ഇന്ത്യ സഖ്യത്തില്‍ ചേര്‍ന്ന് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നപ്പോഴാണ് മോദിജി ഇഡിയുടെ രൂപത്തില്‍ സിപിഎമ്മിന്റെ അടിത്തറ മാന്താനിറങ്ങിയത്. സഹകരണ മേഖലയിലുള്ള സംഘങ്ങളും, ബാങ്കുകളും പാര്‍ട്ടിയുടെ വളര്‍ച്ചയാക്കായി മാറ്റിവെച്ചിരിക്കുന്ന സിപിഎമ്മിന്റെ ആണിക്കല്ലിന് തന്നെ പാരകയറ്റി കൊണ്ടാണ് കേന്ദ്രം അവരെ വെട്ടിലാക്കിയത്

ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന ഇന്ത്യ സഖ്യത്തില്‍ നിന്ന് പുറത്തു കടക്കണോ അതോ അകത്തു നില്‍ക്കണോയെന്ന കാര്യത്തില്‍ സിപിഎമ്മിന് ഇപ്പോള്‍ തികഞ്ഞ ആശയക്കുഴപ്പമാണ്. ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്നു പറഞ്ഞതുപോലെയായി സിപിഎം നേതാക്കളുടെ സ്ഥിതി. ഇന്ത്യ സഖ്യത്തില്‍ ചേര്‍ന്ന് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നപ്പോഴാണ് മോദിജി ഇഡിയുടെ രൂപത്തില്‍ സിപിഎമ്മിന്റെ അടിത്തറ മാന്താനിറങ്ങിയത്. സഹകരണ മേഖലയിലുള്ള സംഘങ്ങളും, ബാങ്കുകളും പാര്‍ട്ടിയുടെ വളര്‍ച്ചയാക്കായി മാറ്റിവെച്ചിരിക്കുന്ന സിപിഎമ്മിന്റെ ആണിക്കല്ലിന് തന്നെ പാരകയറ്റി കൊണ്ടാണ് കേന്ദ്രം അവരെ വെട്ടിലാക്കിയത്. കേന്ദ്രത്തിനോട് കൡക്കുന്നത് സൂക്ഷിച്ചു വേണമെന്ന മുന്നറിയിപ്പുകള്‍ മുന്നിലുണ്ടെങ്കിലും കരുവന്നൂര്‍ ഉള്‍പ്പടെയുള്ള സഹകരണ ബാങ്കുകളില്‍ നടന്ന പകല്‍ക്കൊള്ളകള്‍ പാര്‍്ട്ടി അനുവദിച്ചു കൊടുത്തിരുന്നു എന്നു വേണം കരുതാന്‍.
ഇന്ത്യ മുന്നണിയില്‍ സിപിഎം പ്രതിനിധിയുണ്ടാകില്ലെന്ന് പറയുന്നത് കേരളത്തിലെ രാഷട്രീയ സാഹചര്യം നോക്കിയാണെന്ന് വാദത്തിന് വേണ്ടി പറയാം. എന്നാല്‍ അതല്ല കേന്ദ്രത്തിന്റെ ഇടിവെട്ട് നീക്കത്തില്‍ ഭയന്നാണ് ഇന്ത്യ മുന്നണിയില്‍ നിന്ന് മാറി നില്‌ക്കേണ്ടി വരുന്നത്. സിപിഎമ്മിന് തകര്‍ക്കുന്ന തരത്തിലാണ് ബിജെപി സര്‍ക്കാര്‍ സഹകരണ മാന്തല്‍ തുടങ്ങിയിരിക്കുന്നത്. അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത്, മാസപ്പടി തുടങ്ങിയ സര്‍ക്കാരിനെ സംബന്ധിക്കുന്ന അനവധി വിഷയങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ പക്കലുണ്ട്. പഴയ കേസുകളിലാണ് തമിഴ്‌നാട് മന്ത്രിയ്ക്കും, ചന്ദ്രശേഖര റാവുവിനും ജയില്‍ ഉറപ്പാക്കിയത്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പിണറായി വിജയനെതിരെയും കേന്ദ്രം ഈ നിലപാട് എടുത്തേക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്.
സിപിഎം മുഖ്യമന്ത്രിക്കെതിരെ കേന്ദ്രഏജന്‍സികളുടെ നടപടികള്‍ കടുത്താല്‍ പശ്ചമിബംഗാളിന്റെ സ്ഥിതിയാകുമെന്നും കണക്കു കൂട്ടുന്നുണ്ട്. അണികളെ വിശ്വസിപ്പിക്കാനായി പറയുന്ന കള്ളങ്ങള്‍ എല്ലാം പൊളിഞ്ഞു വീഴുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎം ബിജെപി ഒത്തു തീര്‍പ്പു ഫോര്‍മുലകളുണ്ടാകുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതായത് കേരളത്തില്‍ ബിജെപിയ്ക്ക് വേരുറപ്പിക്കാന്‍ അവസരം കിട്ടിയാല്‍ ചിലപ്പോള്‍ കേസുകളെല്ലാം ഒറ്റയടിക്ക് ആവിയായി പോകാന്‍ സാധ്യതയുണ്ടെന്നും അവര്‍ കണക്കുകൂട്ടുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യ മുന്നണിയില്‍ നിന്നുള്ള പിന്മാറ്റം. തിരുവന്തപുരവും തൃശ്ശൂരും ബിജെപി ലക്ഷ്യം വെയ്ക്കുന്നുണ്ട് . സിപിഎം സഹായമുണ്ടെങ്കില്‍ ബിജെപി ലക്ഷ്യത്തിലെത്തുമെന്നും അമിത്ഷായും കണക്കുകൂട്ടുന്നുണ്ട്. ഒരു വേള സഹകരണ കുംഭകോണ അന്വേഷണം മരവിപ്പിച്ചാല്‍ സിപിഎം , ബിജെപിയുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുത്തേയ്ക്കാമെന്നും നിരീക്ഷകര്‍ കണക്കുകൂട്ടുന്നുണ്ട്,
പാര്‍ട്ടിയ്ക്ക് തന്ത്രപൂര്‍വ്വം പരിഹരിക്കാവുന്ന വിഷയമായിരുന്നു കരുവന്നൂരിലുണ്ടായിരുന്നത്.ഭരണത്തിന്റെ തണലും നേതാക്കളുടെ അഹന്തയും കാരണം സംഭവം ഇഡി അന്വേഷണത്തിലേയ്ക്ക് പോയി. ഇപ്പോള്‍ ഒന്നല്ല ഒരു ഡസനിലേറേ ബാങ്കുകളില്‍ നടന്ന കോടികളുടെ വെട്ടിപ്പാണ് പുറത്തായി കൊണ്ടിരിക്കുന്നത്. ഇന്‍കം ടാക്‌സും, ഇഡിയും തപ്പിയാല്‍ കേരളത്തിലെ സഹകരണ കുംഭകോണത്തിന്റെ കൊള്ളകള്‍ വെളിയില്‍ വരുമെന്ന് സിപിഎമ്മിനറിയാം. സഹകരണ മേഖലയില്‍ തട്ടിപ്പു നടത്തിയവര്‍ സിപിഎം പോളിറ്റ് ബ്യൂറോ നേതാക്കള്‍ക്കും പണം നല്കിയിട്ടുണ്ടെന്ന കണ്ടെത്തല്‍ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്നു പറഞ്ഞ് കൈകഴുകാനുള്ള സാഹചര്യമൊക്കെ സിപിഎമ്മിന് നഷ്ടപ്പെട്ടു പോയി. സാധാരണക്കാരനെ പറ്റിച്ച് ഷെല്‍ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും, കള്ളപ്പണക്കാര്‍ക്കും കോടികള്‍ നല്കിയ സിപിഎമ്മിന്റെ കപട മുഖം തന്നെയാണ് വെളിവായി കൊണ്ടിരിക്കുന്നത്. കള്ളപ്പണം മാത്രമല്ല കൈക്കൂലി പണം ഒളിപ്പിക്കാനുള്ള ഇടമായി സഹകരണ മേഖലമാറിയെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടിയും വരും. ഒരു പഞ്ചായത്ത് പരിധിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കരുവന്നൂര്‍ ബാങ്കില്‍ മാത്രം അഞ്ഞൂറു കോടിയുടെ ക്രയവിക്രയം നടന്നുവെന്നു പറയുമ്പോള്‍ തൂശ്ശൂരും, അയ്യന്തോളും അതിന്റെ എത്രയോ ഇരട്ടി തുക മറിഞ്ഞിട്ടുണ്ടാവണം. സാധാരണക്കാരന്‍ അധ്വാനിച്ച് നിക്ഷേപിച്ച പണമല്ല ഇതെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകള്‍ ഉന്നത നേതാക്കള്‍ക്ക് വ്യക്തമായി അറിയാമായിരുന്നിട്ടും തടയുകയോ തിരുത്തുകയോ ചെയ്തില്ലെന്ന വിവരമാണ് കരുവന്നൂരിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വെളിപ്പെടുത്തുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകളുടെ മുഴുവന്‍ വിശദാംശവും 2019ല്‍ സിപിഎം ജില്ലാ സെക്രട്ടറിയെ നേരിട്ടുകണ്ടു ധരിപ്പിച്ചിരുന്നെന്ന് അന്ന് ബാങ്കിന്റെ ഭരണസമിതിയംഗം (ഡയറക്ടര്‍) ആയിരുന്ന ജോസ് ചക്രംപുള്ളിയുടെ തുറന്നുപറച്ചില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. മുന്‍ മന്ത്രി എസി മൊയ്തീനും മുന്‍ എം.പി. പികെ ബിജുവും സംശയ നിഴലിലാണ്. ഇതിനൊപ്പം മറ്റൊരു പ്രധാനിയെ കൂടി സംശയ നിഴലിലേക്ക് കൊണ്ടു വരികയാണ് ഈ വെളിപ്പെടുത്തല്‍. കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പുകളുടെ ഉത്തരവാദിത്തം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുന്‍ ഭരണസമിതിയംഗങ്ങളിലൊരാളാണു ജോസ്.
കരുവന്നൂര്‍ കേസില്‍ കുടുങ്ങിയാലും രക്ഷിക്കുമെന്ന് പാര്‍ട്ടിക്കാര്‍ക്ക് സിപിഎം ഉറപ്പു നല്‍കിയെന്ന സൂചനകളാണ് ജോസ് നല്‍കുന്നത്. ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് പലരും സത്യം പുറത്തു പറയാന്‍ തുടങ്ങിയതെന്നാണ് വ്യക്തമാകുന്നത്. കരുവന്നൂരിലെ കള്ളക്കളികള്‍ ഒളിപ്പിക്കാന്‍ ബോധപൂര്‍വ്വ ശ്രമം സിപിഎമ്മിലെ ചിലര്‍ നടത്തിയെന്നാണ് ഇതിലൂടെ തെളിയുന്നത്. അങ്ങനെ മൊഴി ലഭിക്കുന്നതിനാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. മുന്‍മന്ത്രി എ.സി. മൊയ്തീന്റെ മുന്‍മെഴികളില്‍ പൊരുത്തക്കേടുകളുണ്ട്. അടുത്ത ഹാജരാകുമ്പോള്‍ പൊരുത്തക്കേടുകള്‍ മാറ്റാനുള്ള തെളിവുകള്‍ നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇഡി അറസ്റ്റിലേക്ക് കടക്കും. ഇതിന് ശേഷം ചോദ്യം ചെയ്യല്‍ കൂടുതല്‍ നേതാക്കളിലും എത്തും. ജോസ് ചക്രംപുള്ളിയുടെ മൊഴിയെ ഗൗരവത്തോടെ ഇഡി എടുത്തിരിക്കുകയാണ്.
'കരുവന്നൂര്‍ കേസില്‍ ഇ.ഡി നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണു നീങ്ങുന്നത്. 2019 മെയ് 13നു ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ഞാന്‍ നേരിട്ടു കാണുകയും ബാങ്കില്‍ നടക്കുന്ന തട്ടിപ്പുകളുടെ വിവരം വ്യക്തമായി അറിയിക്കുകയും ചെയ്തതാണ്. ഏരിയ സെക്രട്ടറിയെ അദ്ദേഹം വിളിച്ചു വിവരങ്ങളന്വേഷിച്ചു. ഇതിനു പിന്നാലെ ഏരിയ കമ്മിറ്റി യോഗം ചേരുകയും തട്ടിപ്പിനെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീടൊന്നും സംഭവിച്ചില്ല. തൃശൂര്‍ ജില്ലാ കമ്മിറ്റിക്കു മുന്നിലും ഞാന്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ജോസ് പറയുന്നു.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനിലെ അംഗങ്ങളായ പി.കെ. ബിജു, പി.കെ. ഷാജന്‍ എന്നിവര്‍ക്കു മുന്നിലും തട്ടിപ്പിനെക്കുറിച്ചു വിശദമായ മൊഴിനല്‍കിയിരുന്നു. അന്വേഷണ കമ്മിഷനില്‍ താനില്ലെന്ന പി.കെ. ബിജുവിന്റെ പ്രസ്താവന കള്ളമാണെന്നു തെളിയുകയും ചെയ്തു. മുന്‍ എംപി. പി.കെ ബിജുവിന് എല്ലാക്രമക്കേടുകളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ജോസ് ചക്രാംപുള്ളി ആരോപിച്ചു. കരുവന്നൂര്‍ തട്ടിപ്പിന്റെ പേരില്‍ ജയിലില്‍ കിടന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കാലത്ത് കൊടുത്ത വായ്പകളല്ല പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. അങ്ങനെയെങ്കില്‍ മുന്‍ ഭരണസമിതി അംഗങ്ങളേയും പ്രസിഡന്റുമാരേയും ഇഡി അറസ്റ്റു ചെയ്യും. എട്ടുംപൊട്ടും തിരിയാത്തവരെ സഹകരണ ബാങ്കുകളുടെ ഡയറക്ടര്‍മാരായി വിജയിപ്പിച്ചെടുക്കുന്നതു തന്നെ സിപിഎം നേതാക്കളുടെ തോന്ന്യാസം നടത്താന്‍ വേണ്ടിയാണെന്ന് വ്യക്തമാവുകയാണ്. സഹകരണ മേഖലയെ കുറിച്ചോ വായ്പകളെ കുറിച്ചോ ആധികാരികമായി യാതൊരു അറിവും ഇല്ലാത്തവരാണ് ഇപ്പോള്‍ കോടികളുടെ ബാധ്യതയില്‍പെട്ടിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളുടെ അവസ്ഥ ഇതു തന്നെയാണ്.
ഈ സാഹചര്യ മനസിലാക്കിയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും സഹകരണ മേഖലയെ തന്നെ പിടിച്ചിരിക്കുന്നത്. കോടികളുടെ ബാധ്യതയുള്ള ബാങ്കുകളിലെ ഡയറക്ടര്‍മാരില്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം ബാങ്കിന്റെ ബാധ്യതയ്ക്ക് തങ്ങളും ഉത്തരവാദികളാണെന്ന് കരുവന്നൂരിലെ അനുഭവം അവര്‍ക്ക് മനസിലാക്കി കൊടുത്തു. കൂടാതെ ബാങ്കിലെ തിരിമറി പുറത്തായാല്‍ പാര്‍ട്ടി കൈയ്യൊഴിയുമെന്നും അവര്‍ക്കറിയാം.
എന്നാല്‍ എല്ലാം നടന്നിട്ടുള്ളത് പാര്‍ട്ടിയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് വരുത്തി തീര്‍ക്കാനുമാവില്ല. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണന്‍ ഉള്‍പ്പടെ ഇഡി വലയിലാകുമെന്ന സ്ഥിതി വന്നതോടെ സഹകരണ മേഖലയാകെ അരാജകത്വം നിറഞ്ഞിരിക്കുകയാണ്. വ്യാജ രേഖകള്‍ വാങ്ങി വായ്പ് നല്കിയതും, കള്ളപ്പണം വെളുപ്പിച്ചതും ഒളിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന വ്യപകമായി നടക്കുകയാണ.് എന്തായാലും കേരളത്തിലെ സഹകരണ മേഖലയിലേയ്ക്ക് കേന്ദ്രത്തിന് കടന്നു വരാന്‍ കരുവന്നൂരിലൂടെ അവസരം നല്കിയത് സിപിഎം തന്നെയാണ്. അതുപോലെ കേരളത്തില്‍ നിന്ന് ബിജെപി യ്ക്ക് എംപിമാരെ കിട്ടുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതും സിപിഎം സംഭാവനയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha






















