50 പേർ അടങ്ങുന്ന എൻഐഎയുടെ പ്രത്യേക സ്‌ക്വാഡ് കളമശേരിയിൽ....വെള്ളിയാഴ്ച മുതൽ ഇന്നലെ വൈകിട്ട് 3 വരെ കളമശേരിയിലെ ടെലിഫോൺ ടവറുകൾ വഴി കടന്നുപോയ 2 ലക്ഷത്തിലധികം കോളുകൾ എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്... കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 45 പേരെ ഐബിയും റോയുടെ കേരള യൂണിറ്റും ചേർന്നു ചോദ്യം ചെയ്തു...

ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ദക്ഷിണേന്ത്യൻ ആസ്ഥാനം നിർമ്മിക്കുന്നതിന്റെ 300 മീറ്റർ അടുത്താണ് ഇന്നലെ സ്‌ഫോടനം ഉണ്ടായത്. അതിനാൽ സംഭവത്തിനു വലിയ ഗൗരവമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. ഇന്നലെ സ്‌ഫോടനം ഉണ്ടായെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ എൻഐഎ അതീവ ഗൗരവത്തോടെയാണ് വിഷയത്തെ നേരിട്ടതും. 50 പേർ അടങ്ങുന്ന എൻഐഎയുടെ പ്രത്യേക സ്‌ക്വാഡ് ഇന്നലെ കളമശേരിയിലെത്തി.
വെള്ളിയാഴ്ച മുതൽ ഇന്നലെ വൈകിട്ട് 3 വരെ കളമശേരിയിലെ ടെലിഫോൺ ടവറുകൾ വഴി കടന്നുപോയ 2 ലക്ഷത്തിലധികം കോളുകൾ എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 45 പേരെ ഐബിയും റോയുടെ കേരള യൂണിറ്റും ചേർന്നു ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം അടുത്തദിവസം തന്നെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
കേരള പൊലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കേന്ദ്ര ഏജൻസികളും ഡൊമിനിക്കിനെ ചോദ്യം ചെയ്യും. പ്രാർത്ഥനാ സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ ഓഡിറ്റോറിയം ശുചീകരിക്കാൻ നിയോഗിച്ച സംഘത്തിലുണ്ടായിരുന്ന 10 പേരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. എൻഐഎ, എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) മേധാവികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കളമശേരി സ്‌ഫോടനം ചർച്ച ചെയ്തു.
മുഖ്യമന്ത്രിയോട് സംസാരിച്ചതിന് പിന്നാലെയാണ് അമിത്ഷാ അന്വേഷണത്തിൽ കേരള പൊലീസിനെ സഹായിക്കാൻ ദേശീയ സുരക്ഷാസേനയുടെയും (എൻ.എസ്.ജി.) ദേശീയാന്വേഷണ ഏജൻസിയുടെയും (എൻ.ഐ.എ.) ഭീകരവിരുദ്ധസംഘത്തെ ഉടൻ കേരളത്തിലേക്ക് അയച്ചത്. പ്രാഥമികാന്വേഷണത്തിൽ സ്‌ഫോടനത്തിനുപയോഗിച്ചത് ഐ.ഇ.ഡി. ആണെന്ന് കണ്ടെത്തിയതിനാൽ ബോംബ് നിർവീര്യമാക്കൽ യൂണിറ്റടക്കമുള്ള സംഘമാണ് കേരളത്തിലെത്തിയത്. പിടിയിലായ ഡൊമിനിക് മാർട്ടിൻ തന്നെയാണോ സ്‌ഫോടനത്തിന് പിന്നിലെന്നും സഹായത്തിനോ നിർദേശത്തിനോ മറ്റാരെങ്കിലും ഉണ്ടോ എന്നും മനസ്സിലാക്കിയാവും എൻ.ഐ.എ. അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിക്കുക. അനുമതികിട്ടിയാലുടൻ അന്വേഷണം ഏറ്റെടുക്കുമെന്ന് എൻ.ഐ.എ. വൃത്തങ്ങൾ വ്യക്തമാക്കി.
ബോംബുണ്ടാക്കാൻ ഇന്റർനെറ്റിലൂടെ പഠിച്ചെന്നാണ് പിടിയിലായ ആളുടെ മൊഴിയെങ്കിലും സ്‌ഫോടകവസ്തുക്കൾ എവിടെനിന്ന് കിട്ടി എന്നതടക്കമുള്ള വിശദമായ അന്വേഷണം ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാവും. കണ്ണൂരിലും കോഴിക്കോട്ടും തീവണ്ടി കത്തിക്കൽ, കളമശ്ശേരി സ്‌ഫോടനം തുടങ്ങിയ സംഭവങ്ങൾ നിരന്തരം നടക്കുന്ന പശ്ചാത്തലത്തിൽ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനടക്കം സംസ്ഥാനത്തോട് കേന്ദ്രം നിർദേശിക്കുമെന്ന സൂചനയുമുണ്ട്.
കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയെങ്കിലും ചില സുപ്രധാന ചോദ്യങ്ങൾക്കു കൂടി ഉത്തരം തേടുകയാണു കേന്ദ്ര ഏജൻസികളും കേരള പൊലീസും. ഡൊമിനിക് മാർട്ടിനു കൂട്ടാളികൾ ഉണ്ടോയന്നും ബോംബ് നിർമ്മിക്കാൻ എങ്ങനെ പഠിച്ചു എന്നതുമാണ് അന്വേഷണം, ഇന്റർനെറ്റ് നോക്കി 6 മാസംകൊണ്ട് അഭ്യസിച്ചതാണെന്ന മൊഴി വസ്തുതാപരമാണോ? അതിരാവിലെ വീട്ടിൽനിന്നു വെറും കയ്യുമായി ഇറങ്ങിയ ഡൊമിനിക് സ്‌ഫോടകവസ്തു ശേഖരിച്ചത് എവിടെനിന്നാണ് സ്‌ഫോടക വസ്തുക്കളും അതു പ്രവർത്തിപ്പിക്കാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാൻ ആരെങ്കിലും സഹായിച്ചോ എന്നതിലേക്കും അന്വേഷണം നീളുന്നുണ്ട്.
വർഷങ്ങൾക്കു മുൻപു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാർട്ടിൻ സഭയിൽ നിന്നകന്നു. യഹോവയുടെ സാക്ഷികളുടെ തമ്മനം സഭയിൽ സജീവമായ ആളല്ല മാർട്ടിനെന്ന് വക്താവ് ശ്രീകുമാർ പറഞ്ഞു. എന്നാൽ ഇടയ്ക്ക് ബൈബിൾ പഠനത്തിന് എത്തിയതായി അറിയാൻ കഴിഞ്ഞു. മറ്റ് ഒരു വിവരവും ഇയാളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















