കോട്ടയം ഏറ്റുമാനൂരിൽ സംഘം ചേർന്ന് തിരുവോണ ദിവസം രാത്രി യുവാവിനെ കുത്തി കൊലപ്പെടുത്തി; കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം ഏറ്റുമാനൂർ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തോമസുകുട്ടി (23), മാത്യൂസ് റോയ് (24),കോതനല്ലൂർ ചാമക്കാല ഭാഗത്ത് ശ്രീജേഷ് (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് തിരുവോണ ദിവസം രാത്രി നീണ്ടൂര്‍ സ്വദേശിയായ അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികളും ഇവരും തമ്മിൽ വൈകിട്ട് നീണ്ടൂർ പ്ലാസ ബാറിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ പ്രതികൾക്ക് ഇവരോട് വിരോധം നിലനിന്നിരുന്നു. തുടർന്ന് ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ഗൂഢാലോചന നടത്തി ഒത്തുതീർപ്പ്ചർച്ച എന്ന വ്യാജേനെ അശ്വിനെയും,അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിച്ച് അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട് അനന്തു സുരേന്ദ്രൻ, അജിത്ത് , സുജിത്ത് ബാബു, ജോബിൻ ജോണി, ശിവ സൈജു, ഐസക്ക് മാത്യു, രഞ്ജില്‍ കെ.ആർ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിക്കായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം നടത്തിയ ശക്തമായ തിരച്ചിലിനോടുവിലാണ് തോമസ് കുട്ടിയെ പിടികൂടുന്നത്.
മുഖ്യപ്രതിയായ ഇയാൾക്ക് ഒളിവിൽ താമസിക്കുന്നതിനായി സഹായം ചെയ്തു കൊടുത്തതിനാണ് മാത്യൂസ് റോയിയെയും, ശ്രീജേഷിനെയും അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ഷാജഹാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























