30 വർഷം വിദേശത്ത് ജോലിചെയ്ത ശേഷം അഞ്ചുവർഷം മുമ്പാണ് രാജു നാട്ടിലേക്ക് മടങ്ങിയത്... അപ്പോഴും വിശ്രമിക്കാൻ തയ്യാറായില്ല... സമ്പാദ്യം മകൾക്കായി മാറ്റിവച്ച് നിത്യച്ചെലവ് കണ്ടെത്താൻ ഓട്ടോ ഡ്രൈവറായി...

തിരുവനന്തപുരം വടശ്ശേരികോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. നാല് പ്രതികളും ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ വൈദ്യപരിശോധന ഫലം കിട്ടേണ്ടതുണ്ട്. പരിക്കേറ്റ ശ്രീലക്ഷ്മിയുടെ അടക്കം കൂടുതൽ ആളുകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്. വിവാഹത്തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച രാജുവിനെ മൺവെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്‌ത്തി.
പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവർ മുങ്ങുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്റെ പരിസരത്ത് നിന്നാണ് പ്രതികളായ ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെ പിടൂകൂടിയത്. രണ്ട് വർഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങൾക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യർത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു.
30 വർഷം വിദേശത്ത് ജോലിചെയ്ത ശേഷം അഞ്ചുവർഷം മുമ്പാണ് രാജു നാട്ടിലേക്ക് മടങ്ങിയത്. അപ്പോഴും വിശ്രമിക്കാൻ തയ്യാറായില്ല. സമ്പാദ്യം മകൾക്കായി മാറ്റിവച്ച് നിത്യച്ചെലവ് കണ്ടെത്താൻ ഓട്ടോ ഡ്രൈവറായി.ജിഷ്ണുവിനെ പലതവണ പറഞ്ഞുവിലക്കിയശേഷമാണ് വർക്കല ചെറുന്നിയൂർ സ്വദേശിയുമായി മകളുടെ വിവാഹം ഉറപ്പിച്ചത്. മൂന്നുവട്ടമാണ് ജിഷ്ണു ബന്ധുക്കളെക്കൂട്ടി വിവാഹ അഭ്യർത്ഥനയുമായി രാജുവിന്റെ വീട്ടിലെത്തിയത്. ഓരോ തവണയും രാജുവും സഹോദരീ ഭർത്താവ് ദേവദത്തനും ജിഷ്ണുവിനെയും വീട്ടുകാരെയും വിലക്കി വിട്ടിരുന്നു. പിന്നാലെ മകൾക്ക് വന്ന മൂന്ന് വിവാഹാലോചനകൾ ജിഷ്ണുവും കൂട്ടരും മുടക്കി.
രാജു ആരോടും കലഹിക്കാൻ പോയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മകളുടെ വിവാഹം നല്ലപോലെ നടത്തണം എന്നത് മാത്രമായിരുന്നു ആഗ്രഹം.ഇടത്തരം കുടുംബ പശ്ചാത്തലമാണ് രാജുവിന്റേത്. വാഹന വർക്ക് ഷോപ്പിൽ ഏറെക്കാലം നിന്ന് പണികൾ പഠിച്ചിട്ടാണ് ഗൾഫിൽ പോയത്. ഭാര്യ ജയ ആശാപ്രവർത്തകയാണ്.എം.എസ്സിക്കാരിയായ ശ്രീലക്ഷ്മി സർക്കാർ ജോലി നേടാൻ കോച്ചിങ് ക്ലാസിൽ പോകുന്നുണ്ട്. മകൻ ശ്രീഹരി ഐ.ടി.ഐ പഠനം പൂർത്തിയാക്കി വർക്കല മിഷൻ ആശുപത്രിയിൽ ഇലക്ട്രീഷ്യനായി ജോലിയും നേടി
https://www.facebook.com/Malayalivartha


























