സംസ്ഥാനത്ത് മഴ ശക്തമാകും, 21വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും, ചൊവ്വാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. കേരള - കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇന്ന് വടക്ക് തമിഴ്നാട് തീരം, തെക്ക് ആന്ധ്രപ്രദേശ് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ - തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
അതേസമയം സംസ്ഥാനത്ത് കാലവർഷത്തിനൊപ്പം പകർച്ച വ്യാധി വ്യാപനം രൂക്ഷമായി.വൈറല്‍ പനിക്ക് പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നുണ്ട്. എലിപ്പനി ബാധിച്ച് ഇന്ന് തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ സ്വദേശി സുജാത (50) മരിച്ചു. ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാഴ്ചക്കിടെ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് അടൂര്‍ സ്വദേശി രാജന്‍ മരിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് കൊടുമണ്‍ കാവിളയില്‍ ക്ഷീരകര്‍ഷക മണി ( 54) എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha





















