അമേരിക്കയിൽ നിന്നും വരുമ്പോൾ ആരാവും സ്വാഗതം ചെയ്യുക?പുലി പതുങ്ങിയത് കുതിക്കാനല്ലേ? ഇന്ന് ചെന്നൈ : നാളെ തിരുവനന്തപുരം

ചെന്നെെ സെക്രട്ടറിയറ്റിൽ അടക്കം പരിശോധന നടത്തിയ ഇ ഡിയുടെ അടുത്ത ലക്ഷ്യം തിരുവനന്തപുരമോ? അമേരിക്കയിൽ നിന്നും കേരളത്തിൽ മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് ഇ.ഡി. നോട്ടീസാണോ ? കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇ.ഡിയുടെ വലയിലാവുമോ? പുലി പമ്മിയത് കുതിക്കാനാണോ? ഡൽഹിയിൽ ഉന്നത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനയാണിത്.
കേന്ദ്ര സര്‍ക്കാരുമായി നിരന്തരം പോരടിക്കുന്ന എം കെ സ്റ്റാലിൻ സര്‍ക്കാരിലെ പ്രധാനിയായ സെന്തിൽ ബാലാജിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രിയാണ് വി സെന്തിൽ ബാലാജി. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ ബാലാജിയുടെ വസതിയിലും സെക്രട്ടറിയറ്റിലെ ഓഫീസിലുമടക്കം റെയ്ഡ് നടന്നപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇഡി സെക്രട്ടറിയറ്റില്‍ കയറിയതോടെ ഡിഎംകെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
പടിഞ്ഞാറൻ തമിഴ്നാട്ടിൽ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവാണ് സെന്തില്‍ ബാലാജി. കൊങ്കു മേഖലയിൽ അണ്ണാ ഡിഎംകെ, ബിജെപി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് ബാലാജി. 2011ലെ ജയലളിത സര്‍ക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. ജയലളിതയുടെ മരണശേഷം ടി ടി വി ദിനകരനെ പിന്തുണച്ചു. പിന്നീട് 2018 ഡിസംബറിൽ എഐഎഡിഎംകെ വിട്ട് ഡിഎംകെയിലെത്തി. 2021ൽ എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചരിത്രവുമുണ്ട്.
ബാലാജിക്ക് അടിയന്തര ഹ്യദയ ശസ്ത്രക്രിയ വേണമെന്നാണ് ചെന്നൈയിലെ സ്വകാര്യാശുപത്രി പറയുന്നത്. ഇത് ഇ.ഡി. വിശ്വസിച്ചിട്ടില്ല. മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് ഇ.ഡിയുടെ നിർദ്ദേശം.
2011-15ൽ ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു ബാലാജി. ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളിൽ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയരുകയായിരുന്നു. ബാലാജിക്കെതിരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവർക്കുമെതിരെ 2021 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇ ഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ബാലാജിയുടെ കേസ് പുരോഗമിക്കുന്നതിനിടയിലാണ് കെ.സുധാകരന് എതിരെ ഇ.ഡി. അന്വേഷണം തുടങ്ങിയത്.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മോൻസൻ മാവുങ്കലും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡിയും വിവരങ്ങൾ തേടി. മോണ്‍സന്‍റെ മൂന്ന് ജീവനക്കാരിൽ നിന്നുമാണ് ഇഡി മൊഴിയെടുത്തത്. കെ സുധാകരനും ഇഡി നോട്ടീസ് നൽകും. അതേസമയം, ക്രൈംബ്രാഞ്ച് കേസിലെ ചോദ്യം ചെയ്യലിന് കെ സുധാകരൻ ജൂണ്‍ 23ന് ഹാജരാകാൻ നോട്ടീസ് പുറപ്പെടുവിച്ചു.
25 ലക്ഷത്തിന്‍റെ സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണ ഇടപാടിലേക്കാണ് ഇഡിയുടെ കണ്ണുകൾ. കെ സുധാകരന് എതിരെ ക്രൈബ്രാഞ്ചിന് മൊഴി നൽകിയ മോൻസന്‍റെ ജീവനക്കാരായിരുന്ന അജി, ജോഷി, ജെയ്സണ്‍ എന്നിവരിൽ നിന്നും ഇഡി വിവരങ്ങൾ തേടി. ഒരു മാസം മുമ്പായിരുന്നു ഇഡി ഇവരെ സമീപിച്ചത്. കേസില്‍ വൈകാതെ കെ സുധാകരനും നോട്ടീസ് നൽകിയേക്കും. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച കെ സുധാകരൻ പത്ത് ദിവസത്തെ സാവകാശം തേടി. ജൂണ്‍ 23ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികളും കെ.സുധാകരൻ തുടങ്ങി. എന്നാൽ ഹൈക്കോടതി അന്വേഷണം തടയാൻ സാധ്യതയില്ല
സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന പരാതിയിലുള്ള 2018 നവംബർ 22ന് ഉച്ചക്ക് രണ്ട് മണിക്ക് മോണ്‍സന്‍റെ വീട്ടിൽ കെ സുധാകരന്‍റെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിച്ചാണ് ഇഡിയുടെ നീക്കങ്ങൾ. അന്നെടുത്ത ഫോട്ടോകൾ ഗാഡ്ജറ്റുകളിൽ നിന്നും സൈബർ ഫോറൻസിക്ക് വഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. അന്ന് മോൻസനെ ചികിത്സക്കായി കണ്ടുവെന്നും എന്നാൽ പരാതിക്കാരുമായി ഇടപെടുകയോ സാമ്പത്തിക വിനിമയം അറിയുകയോ ചെയ്തിട്ടില്ലെന്നാണ് കെ സുധാകരന്‍റെ വാദം. സംസ്ഥാന ക്രൈംബ്രാഞ്ചിൽ നിന്നും ഇ.ഡി. വിവരങ്ങൾ തേടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇ ഡിക്ക് വിവരങ്ങൾ നൽകിയിട്ടുണ്ടെന്നാണ് വിവരം.
ഇ.ഡി.കളി തുടങ്ങിയിരിക്കുകയാണ്. ചെന്നൈയിൽ നിന്നാണ് അതിനുള്ള തുടക്കം കുറിച്ചത്. ചെന്നൈയിൽ മന്ത്രി ബാലാജിക്കെതിരെ കർശനമായ നിലപാട് ഇ.ഡി. സ്വീകരിച്ചത് മറ്റ് സംസ്ഥാനങ്ങൾക്കുള്ള മുന്നറിയിപ്പാണ്. ആദ്യം കെ സുധാകരനെ ചോദ്യം ചെയ്യാനുള്ള നീക്കവും ബി ജെ പിയുടെ തന്ത്രമാണ്. സുധാകരനെ തൊടുമ്പോൾ സി പി എം പൊട്ടിച്ചിരിക്കുമെന്ന് കേന്ദ്ര സർക്കാരിനറിയാം. എന്നാൽ കോൺഗ്രസിന് പിന്നാലെ സി പി എമ്മിനെ തൊടുമ്പോൾ അവർ നിലവിളിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുമെന്നും ഇ.ഡിക്ക് അറിയാം. 2024 ന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ തെക്കേ ഇന്ത്യയിൽ പിടിമുറുക്കാനാണ് ഇ.ഡിയുടെ തീരുമാനം. കേരളത്തിൽ സ്വർണ്ണക്കടത്ത് മുതൽ എ ഐ ക്യാമറ വരെ നിരവധി തട്ടിപ്പുകൾ ഇ. ഡിക്ക് മുന്നിൽ വരിവരിയായി നിൽക്കുന്നുണ്ട്.
സ്വർണ്ണക്കടത്തിൽ കേന്ദ്രം എന്തു ചെയ്തു എന്നും കേന്ദ്രവും കേരളവും തമ്മിൽ ഒത്തുകളിയാണെന്നും മറ്റും ആക്ഷേപം ഉന്നയിക്കുന്നവർക്കുള്ള മറുപടിയാവും വരും ദിവസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നതെന്ന് കേന്ദ്രത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കോൺഗ്രസിനെയും സി പി എമ്മിനെയും ഒരുമിച്ച് കടന്നാക്രമിക്കുന്ന ശൈലിയായിരിക്കും ഇ.ഡി. സ്വീകരിക്കുക. അഴിമതി രഹിത ഇന്ത്യ എന്ന മുദ്രാവാക്യമായിരിക്കും ബി ജെ പി ഉയർത്തുക..
സ്വർണ്ണക്കടത്ത് കേസിൽ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ധാരാളം രേഖകൾ കേന്ദ്ര സർക്കാരിൻ്റെ കൈയിലുണ്ട്. ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർക്കെതിരെ കേസെടുത്ത നടപടിയിലും കേന്ദ്ര സർക്കാർ കർശനമായ നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്. കാരണം ഏഷ്യാനെറ്റ് സംഘപരിവാറുമായി അടുപ്പം പുലർത്തുന്ന ചാനലാണ്. അതിൻെറ ഉടമ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാണ്. കേരള സർക്കാരിൻ്റെ നീക്കത്തിൽ കേന്ദ്ര സർക്കാർ അസ്വസ്ഥരാണ്. ഏഷ്യാനെറ്റിന് പണി കൊടുത്ത കേരള സി പി എമ്മിന് നല്ലൊരു പണി കൊടുക്കാൻ കാത്തിരിക്കുകയാണ് ദേശീയ ബിജെപി. കാരണം നാണം കെടുത്തിയത് രാജീവ്ചദ്രശേഖറെയാണ്. അതിന് അദ്ദേഹം പകരം വീട്ടാതിരിക്കില്ല.
ഏതായാലും സെക്രട്ടറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിൻ്റെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ കേന്ദ്ര സർക്കാർ ഏജൻസികൾ കടന്നു കയറാതിരിക്കാനാണ് സർക്കാർ ശ്ര മിക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര അന്വേഷണ ഏജൻസികൾ സെക്രട്ടറിയറ്റിൽ എത്തിയിരുന്നു. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ സെക്രട്ടറിയറ്റിൽ എത്തിയതിൻ്റെ ഹാർഡ് ഡിസ്ക്കുകളും കേന്ദ്ര ഏജൻസികൾ പരിശോധിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ഏജൻസികൾക്ക് ലഭിച്ചില്ല. അതു കൊണ്ടു തന്നെ മുന്നറിയിപ്പില്ലാതെ അന്വേഷണ ഏജൻസികൾ വീണ്ടുമെത്താമെന്ന് സംസ്ഥാന സർക്കാർ കരുതുന്നു. ഇനിയും കേന്ദ്ര ഏജൻസികൾ സെക്രട്ടറിയറ്റിലെത്തിയാൽ അവരെ കേരള പോലീസ് തടയും.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന വാദം കേരള സർക്കാർ തള്ളുന്നു.തമിഴ്നാട് സെക്രട്ടേറിയറ്റിൽ നടത്തിയ റെയ്ഡ് ഇതിൻ്റെ സൂചനയാണെന്നും പാർട്ടി കരുതുന്നു.
പിണറായി വിജയനെ ഇനിയും ബലി കൊടുക്കരുതെന്നാണ് സിപിഎം തീരുമാനം.കേന്ദ്ര ഏജൻസികൾ സി പി എമ്മിനും സർക്കാരിനുമെതിരെ നീങ്ങിയാൽ അതിനെ പ്രതിരോധിക്കാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. വേണമെങ്കിൽ സെക്രട്ടറിയറ്റിനും ഡിഫിക്കാർ സംരക്ഷണം ഒരുക്കും.
സുരക്ഷാ ഉദ്യോസ്ഥരുടെ അനുവാദമില്ലാതെ ഇനിയാർക്കും സെക്രട്ടറിയറ്റിൽ കയറാൻ കഴിയില്ല. സെക്രട്ടറിയറ്റിൽ കയറുന്നവരുടെ ദൃശ്യങ്ങൾ പകർത്താൽ സുസജ്ജമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സി.ഡിറ്റിലെയും കെൽട്രോണിലെയും പ്രഗൽഭരായ സഖാക്കളായ ഉദ്യോഗസ്ഥരെയാണ് ഇതിനു വേണ്ടി നിയോഗിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ സാധാരണക്കാരായ ഉദ്യോഗസ്ഥരെ തടഞ്ഞാൽ ഉയർന്ന ഐ. പി എസ് ഉദ്യോഗസ്ഥർ എത്തുമെന്ന് സർക്കാരിനറിയാം. ക്ലിഫ് ഹൗസിലും ഇതേ സുരക്ഷ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇ.ഡിയുടെ തമിഴകം റെയ്ഡ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അമ്പരപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് കൂടിയാണ് ഡൽഹിയിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് ഇ.ഡിയുടെ തമിഴ്നാട് നീക്കത്തിനെതിരെ പ്രതികരിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്താനും ബുധനാഴ്ച ഡൽഹിയിൽ നടന്ന കൺസോർഷ്യം തീരുമാനിച്ചു.
കേരളത്തിൽ കോൺഗ്രസിനെയും ഇടതു മുന്നണിയെയും തറപറ്റിക്കുക എന്നതാണ് ലക്ഷ്യം.. 2024 ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും കേരളത്തിൽ നിന്ന് നേടാൻ കഴിയുമെന്ന് ബി ജെ പി കരുതുന്നു. അതിന് ഇടതു വലതു മുന്നണികൾ ദുർബലമാകണം. സി പി എം, കോൺഗ്രസ് നേതാക്കൾ അഴിമതിക്കാരായി മാറുമ്പോൾ പുതിയ നേതാക്കളെ കേരളം തേടുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും ഒരേ തൂവൽപക്ഷികളാണെന്ന പ്രതീതി ഉണ്ടാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം. അതിന് കുടപിടിക്കുകയാണ് ഇ.ഡി. ചെയ്യുന്നത്. അതിനാൽ തന്നെ ഇരുമുന്നണികളിലെയും അഴിമതി കാർക്ക് ഇനി രക്ഷയില്ല. ഇക്കാര്യം പിണറായിക്കും മനസിലായിട്ടുണ്ട്.
സ്വർണക്കടത്ത് ശിവശങ്കറിൽ ഒതുങ്ങുമെന്നാണ് കേരളത്തിലെ സി പി എമ്മുകാർ കരുതുന്നത്. എന്നാൽ ലോകസഭാ തിരഞ്ഞടുപ്പിന് കളം ഒരുങ്ങുമ്പോൾ സ്വർണ്ണക്കടത്തിൽ ആരെല്ലാം പ്രതിയാകുമെന്ന് കണ്ടറിയാം
https://www.facebook.com/Malayalivartha





















