പേരൂര്‍ക്കട ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലെ സ്മിതകുമാരി നരഹത്യക്കേസ്.. വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മജിസ്‌ട്രേട്ട് കോടതി കമ്മിറ്റ് ചെയ്തയച്ചു

പേരൂര്‍ക്കട ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സ്മിത കുമാരി നരഹത്യക്കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി സമര്‍പ്പിച്ചു. തിരുവനന്തപുരം നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ശ്വേതാ ശശികുമാറിന്റേതാണുത്തരവ്. നരഹത്യാക്കേസ് സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസായതിനാലാണ് മജിസ്‌ട്രേട്ട് കോടതി സെഷന്‍സ് കോടതിയിലേക്ക് കേസ് കമ്മിറ്റ് ചെയ്തയച്ചത്.
കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം സ്വദേശിനി സ്മിതകുമാരി (41) ആണ് ആശുപത്രിയിലെ സെല്ലിനുള്ളില്‍ കൊല്ലപ്പെട്ടത്.
ആശുപത്രിയിലെ അന്തേവാസിയായിരുന്ന കൊല്ലം ശക്തികുളങ്ങര കാവനാട് സ്വദേശിനി സജിനാ മേരി (24) ആണ് കേസിലെ പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതി സജ്‌ന മേരിയോട് സെഷന്‍സ് കോടതിയില്‍ നിന്നും സമന്‍സ് ലഭിക്കുമ്പോള്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെ ജയിലിലേക്ക് തിരിച്ചയച്ചു.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പത്താം വാര്‍ഡിലെ നാലാം സെല്ലിനുള്ളില്‍ നില്‍ക്കുകയായിരുന്ന രോഗിയായ സ്മിത കുമാരിയെ അന്തേവാസിയായ സജ്‌ന മേരി മുന്‍ വിരോധം നിമിത്തം കഞ്ഞി വിതരണം ചെയ്യുന്ന പാത്രം കൊണ്ട് രാത്രി ഇരുമ്പഴിക്കിടയിലൂടെ രണ്ട് പ്രാവശ്യം തലയ്ക്കടിച്ചു. പിറ്റേന്ന് രാവിലെയോടെ ബോധരഹിതയായി സെല്ലിനുള്ളില്‍ 10 മണിക്കൂര്‍ ബോധമറ്റ് കിടന്ന് വൈകിട്ടോടെ സ്മിതകുമാരിയുടെ മരണത്തിനിടയാക്കി മന:പ്പൂര്‍വ്വമുള്ള കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചെയ്തുവെന്നാണ് കേസ്.
സെപ്റ്റംബറിലാണ് സിറ്റി ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പ്രതി സജിനക്ക് മാനസികരോഗമില്ലെന്നും മദ്യപാന ശീലമുള്ളയാളാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കോടതിയില്‍ ഹാജരാക്കിയിട്ടുള്ള സിറ്റി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.
സ്മിതകുമാരി നരഹത്യക്കേസില്‍ പ്രതി സജ്‌ന മേരിയുടെ വിചാരണ ഇനി സെഷന്‍സ് കോടതിയില്‍ നടക്കും. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടെത്തിയത്. സംഭവത്തില്‍ 2023 ജൂലൈ 14 നാണ് സജ്‌ന മേരിയെ അറസ്റ്റ് ചെയ്തത്.
. 2022 നവംബര്‍ 28 നായിരുന്നു സംഭവം. 29 ന് വൈകീട്ട് ആശുപത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടത്തിയ സ്മിതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തില്‍വച്ച് സ്മിതയും സജിനാ മേരിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന്റെ വാശിയില്‍ 28 ന് രാത്രിയില്‍ കഞ്ഞി വിതരണം ചെയ്യുന്ന സമയത്ത് സജിന പാത്രം കൊണ്ട് രണ്ട് തവണ സ്മിതയുടെ തലയ്ക്കടിക്കുകയായിരുന്നു. സെല്ലിന് പുറത്ത് നിന്ന് ഇരുമ്പഴികള്‍ക്കുള്ളിലൂടെയാണ് സ്മിതയെ ആക്രമിച്ചത്. തലക്കടിയേറ്റ് അവശനിലയിലായ സ്മിത പിറ്റേന്ന് രാവിലെയോടെ അബോധാവസ്ഥയിലായി. പത്തു മണിക്കൂറോളം ബോധമറ്റ് സെല്ലില്‍ കിടന്നു. ബോധമറ്റ് കിടന്ന സ്മിത ഉറങ്ങുകയാണെന്നാണ് ആശുപത്രി അധികൃതര്‍ കരുതിയത്. ആദ്യം പ്രവേശിപ്പിച്ച മുറിയിലെ മറ്റൊരു രോഗിയുമായി തര്‍ക്കവും അടിയും നടന്നതിനെത്തുടര്‍ന്നാണ് സ്മിതാകുമാരിയെ ഒറ്റയ്ക്ക് ഒരു സെല്ലിലേക്ക് മാറ്റിയത്. ഇവിടേക്ക് മാറ്റുമ്പോള്‍ സ്മിതക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല.
സ്മിതയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് മാത്രമാണ് പരിക്കുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ വീണ് പരിക്കേറ്റതല്ലെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടാവാതെ വന്നതോടെ സ്മിതയുടെ വീട്ടുകാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സംഭവം നടന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്നാണ് സജിന പിടിയിലായത്.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.വിജുകുമാര്‍, എസ്.ഐ.മാരായ ജയകുമാര്‍, സന്തോഷ് കുമാര്‍, എ.എസ്.ഐ. പ്രീത, എസ്.സി.പി.ഒ. സജിന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha





















