കിണറ്റിൽ നിന്നും നായയുടെ കരച്ചിൽ; നാട്ടുകാർ കണ്ടത് നടുക്കുന്ന കാഴ്ച! പതിനഞ്ചടിയോളം ആഴമുള്ള കിണറ്റിൽ വീണ് ജീവനായി പിടഞ്ഞ് നായ ; കിണറ്റിലേക്ക് കിടന്ന കയറിലും പമ്പ് ചെയ്യുന്ന മോട്ടോറിന്റെ വയറിലുമായി കടിച്ചു തൂങ്ങി വെള്ളത്തിനു മുകളിൽ മുഖമുയർത്തി നായ; ഒടുവിൽ സംഭവിച്ചത്!

സ്വന്തജീവൻ അപകടത്തിലാകുമെന്നായപ്പോൾ കിണറ്റിൽ മണിക്കൂറുകളോളം കയറിൽ കടിച്ചു കിടന്ന തെരുവുനായയ്ക്ക് പുതുജീവൻ. ജീവനു വേണ്ടി പിടഞ്ഞ തെരുവുനായയെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഇടപെടലിൽ ഫയർ ഫോഴ്സ് റെസ്ക്യൂ സേന രക്ഷപ്പെടുത്തി. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചാന്നാനിക്കാട് പാണ്ഡവർ കുളത്തുള്ള ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുരയിടത്തിലെ കിണറ്റിലാണ് തെരുവുനായ വീണത്. പതിനഞ്ചടിയോളം ആഴത്തിൽ വെള്ളമുള്ള കിണറ്റിൽ വീണ നായ മണിക്കൂറുകൾ കയറിൽ കടിച്ചു തൂങ്ങി കിടന്നു.
ജൂൺ 12 തിങ്കൾ രാവിലെ 8 മണിയോടുകൂടി നായയുടെ കരച്ചിൽ കേട്ട സമീപവാസികൾ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സിനെയാണ് ആദ്യം അറിയിച്ചത്. നേഴ്സ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു കിണറ്റിലേക്ക് കിടന്ന കയറിലും പമ്പ്ചെയ്യുന്ന മോട്ടോറിന്റെ വയറിലുമായി കടിച്ചു തൂങ്ങി സ്വന്തം ജീവൻ രക്ഷിക്കുവാൻ വെള്ളത്തിനു മുകളിൽ മുഖമുയർത്തി കിടക്കുന്ന നായയെയാണ് കണ്ടത്.
കയറിൽ നിന്നും പിടിവിട്ടു പോകുന്ന നായ വെള്ളത്തിൽ മുങ്ങിപ്പോകാതെ ഒന്നര മണിക്കൂറോളം സമയം കയർ മാറ്റി മാറ്റി ഇട്ടു കൊടുത്ത് റോയി മാത്യു ഫയർ ഫോഴ്സ് എത്തുന്നതുവരെ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. ആരോഗ്യ കേന്ദ്രത്തിലെ സർവീസ് പ്രൊവൈഡർ നേഴ്സ് സുമി സുധനും സഹായത്തിനെത്തി. കോട്ടയം യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ബി റെജിമോന്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തിയാണ് കിണറ്റിലേയ്ക്ക് വലയിറക്കി നായയെ രക്ഷപെടുത്തിയത്.
https://www.facebook.com/Malayalivartha





















