ശോഭയെ വെട്ടി സുരേന്ദ്രൻ... ആറ്റിങ്ങലിൽ നെറികേട്... M.T. രമേശും പടിക്ക് പുറത്ത്? മുരളീധരനെ ഇറക്കി കരുനീക്കം!

വരുന്ന തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവാനൊരുങ്ങി കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് ശോഭ സുരേന്ദ്രനെ വെട്ടിമാറ്റിയാണ് മുരളിധരന്‍ മത്സരാര്‍ത്ഥിയാവുന്നത്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വി മുരളീധരന് അതുകൊണ്ട് കണ്ണുണ്ട്. വീണ്ടും ഇറങ്ങുന്ന കാര്യം സിറ്റിംഗ് എം പി അടൂര്‍ പ്രകാശ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നില്ല.
നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ എംഎല്‍എമാരെ ഇറക്കിയുള്ള പരീക്ഷണം അടക്കം CPMന്‍റെ പരിഗണനയിലുണ്ട്. തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടര ലക്ഷത്തോളം വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലത്തില്‍ അന്ന് സ്ഥാനാര്‍ത്ഥിയായത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു.
ആറ്റിങ്ങൽ മണ്ഢലത്തിലെ പരിപാടികളിൽ നിന്ന് ശോഭ സുരേന്ദ്രനെ പൂർണമായും ഒഴിവാക്കി. ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങൽ മണ്ഡലം വി.മുരളീധരൻ ലക്ഷ്യം വെക്കുന്നുവെന്ന് ശോഭ പക്ഷം ആരോപിച്ചു. ഈഴവ വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭയെ മാറ്റി വി മുരളീധരന്‍ മത്സരിക്കാനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു.
ശോഭയെ ഒഴിവാക്കി ആറ്റിങ്ങൽ മണ്ഢലത്തിലെ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയാണ് മുരളീധരൻ ഇപ്പോൾ. NSS , SNDP പ്രദേശിക നേതാക്കളെ മുരളീധരൻ സന്ദർശിച്ചു. സന്ദർശനം മഹാ സമ്പർക്ക് അഭിയാന്റെ ഭാഗമെന്നാണ് വിശദീകരണം. BJP അണികൾക്കും അനുഭാവികൾക്കും താല്പര്യം ശോഭയോട് ആണെന്നും മുരളീധരൻ പ്രചാരണത്തിനിറങ്ങിയ ഉപതെരഞ്ഞെടുപ്പിൽ BJP ക്ക് വൻ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പഴയകുന്നുമ്മലിലെ കാനാറ വാർഡിൽ BJP ക്ക് വെറും 76 കിട്ടിയത് വോട്ട് ആണ്. അതായത് മുൻ തെരഞ്ഞെടുപ്പിനേക്കാൾ 100 വോട്ട് കുറവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ ശോഭയെ തഴയുന്നതിൽ പ്രവർത്തകർക്ക് അമർഷം ഉണ്ടെന്നും വി.മുരളീധരൻ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം പ്രദേശിക നേതാക്കൾ അഭിപ്രായപ്പെട്ടു.ഇതിപ്പോൾ ആദ്യമായിട്ടല്ല ശോഭയെ ഒതുക്കുന്നത്.
കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദ പങ്കെടുത്ത യോഗത്തിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശിനെയും വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെയും മാറ്റി നിർത്തിയതും പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു. സംസ്ഥാന കോർ കമ്മിറ്റിയിലെ മറ്റുനേതാക്കളെയെല്ലാം വേദിയിലെത്തിച്ചെങ്കിലും എം. ടി. രമേശിനെ മാറ്റി നിർത്തിയതിൽ പ്രവർത്തകരിൽ അമർഷമുണ്ട്.
എം. ടി. രമേശ് ഞായറാഴ്‌ച വരെ തിരുവനന്തപുരത്തുണ്ടായിരുന്നു, എന്നിട്ടാണ് ഈ അവഗണന. ആറ്റിങ്ങൽ പാർലമെന്റ് സീറ്റ് ലക്ഷ്യമിടുന്ന ശോഭാ സുരേന്ദ്രനെ മാറ്റിനിർത്തിയത് ഇപ്പോൾ വീണ്ടും ഇതോടെ ചർച്ചയായി മാറിയിരിക്കുകയാണ്. വി. മുരളീധരനും സുരേന്ദ്രനുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ ജില്ലയിൽ നിന്നു തന്നെ അകറ്റാനാണ് ശ്രമം നടത്തുന്നത്. സംസ്ഥാന സമിതി യോഗം പോലും അറിയിക്കാറില്ലെന്ന് ശോഭാ സുരേന്ദ്രൻ നേരത്തേ പരാതി ഉന്നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ നേതാക്കളുമായി തിങ്കൾ വൈകിട്ട് ജെ പി നദ്ദ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച കൂടിക്കാഴ്‌ചയിൽ വി മുരളീധരനും കെ സുരേന്ദ്രനും അനുകൂലമായി നിലപാടെടുക്കുന്ന നേതാക്കളെ മാത്രമാണ് വിളിച്ചതെന്ന ആരോപണവും എതിർ വിഭാഗം ഉയർത്തിയിട്ടുണ്ട്.
നേതാക്കൾക്കിടയിലെ ഗ്രൂപ്പിസം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകാനുള്ള ദൗത്യവുമായാണ് ദേശീയ പ്രസിഡന്റ് എത്തിയത്. എന്നാൽ, അദ്ദേഹത്തെ സ്വാഗതം ചെയ്‌തുള്ള ഫ്ലക്‌സ് ബോർഡ് മുതൽ പൊതുയോഗത്തിൽ വരെ പ്രകടമായത് ഗ്രൂപ്പിസം തന്നെയായിരുന്നു. മോദി സര്‍ക്കാരിന്‍റെ ഒമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടികളോടെ മണ്ഡലത്തില്‍ ഓടിനടക്കുകയാണ് വി മുരളീധരന്‍. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രതികരണമുണ്ടായിട്ടില്ല.
ഇതിലെല്ലാം അമർഷം പൂണ്ട് ഒരുഘട്ടത്തിൽ ശോഭ പൊട്ടിത്തെറിച്ചിട്ടുണ്ടായിരുന്നു. 2 മാസം മുൻപ് കൊച്ചിയില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലായിരുന്നു സംഭവം. കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ദേശീയ നേതൃത്വം പണിയെടുക്കുമ്പോള്‍ സംസ്ഥാന നേതൃത്വം പണിയെടുക്കുന്നവരെ പുറത്താക്കുന്നുവെന്നാണ് ശോഭ തുറന്നടിച്ചത്.
സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിനെയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെയും വി മുരളീധരനെയും വേദിയിലിരുത്തിയായിരുന്നു ശോഭയുടെ വൈകാരിക പ്രകടനം. വി. മുരളീധരനും കെ.സുരേന്ദ്രനും തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുകയാണ്. പണിയെടുക്കാതെ ചാനല്‍ ചര്‍ച്ചയിലൂടെ നേതാവായ ആളാണ് സുരേന്ദ്രന്‍.
തന്നെ ദേശീയ ഭാരവാഹിയാക്കുന്നതില്‍ ഇടങ്കോലിട്ടത് മുരളിധരനാണ്. അവഗണന തുടരാനാണ് തീരുമാനമെങ്കില്‍ ജനങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറയുമെന്നും ശോഭ പ്രതികരിച്ചിരുന്നു. അമിത് ഷാ തന്റെ സ്വന്തം ജില്ലയായ തൃശ്ശൂരില്‍ വന്നപ്പോള്‍ വേദിയില്‍ മറ്റ് വൈസ് പ്രസിഡന്റുമാരെയും വക്താവിനും സ്ഥാനം നല്‍കിയപ്പോള്‍ തന്നെ സദസില്‍ ഇരുത്തിയില്ലെന്നും ഒന്നുകില്‍ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ശോഭ പറഞ്ഞു.
വി മുരളീധരന്റെ പെട്ടിപിടിക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രന്‍ നേതാവായതെന്നും വി മുരളീധരന്‍ വരുന്നതിന് മുമ്പ് താന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നുവെന്നും രണ്ട് തവണ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയാക്കി തന്നെ വട്ടം ചുറ്റിച്ചുവെന്നും ശോഭ തുറന്നടിച്ചു. വേണമെങ്കില്‍ തന്നെ പുറത്താക്കാം, എന്നാല്‍ സര്‍വ്വതും താന്‍ വിളിച്ചു പറയുമെന്നും ശോഭ വെല്ലുവിളിച്ചിരുന്നു. അപ്പോൾ തന്നെ ഒഴിവാക്കൽ തീരുമാനം കൈക്കൊണ്ടു എന്നാണ് മനസ്സിലാക്കേണ്ടത്.
അതേസമയം, ആറ്റിങ്ങൾ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ അടൂര്‍ പ്രകാശ് രണ്ടാമൂഴം ആദ്യം ആഗ്രഹിച്ചിരുന്നില്ല. കോന്നി വഴി നിയമസഭയായിരുന്നു ഇഷ്ടം. പക്ഷേ സിറ്റിംഗ് എംപിമാർ വീണ്ടുമിറങ്ങണമെന്ന ലീഡേഴ്സ് മീറ്റ് തീരുമാനം വന്നതോടെ പ്രകാശ് വീണ്ടും ആറ്റിങ്ങലിലിറങ്ങാനാണ് സാധ്യത. പ്രകാശിനെക്കാൾ മറ്റൊരു മികച്ച സ്ഥാനാർത്ഥി കോൺഗ്രസ് ലിസ്റ്റിലില്ല.
കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കൽ സിപിഎമ്മിന് അത്യാവശ്യം. പക്ഷേ ആരെയിറക്കുമെന്നതാണ് പ്രശ്നം. മുമ്പ് പരിഗണനയിലുണ്ടായിരുന്ന എ. എ. റഹീം രാജ്യസഭാ അംഗമായി. പിന്നെ തുറുപ്പുചീട്ട് വി. ജോയി ആണ്. വർക്കല എംഎൽഎക്ക് പുറമെ ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായി. ഇനി ലോക്സഭാ സീറ്റ് കൂടി ജോയിക്ക് നൽകുമോ എന്നതാണ് അറിയേണ്ടത്.
https://www.facebook.com/Malayalivartha


























