പിണറായിയുടെ തീർഥയാത്ര തേച്ചൊട്ടിച്ച് ആരിഫ് ഖാൻ... ക്യൂബയിലെ പുകയില കച്ചവടം പഠിച്ച് മുഖ്യൻ... എന്താണ് പ്രയോജനം?

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമാണെന്ന് പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്നും പൊതുപണം പാഴാക്കിയാണ് യാത്രയെന്നും ഗവർണർ കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് അവിടത്തെ പുകയില ഉത്‌പാദനത്തിലാണ്.
ആരോഗ്യ രംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും അദ്ദേഹം ചോദിച്ചു. സിഗരറ്റ് ഉൽപാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.
സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് സർക്കാർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. എല്ലാ മേഖലകളിലും ഭയമാണ് വ്യാപിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലും ഗവർണർ പ്രതികരണം അറിയിച്ചു. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിൽ വരെ തട്ടിപ്പ് നടക്കുന്നെങ്കിൽ ഇതൊക്കെയെന്തെന്നും ഗവർണർ ചോദിച്ചു.
കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണെന്നും ഗവര്‍ണർ വിമർശിച്ചു. സര്‍വകലാശാലകളെ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
സര്‍വകലാശാലകള്‍ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. യോഗ്യതയില്ലാത്തവര്‍ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടുമാത്രം ഒരാള്‍ക്ക് നിയമനം നല്‍കുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ നടക്കാമെങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ ഞാന്‍ പൂര്‍ണ്ണമായും നിസ്സഹായനാവുകയാണ്. എനിക്ക് ഖേദിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ഞാന്‍ താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. പോലീസിന്റെ സഹായത്തോടെയാണ് അവര്‍ക്ക് ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞത്.
ചുമതല ഏറ്റെടുത്തപ്പോള്‍ അവരുമായി സഹകരിക്കാന്‍ തയാറായില്ല. അവര്‍ക്ക് താക്കോലുകള്‍ പോലും കൊടുത്തില്ല', എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു.
ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയിൽ ആണ്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സർക്കാർ. മിക്ക സര്‍വകലാശാലകൾക്കും സ്ഥിര വൈസ് ചാൻസലർമാരില്ലെന്നും അദ്ദേഹം പറഞ്ഞു. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേയ്ക്ക് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ശബ്ദമുയര്‍ത്തുക, നട്ടെല്ലുണ്ടാവുക എന്നതിനപ്പുറം ഇവിടെ മറ്റൊരു പ്രശ്‌നപരിഹാരമില്ല. മാധ്യമങ്ങള്‍ ഗൗരവത്തോടെ വിഷയങ്ങള്‍ ഉന്നയിക്കുന്നില്ല, വാര്‍ത്തയ്ക്ക് വേണ്ടിമാത്രമാണ് നിങ്ങളത് ചര്‍ച്ചയാക്കുന്നത്. പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതിയില്ല. പത്തും പന്ത്രണ്ടും ക്ലാസുകള്‍ കഴിയുമ്പോള്‍ തന്നെ മിടുക്കരായിട്ടുള്ള വിദ്യാര്‍ഥികളെല്ലാം കേരളം വിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























