സി.പി.എമ്മിലും ബിപോര്‍ജോയ്....! പ്രഭവകേന്ദ്രം ആലപ്പുഴ, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അടക്കമുള്ള കേസുകളിൽ കിളിപോയ അവസ്ഥയിലായ സി.പി.എം നേതൃത്വത്തിന് മീതേ മറ്റൊരു കൊടും കാറ്റായി ജി. സുധാകരന്‍ ആഞ്ഞടിക്കുന്നു, ചങ്കിടിപ്പോടെ എ.കെ.ജി സെന്റര്‍

അഴിമതി ആരോപണങ്ങള്‍, കുട്ടി സഖാവ് ജയിക്കാത്ത പരീക്ഷ ജയിച്ചതും അതിന്റെ പേരില്‍ മാധ്യമങ്ങളുടെ മെക്കിട്ട് കയറുന്നത്, വിവാദമായ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അടക്കമുള്ള കേസുകള്‍ ഇതെല്ലാം കാരണം കിളിപോയ അവസ്ഥയിലായ സി.പി.എം നേതൃത്വത്തിന് മീതേ മറ്റൊരു ചുഴലിക്കാറ്റ് കൂടി ആഞ്ഞടിക്കുന്നു. 75 വയസ്സ് എന്ന പ്രായപരിധി ആയതിനെ തുടര്‍ന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കിയ ജി. സുധാകരന്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വീശിയടിച്ചിരിക്കുകയാണ്.
പാര്‍ട്ടി പ്രവര്‍ത്തനത്തിന് പ്രായപരിധി വേണ്ടെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. പ്രായത്തിന്റെ പേരില്‍ തന്നെ ഒഴിവാക്കുന്നതിലുള്ള കടുന്ന അമര്‍ഷമാണ് ഇതിലൂടെ പുറത്തുവന്നത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആലപ്പുഴ. പുന്നപ്ര-വയലാര്‍ സമരം തുടങ്ങി ഒട്ടേറെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ്. വി.എസും ഗൗരിഅമ്മയും അടക്കമുള്ള നിരവധി നേതാക്കളെ വളര്‍ത്തിയ നാടും. അവിടെ നിന്നാണ് നേതൃത്വത്തിനെതിരെ ശബ്ദം ഉയരുന്നത്.
വിഭാഗീയത എല്ലാം കെട്ടടങ്ങി, നേതൃത്വത്തിന്റെ താളത്തിനൊത്ത് എല്ലാവരും തുള്ളുന്നതിനിടെയാണ് ഈ ശബ്ദം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണയും ജി.സുധാകരന് മത്സരിക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും രണ്ട് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പിണറായിയുടെ തന്ത്രം വിനയായി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സുധാകരന്‍ കാര്യമായി സഹകരിച്ചില്ലെന്ന ആക്ഷേപം പിന്നീടുണ്ടായി. അദ്ദേഹത്തെ ഒറ്റപ്പെടുത്താനും താറടിക്കാനുമുള്ള ശ്രമം ജില്ലയിലെ തന്നെ ചില നേതാക്കള്‍ നടത്തി.
ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിച്ചെങ്കിലും സുധാകരനെതിരെ നടപടിയൊന്നും ഉണ്ടായില്ല. അതിന് ശേഷം വളരെ ശാന്തനായി കഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍ അടുത്ത കാലത്തായി ജില്ലയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. വലിയ പ്രവര്‍ത്തനപാരമ്പര്യമില്ലാത്തവര്‍ പല സ്ഥാനങ്ങളിലും എത്തുന്നു. അതുകൊണ്ടാണ് സ്ഥാനമാനങ്ങള്‍ വെറുതെ കിട്ടുന്നതല്ലെന്നും പ്രവര്‍ത്തിച്ചിട്ട് കിട്ടുന്നതാകണമെന്നും സുധാകരന്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രവര്‍ത്തിച്ചിട്ടും സ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ ചോദ്യം ചെയ്യണം. നന്നായി പ്രവര്‍ത്തിച്ച പലര്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചില്ലെന്നും ആരോപിച്ചു. കൈരളി ടിവി മേധാവിയായിരുന്ന ജോണ്‍ബ്രിട്ടാസിനെ രാജ്യസഭാ എം.പിയാക്കിയത് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണെന്ന ആക്ഷേപം നിരവധി പേര്‍ ഉന്നയിച്ചതാണ്. ബ്രിട്ടാസിനേക്കാള്‍ യോഗ്യതയുള്ള എത്രയോ നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. എം.എല്‍.എയും എം.പിയും മന്ത്രിയും ആകുന്നതിന് മുമ്പ് നിങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി എന്ത് പ്രവര്‍ത്തിച്ചു എന്നതാണ് വിലയിരുത്തേണ്ടതെന്നും സുധാകരന്‍ പറയുന്നു.
ആലപ്പുഴയിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചതെങ്കിലും ഇതില്‍ നിന്ന് എല്ലാം വ്യക്തമാണ്. കോണ്‍ഗ്രസിലേത് പോലെ പെട്ടിയെടുക്കുന്ന അസ്മാദികള്‍ക്ക് പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും സുപ്രധാന സ്ഥാനങ്ങള്‍ സി.പി.എമ്മിലും ലഭിക്കുന്നു. ജി.സുധാകരനെ പോലെ സത്യസന്ധനും അഴിമതിയുടെ കറപുരളാത്തതുമായ നേതാക്കള്‍ സി.പി.എമ്മില്‍ വളരെ കുറവാണ്. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ അഴിമതിക്കാരെ കെട്ടുകെട്ടിക്കാനുള്ള എല്ലാ നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു.
പലപ്പോഴും അദ്ദേഹത്തെ മാറ്റാനുള്ള സമ്മര്‍ദ്ദം വരെ ഉണ്ടായിട്ടുണ്ട്. പിണറായി വിജയനെ പോലെയുള്ള നേതാക്കള്‍ക്ക് പ്രായത്തിന്റെ അടക്കമുള്ള എല്ലാ ഇളവുകളും ലഭിക്കുമ്പോള്‍ സുധാകരനെ പോലെയുള്ളവരെ മാറ്റിനിര്‍ത്തുന്നത് എന്ത് യുക്തിയാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. നേതാക്കളെ ഒഴിവാക്കുന്നതിന്റെയും ഇളവ് നല്‍കുന്നതിന്റെയും അളവ് കോല്‍ എന്താണെന്നും ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. പ്രാദേശിക തലം മുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ തെറ്റ് ചെയ്താലും നടപടിയെടുക്കാത്ത സംഭവങ്ങളും വര്‍ദ്ധിച്ചുവരുകയാണ്.
ആലപ്പുഴയില്‍ ലഹരി കടത്തിന് സ്വന്തം വാഹനം ഉപയോഗിച്ച നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനെതിരെ കോലാഹലങ്ങളുയര്‍ന്നെങ്കിലും ഇപ്പോഴും ആ പദവിയില്‍ തുടരുകയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍കൂടിയായ ഇ.പി ജയരാജനെതിരെ വൈദേഹം റിസോര്‍ട്ടിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദന പരാതി സംസ്ഥാന കമ്മിറ്റിയിലാണ് ഉയര്‍ന്നത്. അതെവിടെയും എത്തിയില്ല. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ആക്ഷേപങ്ങളും പറയാന്‍ തുടങ്ങിയാല്‍ നേരം വെളുക്കും.
അതിലും ഒന്നും നടക്കൂല. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് എസ്.ഡി.പി.ഐയുടെ അജണ്ട നടപ്പാക്കുന്നവരെ കുറിച്ച് ചെങ്ങന്നൂരില്‍ നിന്നടക്കം പരാതികള്‍ ഉയര്‍ന്നു. പലരും പ്രതിഷേധിച്ച് രാജിവെച്ചു. എന്നിട്ടൊരു ചുക്കും നടന്നില്ല. അതാണ് നിങ്ങക്കീ പാര്‍ട്ടിയെ കുറിച്ചൊരു ചുക്കും അറിയില്ലെന്ന് മുമ്പൊരു സഖാവ് പറഞ്ഞത്.എറണാകുളം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷനായ ശ്രീനിജന്‍ എം.എല്‍.എയെ ആ കസേരയില്‍ നിന്ന് തെറിപ്പിക്കുകയും അരക്കോടിയുടെ മിനികൂപ്പര്‍ വാങ്ങിയ സി.ഐ.ടി.യു നേതാവ് അനില്‍കുമാറിനെ തെറിപ്പിക്കുകയും ചെയ്തതാണ് സി.പി.എം അടുത്തകാലത്ത് ചെയ്ത രണ്ട് നല്ല കാര്യങ്ങള്‍.
അപ്പോഴും വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും നീന്തിത്തുടിക്കുകയാണ്. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും പാര്‍ട്ടി ഒരുക്കിക്കൊടുക്കുന്നുണ്ട്. അതില്‍ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും സഹയാത്രികര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. മലവെള്ളപ്പാച്ചിലുപോലെ ഒരു ദിവസം ഇതെല്ലാം ഒഴുകിയെത്തും. അന്ന് ആരൊക്കെ ഏതൊക്കെ കസേരകളില്‍ കാണുമെന്ന് കാറല്‍മാര്‍ക്‌സിന് പോലും പ്രവചിക്കാനാകില്ല. സംസ്ഥാനത്തെ നേതാക്കളുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടുംകേട്ടും ഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ മൃഷ്ടാന്നഭോജനം കഴിച്ച് ഏമ്പക്കവും വിട്ടിരിക്കുകയാണ് കാരാട്ടണ്ണനും യെച്യൂരിയും. കേരളത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ ഇവര്‍ യാതൊരു ഉളുപ്പുമില്ലാത്ത ന്യായീകരണങ്ങളാണ് നിരത്തുന്നത്.
പിണറായി രായാവിന്റെ കോപത്തിന് പാത്രമാകാന്‍ രണ്ട് അണ്ണന്‍മാര്‍ക്കും താല്‍പര്യമില്ല. അതിനുള്ള കാരണം ക്‌ളീഷേ... എന്ന് പറഞ്ഞാല്‍ അങ്ങേയറ്റത്തെ ക്‌ളീഷേയാണ്. മറ്റൊന്നുമല്ല, കഴിഞ്ഞ കുറേ കൊല്ലങ്ങളായി കേരളാ സി.പി.എം ചെല്ലും ചെലവും കൊടുത്താണ് അഖിലേന്ത്യാ നേതൃത്വത്തെ പോറ്റുന്നത്. ബംഗാളില്‍ നിന്നും തൃപുരയില്‍ നിന്നും നയാ പൈസ കിട്ടില്ല. പിരിവെന്ന് പറഞ്ഞ് ചെന്നാല്‍ നാട്ടുകാര് പഞ്ഞിക്കിടും. അമ്മാതിരി പണിയല്ലേ അവിടുത്തെ നേതാക്കള്‍ കാണിച്ച് കൂട്ടിയത്. ജനങ്ങളെ വെറുപ്പിക്കാതെ മുന്നോട്ട് പോയില്ലെങ്കില്‍ നേതാക്കളെ കേരളത്തിലും ഈ ഗതി വരുന്ന കാലം വിദൂരമല്ല. അതുകൊണ്ട് സുധാകരനെ പോലുള്ള നല്ല നേതാക്കളെ പ്രായത്തിന്റെ ചങ്ങലയില്‍ തളച്ചിടരുത്.
https://www.facebook.com/Malayalivartha





















