സങ്കടക്കടലായി കല്യാണവീട്... വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ആ കല്യാണത്തിന് ഇങ്ങനെയൊരു ക്ലൈമാക്‌സ് ആരും പ്രതീക്ഷിച്ചില്ല; അലങ്കാരങ്ങളഴിച്ച് കണ്ണീര്‍ക്കടലായി വധൂഗൃഹം; സല്‍ക്കാരപ്പന്തലിന് മുന്നില്‍ ഗൃഹനാഥനു ചിതയൊരുങ്ങി; ശ്രീലക്ഷ്മിയെ ആര്‍ക്കും ആശ്വസിപ്പിക്കാനായില്ല

വലിയൊരു ക്രൂരതയാണ് തിരുവനന്തപുരം വര്‍ക്കലയ്ക്ക് സമീപം നടന്നത്. കല്യാണവീട് മരണവീടായി സങ്കടക്കടലായി. വിവാഹത്തലേന്ന് ശ്രീലക്ഷ്മിയുടെ നെറുകയില്‍ അച്ഛന്റെ അനുഗ്രഹ ചുംബനം അവസാനത്തേതായി. മണിക്കൂറുകള്‍ക്കു ശേഷം വീടിനു പുറത്തെ സല്‍ക്കാരപ്പന്തലില്‍ ആ അച്ഛന്റെ ചേതനയറ്റ മുഖത്തു മകളുടെ അന്ത്യചുംബനം. മൃതശരീരത്തില്‍ പൂക്കള്‍ വിതറി അച്ഛനെ തെരുതെരെ ഉമ്മ വച്ചു പൊട്ടിക്കരഞ്ഞു തളര്‍ന്നുവീണ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍. ആഘോഷവും കളിചിരിയും നിറഞ്ഞ വീട് മണിക്കൂറുകളുടെ ഇടവേളയില്‍ അലങ്കാരമഴിച്ചു മാറ്റി മരണവീടായി. പന്തലിനു മുന്നില്‍ ഗൃഹനാഥനു ചിതയൊരുങ്ങി.
വല്ലാത്തൊരു അനുഭവമായിരുന്നു അത്. ചൊവ്വാഴ്ച വൈകിട്ടു വിവാഹവീട്ടിലെ വിരുന്നു സല്‍ക്കാരം കഴിഞ്ഞ് ആളൊഴിഞ്ഞപ്പോഴാണു കല്ലമ്പലം വടശ്ശേരിക്കോണത്ത് ജി.രാജു മൂത്ത മകള്‍ ശ്രീലക്ഷ്മിയെ ചേര്‍ത്തുപിടിച്ചു നെറ്റിയില്‍ ചുംബിച്ച് അനുഗ്രഹിച്ചത്. 'നാളെ വൈകിട്ട് ഈ സമയത്തു നീ മറ്റൊരു വീട്ടില്‍ ആയിരിക്കും. ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു നന്നായി എന്റെ മോള്‍ ജീവിക്കണം..'എന്നു പറഞ്ഞു രാജുവിന്റെ കണ്ണുകള്‍ നിറഞ്ഞു. തലയാട്ടി കേട്ട ശ്രീലക്ഷ്മി, അച്ഛന്റെ കണ്ണുകള്‍ തുടച്ചു. അതിഥികള്‍ മടങ്ങിയപ്പോഴാണ് അയല്‍വാസികളായ സഹോദരങ്ങളടക്കമുള്ള നാലു പ്രതികളെത്തിയത്. ശ്രീലക്ഷ്മിയുമായി മുന്‍പു പരിചയമുണ്ടായിരുന്ന ജിഷ്ണുവാണു രാജുവുമായി തര്‍ക്കത്തിലായത്. ഇതിനിടെ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം രാജുവിനെ മര്‍ദിച്ചു.
ബഹളം കേട്ടെത്തിയ ശ്രീലക്ഷ്മിയെയും അമ്മ ജയയെയും ക്രൂരമായി മര്‍ദിച്ചു. മണ്‍വെട്ടി ഉപയോഗിച്ചു ജിഷ്ണുവിന്റെ സഹോദരന്‍ ജിജിന്‍ രാജുവിന്റെ തലയ്ക്കടിച്ചതോടെ കല്യാണവീട്ടില്‍ കൂട്ടനിലവിളിയായി. അക്രമികളുടെ അടിയേറ്റു ഗുരുതര പരുക്കേറ്റു ബോധരഹിതനായി വീണ രാജുവിനെ കാറില്‍ കയറ്റി ആശുപത്രിയിലേക്കു നീങ്ങുമ്പോഴും ഒന്നും സംഭവിക്കരുതേ എന്നായിരുന്നു ബന്ധുക്കളുടെ പ്രാര്‍ഥന. മണിക്കൂറുകള്‍ക്കകം രാജു മരിച്ചുവെന്ന നടുക്കുന്ന വാര്‍ത്ത എത്തി. അച്ഛന്റെ മരണവാര്‍ത്ത കേട്ടു ശ്രീലക്ഷ്മി ബോധം കെട്ടു വീണു.
ജിഷ്ണുവിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ചാണു ശ്രീലക്ഷ്മിയും കുടുംബവും വിവാഹാലോചന നിരസിച്ചതെന്നു പൊലീസ് പറഞ്ഞു. ജിജിനാണു കേസില്‍ ഒന്നാം പ്രതി. ജിഷ്ണു രണ്ടാം പ്രതിയും ശ്യാം, മനു എന്നിവര്‍ മൂന്നും നാലും പ്രതികളുമാണ്. വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് ജിജിന്റെ പേരിലുള്ളത്. വീട്ടില്‍ അതിക്രമിച്ചു കയറുകയും കൊലപാതകത്തിനു കൂട്ടു നില്‍ക്കുകയും, ബന്ധുക്കളെ മര്‍ദിക്കുകയും ചെയ്തതിനാണു മറ്റു മൂന്നു പേര്‍ക്കെതിരെ കേസ്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. വിശദമായി ചോദ്യം ചെയ്യുന്നതിനു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നു കല്ലമ്പലം സിഐ വി.കെ.വിജയരാഘവന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ചു പൊലീസില്‍ നിന്നുള്ള വിവരം ഇങ്ങനെയാണ് വ്യാഴാഴ്ച വൈകിട്ടു വീട്ടില്‍ സല്‍ക്കാരത്തിനു ശേഷം ബന്ധുക്കളെല്ലാം മടങ്ങിയതിനു ശേഷമാണു കാറിലും ബൈക്കിലുമായി സംഘം വിവാഹ വീട്ടിലെത്തിയത്. ഈ സമയം രാജുവും ഭാര്യ ആശാ വര്‍ക്കര്‍ കൂടിയായ ജയയും മകള്‍ ശ്രീലക്ഷ്മിയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. രാജുവിന്റെ ഇളയ മകന്‍ ശ്രീഹരി രാജു വിവാഹ ഒരുക്കങ്ങള്‍ക്കായി ശിവഗിരിയിലായിരുന്നു
ബഹളം കേട്ടു രാജു പുറത്തിറങ്ങി. വാക്കേറ്റത്തിനിടെ ജിഷ്ണുവും സംഘവും രാജുവിനെ മര്‍ദിച്ചു. ഭാര്യയും മകളും ഓടിയെത്തിയപ്പോള്‍ രാജുവിനെ മര്‍ദിച്ചു തറയില്‍ തള്ളിയിട്ടു. തടയാന്‍ എത്തിയ ശ്രീലക്ഷ്മിയെയും അമ്മ ജയയെയും ക്രൂരമായി മര്‍ദിച്ചു. ശ്രീലക്ഷ്മിയെ അടിച്ചു വീഴ്ത്തി നിലത്തിട്ടു ചവിട്ടിയ ശേഷം മുഖം തറയില്‍ ഉരച്ചു. തടയുന്നതിനിടെ അവശനായി നിലത്തു കിടന്ന രാജുവിനെ നാലംഗ സംഘം ചവിട്ടുകയും മുരിങ്ങക്കമ്പു കൊണ്ടു ശരീരമാസകലം അടിക്കുകയും ചെയ്തു.
ഇതിനിടെ സംഘത്തിലെ ജിഷ്ണുവിന്റെ അനുജന്‍ ജിജിന്‍ സ്ഥലത്തു കിടന്ന മണ്‍വെട്ടി ഉപയോഗിച്ചു രാജുവിന്റെ തലയ്ക്ക് അടിച്ചതോടെ രാജു ബോധരഹിതനായി നിലത്തു വീണു. വീട്ടുകാരുടെ നിലവിളി കേട്ടു വന്ന രാജുവിന്റെ സഹോദരിയുടെ ഭര്‍ത്താവും അയല്‍വാസിയുമായ ദേവദത്തനെയും മകള്‍ ഗുരുപ്രിയെയും സംഘം മര്‍ദിച്ചു. മുരിങ്ങക്കമ്പ് ഉപയോഗിച്ചുള്ള അടിയില്‍ ദേവദത്തനു തലയ്ക്കു പരുക്കേറ്റു. തുടര്‍ന്നു സംഘം രക്ഷപ്പെട്ടു. ബോധമില്ലാതെ കിടന്ന രാജുവിനെ നാട്ടുകാര്‍ ചേര്‍ന്നു വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
https://www.facebook.com/Malayalivartha


























