പ്രതി ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ... 'യഹോവയുടെ സാക്ഷികൾ' സഭാവിഭാഗവുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന, മാർട്ടിൻ വർഷങ്ങളായി പ്രതികാര മനോഭാവം സൂക്ഷിച്ചിരുന്നതായി പൊലീസ്...

കളമശേരിയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ 'യഹോവയുടെ സാക്ഷികൾ' വിഭാഗത്തിന്റെ കൺവൻഷൻ വേദിയിൽ പ്രതി ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ. 'യഹോവയുടെ സാക്ഷികൾ' സഭാവിഭാഗവുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന മാർട്ടിൻ വർഷങ്ങളായി പ്രതികാര മനോഭാവം സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. വിശ്വാസപരമായ എതിർപ്പാണോ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് അതോ വ്യക്തിപരമായ വിദ്വേഷം ഉണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.കളമശേരിയിലെ കൺവൻഷൻ സെന്ററിൽ സ്‌ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ വിദേശത്ത് ജോലി ചെയ്യുമ്പോൾതന്നെ ബോംബ് നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ബോംബ് നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കാൻ അമ്പതിലധികം തവണ ഇയാൾ ഇന്റർനെറ്റിൽ പരതിയതായാണ് പൊലീസ് പറയുന്നത്.
വിദേശത്തായിരുന്നപ്പോൾ സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരിൽനിന്ന് ഇയാൾ വിവരങ്ങൾ തേടിയിരുന്നു. വിദേശത്തായിരുന്നപ്പോഴും യഹോവ സാക്ഷികളുടെ യോഗത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി. വിദേശത്ത് വച്ച് പദ്ധതി തയാറാക്കിയാണ് നാട്ടിലേക്ക് എത്തുന്നത്. ബോംബ് നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽനിന്നും വാങ്ങി. പല പമ്പുകളിൽ നിന്നായി പെട്രോൾ വാങ്ങി ശേഖരിച്ചു.സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് ഡൊമിനിക് മാർട്ടിൻ നിർമ്മിച്ചത് വീടിന്റെ ടെറസിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്റർനെറ്റ് നോക്കിയാണ് ബോംബ്നിർമ്മിക്കാൻ പഠിച്ചതെന്നും ഇയാൾ പൊലീസിനു മൊഴി നൽകി.
ഡൊമിനികിന്റെ യുട്യൂബ് ലോഗിൻ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോർമാനായ ഡൊമിനിക് മാർട്ടിന് സാങ്കേതിക അറിവുണ്ട്.ഇന്നലെയാണ് ആലുവയ്ക്കടുത്തുള്ള തറവാട്ടു വീട്ടിൽ ഡൊമിനിക് മാർട്ടിൻ എത്തിയത്. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലെ കൺവൻഷൻ സെന്ററിലേക്കു പോയി. രാവിലെ ഏഴു മണിയോടെ കസേരയുടെ അടിയിൽ ബോംബു വച്ചു. ആ സമയം ഹാളിൽ ഉണ്ടായിരുന്നത് മൂന്നു പേർ മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു.ബോംബ് വച്ചത് ടിഫിൻ ബോക്‌സിലല്ലെന്നും ആറു പ്ലാസ്റ്റിക് കവറുകളിലായി ആറിടത്താണ് സ്ഥാപിച്ചെന്നും ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നൽകി. പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേർത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലീറ്റർ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്‌ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയിൽനിന്നാണെന്നും പ്രതി മൊഴി നൽകി.ബോംബ് നിർമ്മാണത്തിനായി നാടൻ പടക്കത്തിൽ നിന്നുള്ള കരിമരുന്നും ഉപയോഗിച്ചു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് സ്‌ഫോടക വസ്തു ഹാളിനുള്ളിലേക്ക് കയറ്റിയത്.
മാർട്ടിൻ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചത് എന്നാണ് ഇതുവരെയുള്ള സൂചനയെങ്കിലും പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസും കേന്ദ്ര ഏജൻസികളും പരിശോധിച്ച് വരുന്നു.കടവന്ത്ര സ്വദേശിയെന്നാണു മാർട്ടിൻ സ്വയം പൊലീസിനു പരിചയപ്പെടുത്തിയത്. എന്നാൽ 6 വർഷമായി കുടുംബത്തിനൊപ്പം തമ്മനത്തു വാടകയ്ക്കു താമസിക്കുകയാണെന്നു പിന്നീടു വ്യക്തമാക്കി. തമ്മനത്തെ വാടകവീട് കേന്ദ്ര ഏജൻസികളും കേരള പൊലീസും അരിച്ചുപെറുക്കിയപ്പോഴാണ് ഒരു വർഷം മുൻപു വരെ വിദേശത്തു ജോലിചെയ്തിരുന്ന വിവരം ലഭിച്ചത്.പുലർച്ചെ 5ന് വീട്ടിൽനിന്ന് ഇറങ്ങിയ ഡൊമിനിക് സ്‌ഫോടക വസ്തുക്കൾ സഹിതം കളമശേരിയിലെ കൺവൻഷൻ സെന്ററിലെത്തി. 8 മണിക്കു ശേഷം 2 തവണ ഹാളിൽ കയറിയിറങ്ങി. അതുവരെയുള്ള തന്റെ മുഴുവൻ നീക്കങ്ങളും ഡൊമിനിക് സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.വർഷങ്ങൾക്കു മുൻപു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാർട്ടിൻ സഭയിൽ നിന്നകന്നു.
യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് കൃത്യം ചെയ്യാൻ കാരണമെന്നു മാർട്ടിൻ വിഡിയോയിൽ പറഞ്ഞു.തൊട്ടടുത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഡൊമനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച് സ്‌ഫോടനം നടത്തിയത്. ഇത്തരം സ്‌ഫോടനത്തെയാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്‌ഫോടനം എന്ന് പറയുന്നത്. തീവ്രവാദ സംഘങ്ങളും കലാപകാരികളും ഒക്കെയാണ് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്താറുള്ളത്. പൈപ്പുകളിലും പാത്രങ്ങളിലും പെട്ടികളിലും വാഹനങ്ങളിലും സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ച് ആക്രമണം നടത്താറുണ്ട്. ഇന്ത്യയിൽ മാവോയിസ്റ്റ് ഗ്രൂപ്പുകളാണ് ഐഇഡി സ്‌ഫോടനങ്ങൾ കൂടുതലും നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha





















