കരവന്നൂരില്‍ കട്ടുമുടിച്ചിട്ട് പരാതി മുക്കി..മകനെ രക്ഷിക്കാന്‍ സി.പി.എം നേതാവ്..മക്കള്‍ മാഹാത്മ്യം, തന്തപ്പടി പിപ്പിടി

പണ്ടൊക്കെ നേതാക്കളാണ് തട്ടിപ്പും വെട്ടിപ്പും നടത്തിയിരുന്നത്. അതില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കുവേണ്ടിയാണ് നടത്തിയിരുന്നത്. കാലം മാറിയപ്പോ കഥയും മാറി. പാര്‍ട്ടിയെ നയിക്കുകയും നാടിനെ നയിക്കുകയും ചെയ്യുന്ന നേതാക്കളെ മക്കള്‍ ഭരിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കരിമണല്‍ കര്‍ത്തായുടെ കാശ് കീശയിലാക്കിയതിന് പിന്നാലെ മറ്റൊരു മക്കള്‍ മാഹാത്മ്യം കൂടി പുറത്തായിരിക്കുകയാണ്. ഏറെ വിവാദമായ കരവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത സി.പി.എം നേതാവിന്റെ മകനും പങ്കുണ്ടെന്ന് തൃശൂരിലെ ചില നേതാക്കള്‍ പാര്‍ട്ടിക്കും പോലീസിനും പരാതി നല്‍കിയെന്നും മകനെ രക്ഷിക്കാനായി ഇത് മുക്കിയെന്നുമാണ് ആക്ഷേപം. പരാതിക്കാരെല്ലാം നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരാണ്.
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്ന് ഇ.ഡി വിശേഷിപ്പിക്കുന്ന എം.എല്‍.എ എ.സി മൊയ്തീന്‍ അറസ്റ്റിലായതോടെയാണ് നേതാക്കള്‍ പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മൊയ്തീന്‍ വലിയ ജനകീയനായി നടക്കുമ്പോഴും തട്ടിപ്പുകള്‍ നടത്തുകയായിരുന്നെന്ന വിവരം പുറത്തുവന്നതോടെ പൊതുജനങ്ങളും പാര്‍ട്ടി അനുഭാവികളും ഞെട്ടിയിരിക്കുകയാണ്. ഇ.ഡിയുടെ നടപടിയോടുള്ള മൊയ്തീന്റെ പ്രതികരണവും സംശയാസ്പദമാണ്. കഴിഞ്ഞ പത്ത് കൊല്ലത്തെ ആദായ നികുതി റിട്ടേണ്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അതിന് ഒരു മാസം വേണമെന്ന മുടന്തന്‍ന്യായമാണ് മൊയ്തീന്‍ മുന്നോട്ടുവെച്ചത്.
ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ ഈ വിവരങ്ങള്‍ എളുപ്പെന്ന് ലഭിക്കുമെന്ന് ഏവര്‍ക്കും അറിയാം. മൊയ്തീന്റെ ജനകീയമുഖം വികൃതമായതോടെ വെള്ളപൂശാനായി ദേശാഭിമാനി ഇന്ന് ഞായറാഴ്ച പതിപ്പ് മൊയ്തീന്‍ തള്ളിനായി മാറ്റിവച്ചിരിക്കുകയാണ്. ഇങ്ങിനെ തള്ളിമറിച്ചത് കൊണ്ട് മാത്രം ജനവിശ്വാസം വീണ്ടെടുക്കാനാവില്ല സഖാക്കളേ... പലരും അദ്വാനിച്ചുണ്ടാക്കിയ പണം നിങ്ങളെ വിശ്വസിച്ചാണ് കരവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. എന്നിട്ട് അവരുടെ ജീവിതം തച്ചുടയ്ക്കുകയാണ് മൊയ്തീനും ഭരണസമിതിയും ചെയ്തത്. കാലം ഇതിന് കണക്ക് ചോദിക്കാതിരിക്കില്ല.
തട്ടിപ്പ് നടന്ന 2021 കാലത്ത് സി.പി.എം നേതാവിന്റെ മകന് റബ്‌കോയുടെ ഏജന്‍സിയുണ്ടായിരുന്നു. റബ്‌കോ കരവന്നൂര്‍ ബാങ്കിന് സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇൗ വകയില്‍ 15 ശതമാനം കമ്മിഷന്‍ റബ്‌കോയ്ക്ക് കിട്ടും. സാധാരണ മുഴുവന്‍ തുകയും നല്‍കുമ്പോഴാണ് ഏജന്റിന്റെ കമ്മിഷന്‍ കൊടുക്കുക. എന്നില്‍ നേതാവ് ഇടപെട്ട് സാധനങ്ങള്‍ കൊടുത്ത സമയത്ത് തന്നെ 15 ശതമാനം കമ്മിഷനും വാങ്ങിക്കൊടുത്തു. ഇതിനെതിരെയാണ് പരാതി നല്‍കിയത്. എന്നാലത് മുക്കി. കാരണം ബാങ്കിലെ തട്ടിപ്പിന്റെ കൂടെ മകന്റെ തട്ടിപ്പും പുറത്താകുമെന്ന് ഭയന്നു. പാര്‍ട്ടി നടപടി എടുക്കാതെ വന്നപ്പോള്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി കൊടുത്തു. അത് പിന്‍വലിക്കണമെന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായെങ്കിലും നടന്നില്ല.
ഒടുവില്‍ ഏര്യാകമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിച്ചു. 2021 ജൂലായ് 13 ന് ആയിരുന്നു അത്. തൊട്ടടുത്ത ദിവസം 11 ഭരണസമിതി അംഗങ്ങളടക്കം 18 പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്ക് സെക്രട്ടറിയുടെ പരാതിയിലായിരുന്നു നടപടി. അതോടെയാണ് ജില്ലാ നേതൃത്വത്തിന്റെ ചതി ഭരണസമിതി അംഗങ്ങളായ നേതാക്കള്‍ക്ക് മനസ്സിലായത്. ഇവരെല്ലാം എട്ട് കോടി രൂപയുടെ ജപ്തി നേരിടുകയാണിപ്പോള്‍. എന്തൊരു ക്രൂരതയാണെന്ന് ആലോചിച്ച് നോക്കൂ. മകന്റെ തട്ടിപ്പ് മറച്ചുവയ്ക്കാനായി ഒരു നേതാവ് സ്വന്തം നേതാക്കളെ ഒറ്റുകൊടുത്തു. യൂദാസിനെ പോലും വെല്ലുന്ന ചതി.
സഖാക്കളെ സമ്മര്‍ദ്ദം ചെലുത്തിയും അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും മകനെതിരായ പരാതി പിന്‍വലിപ്പിച്ച ശേഷം ആസൂത്രിതമായി നടത്തിയ വഞ്ചന. ഇങ്ങിനെയുള്ളവരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നത് എന്തിനാണ്? ഒരു പക്ഷെ അവര്‍ക്കും ഈ തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നോ? ഇത്തരം സംശയങ്ങള്‍ തൃശൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയും ക്രൈംബ്രാഞ്ചും തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചിട്ടും എ.സി മൊയ്തീന്റെ പേര് പുറത്തുവരാതിരുന്നത് എന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് എ.സി മൊയ്തീനെ സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ആസൂത്രിതമായ തട്ടിപ്പാണിതെന്നാണ്. അന്വേഷണത്തിലൂടെ എല്ലാ വിവരങ്ങളും പുറത്തുവരുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. നാളെ മൊയ്തീനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്. ഹാജരാകുമോന്ന് കണ്ടറിയണം.
എ.സി മൊയ്തീനെ രക്ഷിക്കാനായി അദ്ദേഹത്തിന്റെ ഒരു ബെനാമിയെ സി.പി.എം ഒളിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിക്കുന്നു. ഈ ബെനാമിയെ ചോദ്യം ചെയ്താല്‍ കരവന്നൂര്‍ ബാങ്കിലെ എല്ലാ തട്ടിപ്പും പുറത്തുവരുമെന്ന് മനസ്സിലാക്കിയാണ് സി.പി.എം ഈ ബെനാമിയെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ കേസുകള്‍ പോലെ മൊയ്തീന്റെ കേസും സി.പി.എമ്മും ബി.ജെ.പിയും ഒത്തുതീര്‍ക്കുമെന്ന ആരോപണവും ശക്തമാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണം എങ്ങും എത്താതെ പോയതിന്റെ കാരണം എന്താണെന്ന് വ്യക്തമാണ്. ഇക്കാര്യം പ്രതിപക്ഷം പലതവണ ചൂണ്ടിക്കാണിച്ചതാണ്. വന്‍കിട വികസനപദ്ധതികളും മറ്റും നടപ്പാക്കുന്നതിലൂടെ കീശയിലാക്കുന്ന കോടിക്കണക്കിന് രൂപ ഖജനാവിനെ ബാധിക്കുന്ന വിഴയമാണ്, എന്നാല്‍ ജനം കഷ്ടപ്പെട്ട് സമ്പാദിച്ച പണം സഹകരണബാങ്കുകളില്‍ എങ്ങനെ വിശ്വസിച്ച് നിക്ഷേപിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരെല്ലാം രക്ഷപെടും. പണം നിക്ഷേപിച്ച പാവങ്ങള്‍ ജീവനൊടുക്കുകയോ, ദുരിതത്തില്‍ ജീവിതം തള്ളിനീക്കുകയോ ചെയ്യും. സാധാരണക്കാരുടെ ഗതികേട് അല്ലാതെ എന്ത് പറയാന്‍. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയെന്ന് പറഞ്ഞ് വോട്ട് വാങ്ങി അധികാരത്തിലേറിയ ശേഷം അവരുടെ ജീവിതം കുരുതിക്ക് കൊടുക്കുന്ന ക്രൂരന്മാരായി ഭരണനേതൃത്വവും രാഷ്ട്രീയ നേതാക്കളും മാറുമ്പോള്‍ നീതിക്കായി ജനം ആരുടെ മുന്നിലാണ് മുട്ടേണ്ടത്.
https://www.facebook.com/Malayalivartha
























