മാർട്ടിൻ വിദേശത്ത് നിന്ന് ബോംബ് നിർമാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി പോലീസിന് സൂചന; സ്ഫോടനത്തിൽ തുടരന്വേഷണ പ്ലാൻ അന്വേഷണ സംഘം തയ്യാറാക്കി

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി മാർട്ടിൻ വിദേശത്ത് നിന്ന് ബോംബ് നിർമാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി പോലീസിന് സൂചന. നിർമ്മാണം പഠിക്കാൻ ഒട്ടേറെത്തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാൻ പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും എൻ.ഐ.എ., എൻ.എസ്.ജി., ഇന്റലിജൻസ് ബ്യൂറോ, കേരള പോലീസ് തുടങ്ങിയവർ അന്വേഷിക്കുന്നുണ്ട്. താൻ മാത്രമാണ് സംഭവത്തിന് പിന്നിലെന്ന് മാർട്ടിൻ പറയുമ്പോഴും ഈ മൊഴി പൂർണമായി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.
കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്ക് പുറമേ യു.എ.പി.എ. വകുപ്പും ചുമത്തിയാണ് 57കാരനായ ഡൊമനിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി അറസ്റ്റിലായതിന് പിന്നാലെ, കേസ് ഏറ്റെടുക്കാൻ എൻ.ഐ.എ.പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഡൊമിനിക്കിന്റെ അറസ്റ്റ് 29 മണിക്കൂർ നീണ്ട നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ട് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.
മുൻപരിചയമുള്ളവർ നടത്തും വിധമുള്ള സ്ഫോടനമാണ് നടന്നത്. ചെറു പരീക്ഷണം പോലും നടത്താതെ ഇത്രയും തീവ്രമായ സ്‌ഫോടനം നടത്താനാവില്ല. ഡൊമിനിക് വർഷങ്ങളായി വിദേശത്താണ്. അവിടെ വച്ചാണ് പ്ലാൻ തയ്യാറാക്കിയത്. പിന്നിൽ മറ്റാരെങ്കിലും ഉണ്ടായേക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യങ്ങൾകൊണ്ടാണ് കളമശേരി കേസ് എൻഐഎ ഏറ്റെടുക്കുന്നത്.
ഒരു മാസം മുമ്പ് ദുബായിൽ നിന്ന് ലീവിന് നാട്ടിലെത്തിയ മാർട്ടിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ദുബായിൽ 18 വർഷത്തോളം നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ തുടരന്വേഷണ പ്ലാൻ അന്വേഷണ സംഘം തയ്യാറാകിട്ടുണ്ട്. ഇന്നലെ അർധരാത്രി വരെ നീണ്ട യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതിയുടെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ അന്വേഷണസംഘം തേടും. ബന്ധുക്കൾ, സുഹൃത്തുക്കൾ, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടവർ എന്നിവരുടെ വിശദമായ മൊഴി ഉടൻ എടുക്കും.
ഇതിൽ ഭാര്യയുടെ നിർണായക മൊഴി പുറത്ത് വന്നിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായാണ് ഭാര്യയുടെ മൊഴി. പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ ഫോണില്‍ ബന്ധപ്പെട്ടത് ആരാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്‌ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെയും മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ സംഭവ ദിവസം തലേന്ന് രാത്രി മാര്‍ട്ടിനെ വിളിച്ചതെന്നുമാണ് അന്വേഷിക്കുന്നത്.
അതേ സമയം അഞ്ചര വർഷമായി വാടകയ്ക്ക് താമസിച്ച തമ്മനം കുത്താപ്പാടി കാദർപിള്ള റോഡിലെ വാടക വീട്ടിൽ പോലീസ് പരിശോധന നടത്തി. ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക്, പാസ്‌പോർട്ട് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഡൊമിനിക്കിൻ്റെ മൊബൈൽ ഫോൺ ഇന്ന് കോടതിയിൽ സമർപ്പിക്കും.
പൊലീസ് കണ്ടെടുത്ത ഫോറൻസിക് തെളിവുകളും കോടതിക്ക് കൈമാറും. ബോംബ് സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഫോൺ ഫോറൻസിക് പരിശോധനക്കായാണ് കോടതിയിൽ ഹാജരാക്കുന്നത്. ഞായറാഴ്ച അഞ്ചുമണിയോടെ കസ്റ്റഡിയിലെടുത്ത മാർട്ടിനെ അന്വേഷണ സംഘങ്ങൾ ചോദ്യം ചെയ്തിരുന്നു. മാർട്ടിൻ നൽകിയ തെളിവുകളും മൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും പരിശോധിക്കുന്നുണ്ട്.
ഞായറാഴ്ച പുലർച്ചെ സ്കൂട്ടറിൽ വീട്ടിൽ നിന്ന് പുറത്ത് പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ആളുകള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം. വളരെ ആസൂത്രിതമായി കൃത്യം നടത്താന്‍ ഒറ്റക്ക് മാര്‍ട്ടിന് എങ്ങനെ സാധിച്ചു എന്നതടക്കമുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്.
https://www.facebook.com/Malayalivartha





















