെ എന്നു പറയുന്നു. അതേറ്റു പറയാന്‍ പാര്‍ട്ടി അടിമകള്‍ ഓടിക്കൂടും.
ഇതേ പിണറായിയുടെ മകന്‍ പഠിച്ച് പണിചെയ്യുന്നത് ലോകമുതലാളിത്തത്തിന്റെ തറവാടായ ഇംഗ്‌ളണ്ടിലാണ്. ഇതേ ഗോവിന്ദന്‍ കഴിഞ്ഞ വര്‍ഷം ഇംഗ്‌ളണ്ടില്‍ പോയി തണുപ്പുകൊണ്ടു വന്നശേഷവും സായിപ്പിനെയും മുതലാളിത്തത്തെയും ആക്ഷേപിച്ചു സംസാരിച്ചുനടന്നു.
പാവപ്പെട്ടവരുടെ പാര്‍ട്ടിയില്‍ പാവങ്ങള്‍ക്ക് എന്തു സ്ഥാനമിരിക്കുന്നു. സിപിഎം പാര്‍ട്ടിയുടെ മേല്‍ത്തട്ടിലുള്ള സഖാക്കള്‍ പാര്‍ട്ടിയെ ഉപയോഗിക്കും അണികളെ ചൂഷണം ചെയ്തും സുഖിക്കുന്നു എന്ന തിരിച്ചറിവ് ന്യായീകരണ തൊഴിലാളികള്‍ക്ക് എന്നുണ്ടാകും.
ഇംഎസ്എസും ഇകെ നായനാരുമൊക്കെ എകെ ഗോപാലനുമൊക്കെ നയിച്ച പാര്‍ട്ടിയെ കണ്ണൂരില്‍ നിന്നുള്ള ഒരു നിര മാടമ്പിസംഘം തീറെഴുതി വാങ്ങി ഭരിച്ചുസുഖിക്കുന്നു എന്നതാണ് സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥ. കണ്ണൂരിലെ ഒരേ കുടുംബത്തിലെ എട്ടുപത്തു പേരുടെ കുടുംബവാഴ്ചയാണ് ഇന്ന് കേരളത്തിലെ സിപിഎമ്മില്‍ സംഭവിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ സത്യമാണ് കൂടുതല്‍.
പാര്‍ട്ടിയെ കൊള്ളയടിച്ചു കോടീശ്വരന്‍മാരായി മാറുന്ന ഒരു നിര നേതാക്കള്‍. റിസോര്‍ട്ടും ഷോപ്പിംഗ് കോംപ്ലക്‌സുകളുമൊക്കെയായി വാഴുന്ന ഒരു നിര സഖാക്കള്‍. പ്രതിരോധിക്കാന്‍ അണികളും സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഉള്ളിടത്തോളം കാലം സ്വേച്ഛാധിപത്യം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നതില്‍ സംശയമില്ല. ആന്തൂരില്‍ സാജന്‍ എന്ന പ്രവാസി ആത്മഹത്യ ചെയ്യാനിടയായ ദയനീയ സംഭവം അരങ്ങേറുമ്പോള്‍ ഇതേ ഗോവിന്ദന്റെ ഭാര്യയായിരുന്നു അന്നവിടെ നഗരസഭാ അധ്യക്ഷ എന്നതും കാലം മറന്നിട്ടില്ല.
എന്തായാലും കേരളത്തിലെ ഒരു ദാദായുടെയും ഗുണ്ടാഭീകരന്റെയും ശരീരഭാഷയിലാണ് സെക്രട്ടറിയുടെ നാക്കും നോട്ടവും നടപ്പും. ഇതൊന്നും ഇവിടെ വിലപ്പോലില്ലെന്ന് സഖാവ് ഇനി എന്നു തിരിച്ചറിയുമോ എന്തോ.
https://www.facebook.com/Malayalivartha





















