സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ആദ്യം ഓണ്‍ ചെയ്യാന്‍ മറന്നതായി മാർട്ടിൻ; ഇരുനില വീട്ടിൽ തലേ ദിവസവും എത്തി പരീക്ഷണം....

കളമശേരി സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ആദ്യം ഓണ്‍ ചെയ്യാന്‍ മറന്നതായി അറസ്റ്റിലായ പ്രതി മാർട്ടിന്റെ മൊഴി. മെഡിക്കല്‍ കോളേജിന് സമീപത്തു നിന്ന് റിമോട്ടിലെ സ്വിച്ച് അമര്‍ത്തിയെങ്കിലും സ്‌ഫോടനമുണ്ടായില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. സ്ഫോടനമുണ്ടായ ദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് ഇയാളുടെ മൊഴി. സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിൽ രാവിലെ 7.30-ഓടെ എത്തിയ പ്രതി കൈയിലുണ്ടായിരുന്ന ബോംബ് സെന്ററില്‍ സ്ഥാപിച്ചു.
ഈ സമയത്ത് ഹാളിലുണ്ടായിരുന്നത് മൂന്ന്‌പേർ മാത്രമാണ്. പിന്നീട്, സെന്ററില്‍ നിന്ന് പുറത്തെത്തിയ പ്രതി ആളുകള്‍ വന്നുതുടങ്ങുന്ന സമയത്ത് സെന്ററില്‍ നിന്ന് മാറി നിന്ന് ബോംബ് സ്ഫോടനം നടത്താൻ ശ്രമിച്ചു. എന്നാല്‍, ബോംബ് സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നതിനാല്‍ സ്‌ഫോടനമുണ്ടായില്ല. പിഴവ് പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ ബോംബ് സ്ഥാപിച്ച സ്ഥലത്ത് വീണ്ടുമെത്തി ബോംബിന്റെ സ്വിച്ച് ഓണ്‍ ചെയ്തു.
ഇതിനുശേഷമാണ് ഇയാള്‍ ഹാളിന്റെ ഏറ്റവും പിറകില്‍ വന്നുനിന്നത്. പിന്നീട്, പ്രാർഥനാസമയത്ത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് മാർട്ടിൻ പദ്ധതി നടപ്പിലാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ശനിയാഴ്ചയും ഇയാൾ സെന്ററിലെത്തിയിരുന്നു. ഞാറാഴ്ച പ്രാർഥന അവസനിക്കുമെന്നതിനാൽ അന്നുതന്നെ സ്ഫോടനം നടത്തണമെന്ന് ഇയാൾ നിശ്ചയിച്ചിരുന്നു.
ഞായറാഴ്ച രാവിലെ രാവിലെ 9.40-ഓടെയായിരുന്നു സ്ഫോടനം. 2,400 വിശ്വാസികൾ ഈ സമയം ഹാളിൽ പ്രാർഥന നടത്തിയിരുന്നു. പ്രാർഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ മൂന്ന്പേരാണ് മരിച്ചത്. 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി അത്താണിയിലെ വീട്ടിൽ എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് തെളിവെടുപ്പ് ആരംഭിച്ചത്. ബോംബ് നിര്‍മ്മിച്ചതെന്ന് ഡൊമിനിക് പറഞ്ഞ കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഡൊമിനികിന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഈ ഇരുനില വീട്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയിന്റ്ംഗ് ജോലി നടന്നിരുന്നു. ഈ വീട് വാടകയ്ക്ക് നല്‍കിയ ശേഷം ഡൊമിനികും കുടുംബവും തമ്മനത്താണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ചയും സ്‌ഫോടനം നടന്ന ദിവസവും വീട്ടിൽ ഇയാളെത്തിയതായാണ് പോലീസ് പറയുന്നത്. ഇവിടെവെച്ച് ചില പരീക്ഷണങ്ങൾ പ്രതി നടത്തിയതായും വിവരമുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും പരിശോധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഡൊമിനിക് സ്ഥിരമായി ഇവിടെ എത്തിയിരുന്നുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.
ഇതിനു ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ഇന്ന് വൈകിട്ട് മാർട്ടിനെ കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്ന ഘട്ടത്തിൽ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് തെളിവെടുപ്പുമായി പോലീസ് മുന്നോട്ടു പോകുന്നത്. കൺവെൻഷൻ സെന്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവ് ശേഖരിക്കേണ്ടതുണ്ട്. ഇവിടങ്ങളിൽ ഇന്നുതന്നെ തെളിവെടുപ്പുണ്ടാകുമോയെന്ന് വ്യക്തമല്ല.
അതേസമയം, ഡൊമിനിക്കിന്റെ ദുബായ് ബന്ധങ്ങളും അന്വേഷിക്കാനൊരുങ്ങുകയാണ് എന്‍ഐഎ. കഴിഞ്ഞ ഒരു വര്‍ഷത്തെ ബാങ്ക് ഇടപാടുകളും പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായഇ എന്‍ഐഎ സംഘം ദുബായിലെത്തും. ബോംബ് നിര്‍മ്മാണത്തിനും സ്‌ഫോടനം നടത്താനും ഡൊമിനിക്കിന് ദുബായില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നാണ് പരിശോധിക്കുക. ഇതിൽ ഭാര്യയുടെ നിർണായക മൊഴി പുറത്ത് വന്നിരുന്നു.
സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായാണ് ഭാര്യയുടെ മൊഴി.
സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നുണ്ട്. സ്‌ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെയും മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ തലേന്ന് രാത്രി മാര്‍ട്ടിനെ വിളിച്ചത് എന്നതിൽ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha





















