നെക്സ്റ്റ് സ്റ്റോപ്പ് ചന്ദ്രനിൽ...!ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിംഗ്

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യം ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു. ഐഎസ്ആർഒ ഇന്ന് പുലർച്ചെ നടത്തിയ ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയകരമായി പൂര്‍ത്തിയായതോടെ പേടകം ഭൂമിയെ വലംവയ്ക്കുന്നത് അവസാനിപ്പിച്ച് ചാന്ദ്രഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
സോഫ്റ്റ് ലാൻഡിംഗ് എന്ന ചന്ദ്രയാന്റെ ദുർഘടമായ ഘട്ടത്തിന് മുന്നോടി ഭൂമിയെ വിടുന്ന നിർണായക ഘട്ടമായ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ വിജയിച്ചു. രാത്രി 12-ന് ശേഷം ആരംഭിച്ച ഭ്രമണപഥമാറ്റം 22 മിനുറ്റ് കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥമാറ്റം സാധ്യമാക്കിയത്. ഓഗസ്റ്റ് അഞ്ചിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ ട്വീറ്റ് ചെയ്തു. 3.69 ലക്ഷം കിലോമീറ്റർ പിന്നിട്ടാണ് ശനിയാഴ്‌ച പേടകം ചാന്ദ്രവലയത്തിലേക്ക് കടക്കുന്നത് .
ഇപ്പോൾ, വിക്രം (ലാൻഡർ), പ്രഗ്യാൻ (റോവർ) എന്നിവയടങ്ങുന്ന ലാൻഡിംഗ് മൊഡ്യൂൾ ഇരിക്കുന്ന 2145 കിലോഗ്രാം പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിനെ ലക്ഷ്യമാക്കി സഞ്ചരിക്കാൻ ആരംഭിച്ചിരിക്കുന്നു. ഇനി അടുത്ത സ്റ്റോപ് ചന്ദ്രൻ തന്നെയാണ്. ശാസ്ത്രലോകത്തിന് മാത്രമല്ല ഓരോ ഇന്ത്യക്കാർക്കും ഇത് ശുഭപ്രതീക്ഷയാണ്.
ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ഇത്രയും ദിവസം ഭൂഗുരുത്വ ബലത്തിന്റെ സ്വാധീനത്തിലായിരുന്നു. ഭൂമിക്ക് അടുത്തുള്ള പാര്‍ക്കിങ് ഓര്‍ബിറ്റില്‍ വിക്ഷേപിച്ച പേടകത്തെ അഞ്ച് ഘട്ടമായി ഉയർത്തി ഭൂമിയില്‍നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ജൂലൈ 15, 17,18, 20,25 തീയതികളിലായാണ് ഭ്രമണപഥമുയര്‍ത്തിയത്.
അഞ്ചാമത്തെയും അവസാനത്തെയും ഉയർത്തലിലൂടെ ഭൂമിയിൽനിന്ന് കൂടിയ അകലം 1,27,603 കിലോ മീറ്ററും കുറഞ്ഞ അകലം 236 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലായിരുന്നു. ഇവിടെ നിന്നാണ് ഇന്ന് പുലർച്ചെ ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ നടത്തി പേടകത്തെ ചന്ദ്രനിലേക്ക് വഴിതിരിച്ചുവിട്ടത്.
ഇന്നുമുതല്‍ നാലു ദിവസം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലൂടെ ചന്ദ്രന്റെ അടുത്തേക്ക് നീങ്ങുന്ന പേടകത്തെ ഓഗസ്റ്റ് അഞ്ചോടെ ചന്ദ്രന് ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തും. ചന്ദ്രന്റെ ആകർഷണത്തിലേക്ക് കടക്കുംമുമ്പ് പേടകത്തിന്റെ വേഗം കുറയ്ക്കും. 172 –- 18, 058 കിലോമീറ്റർ ദീർഘവൃത്ത പഥത്തിലാകും ആദ്യ ദിനങ്ങളിൽ ചന്ദ്രനെ ചുറ്റുക. പിന്നീട് നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രന് 100 കിലോ മീറ്റർ അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തിലേക്ക് മാറ്റും. തുടർന്നാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക. ഓഗസ്റ്റ് 23 നു വൈകീട്ട് 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്. ആ ദിവസത്തേയ്ക് പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഇന്ത്യ .. മുൻ ചന്ദ്രയാൻ ദൗത്യങ്ങളിൽ ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്റെ അനുഭവസമ്ബത്താണ് ഇത്തവണ ഇസ്രൊയുടെ ആത്മവിശ്വാസം കൂട്ടുന്നത്.
ചന്ദ്രയാൻ 2ന്റെ പരാജയത്തെ ചൊല്ലി പല ലോക രാജ്യങ്ങളും കളിയാക്കി എങ്കിലും അത് വലിയ ഊർജ്ജമായി എടുത്താണ് ഐഎസ്ആർഓ മുന്നേറിയത്. എന്ത് കൊണ്ടും ഇന്ത്യൻ പതാക ചന്ദ്രനിൽ വിജയക്കൊടി നാട്ടും എന്ന പ്രതിജ്ഞ എടുത്ത പോലെയാണ് ഐഎസ്ആർഓയിലെ ഓരോ ശാസ്ത്രഞ്ജരും ചന്ദ്രയാന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത് . ഇന്ത്യയെ സംബന്ധിച്ച് ഓരോ വിജയഘട്ടങ്ങളും നിർണായകം തന്നെയാണ്.
ഇന്നലെ വൈകുന്നേരം വരെയും അർധരാത്രി നടക്കുന്ന ട്രാൻസ് ലൂണാർ ഇൻജെക്ഷനെ ചൊല്ലി ഏറെ ആശങ്കകൾ നിലനിന്നിരുന്നു. നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് പേടകം ചന്ദ്ര ഭ്രമണപഥത്തിൽ എത്താൻ സഞ്ചരിക്കേണ്ടത്.
ചന്ദ്രന്റെ പ്രാഥമിക ഭ്രമണപഥത്തിൽ എത്തിയാൽ, നിശ്ചിത 100 കി മീ ഭ്രമണപഥത്തിലെത്തിക്കാൻ ചാന്ദ്രയാനെ ഐ എസ് ആർ ഒ താഴ്ത്തും. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഈ ഓഗസ്റ്റ് മാസം അവസാനം നാം ആ നല്ല വാർത്ത കേൾക്കും എന്ന് 100% ഉറപ്പോടെ വിജയപ്രതീക്ഷയോടെ...
https://www.facebook.com/Malayalivartha





















