'എന്നെ തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാവൂല'......എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്..അടിക്കാനുള്ള വടി സി.പി.എം കൊടുത്തിട്ടും, അതിട്ടൊരു തട്ട് കൊടുക്കാന്‍ പോലും പാര്‍ട്ടി സജ്ജമല്ല.... അതിന് കാരണം പ്രാദേശിക നേതാക്കളാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ടുപിടുത്തം....

എന്നെ തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാവൂല എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്. അടിക്കാനുള്ള വടി സി.പി.എം കൊടുത്തിട്ടും അതിട്ടൊരു തട്ട് കൊടുക്കാന്‍ പോലും പാര്‍ട്ടി സജ്ജമല്ല. അതിന് കാരണം പ്രാദേശിക നേതാക്കളാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ടുപിടുത്തം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൈക്കിന് വേണ്ടി കടിപിടി കൂടിയ പ്രസിഡന്റാണല്ലോ എല്ലാവര്‍ക്കും മാതൃക. അതായത് മോഷണക്കേസിലെ പ്രതി പെറ്റിക്കേസിലെ പ്രതിയെ കുറ്റംപറയുന്നത് പോലെയാണ് പ്രസിഡന്റിന്റെ രോധനത്തെ പലരും കാണുന്നത്. എന്നാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ട് താനും. കോണ്‍ഗ്രസിന് സംബന്ധിച്ച് കേരളത്തില്‍ സുവര്‍ണാവസരമാണ് ഓരോ ദിവസം കഴിയുന്തോറും പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് വലിയ കട്ടിപ്പണിയൊന്നും ചെയ്യണ്ട, നൈസായിട്ട് എല്ലാവരും ഒരുമിച്ച് നിന്നാല്‍ അടുത്തതവണ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാം. അതിന് പോലും മടികാട്ടുന്നവരെ സുധാകരന്‍ അസഭ്യം പറയാതിരുന്നത് അദ്ദേഹത്തിന്റെ മര്യാദ കൊണ്ടാണ്. പ്രാദേശിക നേതാക്കള്‍ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരുന്നില്ല. പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നില്ല. ഭാരവാഹിത്വം അലങ്കാരമായി കൊണ്ടുനടക്കുകയാണവര്‍. പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവും കൊടുക്കാനാവുന്നില്ല. സര്‍ക്കാരിനെതിരെ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ അവരാരും മെനക്കെടുന്നുമില്ല. പ്രാദേശിക നേതാക്കളാണ് പാര്‍ട്ടിയെ ചലിപ്പിക്കുന്നതും ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതും. അതുകൊണ്ട് അത്തരത്തിലുള്ളവരെ കണ്ടെത്തേണ്ടത് ഡി.സി.സി പ്രസിഡന്റുമാരുടെ ഉള്‍പ്പെടെ ചുമതലയാണ്.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കൊല്ലത്തെ ജില്ലാ പ്രവര്‍ത്തക സമിതി സമ്മേളനത്തില്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കടുത്ത അലംഭാവമാണ് കാട്ടിയത്. ചൊവ്വാഴ്ചയായിരുന്നു സമ്മേളനം. മൂന്ന് മണിക്കൂറുള്ള യോഗത്തില്‍ അച്ചടക്കത്തോടെ ഇരിക്കാന്‍ ഭൂരിപക്ഷം പേരും തയ്യാറായില്ല. അത് കെ.പി.സി.സി പ്രസിഡന്റിനെ ചൊടിപ്പിച്ചു. എഴുന്നേറ്റ് പോയവരോട്, എവിടേ പോവാണെന്ന് അദ്ദേഹം ചോദിച്ചു. നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുംമുമ്പ് ഇറങ്ങിപ്പോകുന്നത് ശരിയാണോ, പാര്‍ട്ടിയെ നന്നാക്കാനാണോ നിങ്ങള്‍ വന്നതെന്നും അദ്ദേഹം ചോദിച്ചു. അതോടെ എല്ലാവരും മുഖത്തടികിട്ടിയത് പോലെയായി. കസേരകളെല്ലാം ഏതാണ്ട് കാലിയായിരുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസംഗം അവസാനിച്ചപ്പോള്‍ പലരും പോകാന്‍ എഴുനേറ്റപ്പോഴേ അദ്ദേഹം വിലക്കി. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രസംഗം കഴിഞ്ഞതോടെ പലരും മുങ്ങി. അതോടെ സുധാകരന്‍ കലിപ്പിലായി. ' നിങ്ങള് പറഞ്ഞിട്ടല്ലേ ഞങ്ങള് വന്നത്, പാര്‍ട്ടിയുണ്ടാക്കേണ്ടത് നിങ്ങളല്ലേ. ആ നിങ്ങള്‍ക്ക് ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ മനസ്സില്ലെങ്കില്‍ പിന്നെ ഞങ്ങളെന്തിനാണ് ഇങ്ങോട്ട് വരുന്നത്. ഞങ്ങളെല്ലാം മറ്റ് ജില്ലകളില്‍ നിന്ന് വന്നതാണ്.
ഞങ്ങളെ നിങ്ങള്‍ അപമാനിക്കുകയാണ്' എന്ന് ദേഷ്യപ്പെട്ട സുധാകരന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന വി.ടി ബല്‍റാമിനോട് പ്രസംഗം നിര്‍ത്താനും ആവശ്യപ്പെട്ടു. അതോടെ കൊല്ലത്തെ നേതാക്കളും പെട്ടു. എല്ലാം വെറും വഴിപാട് ചടങ്ങുകളായി മാറുന്നെന്ന വിമര്‍ശനവും ഉയര്‍ന്നു.സി.പി.എമ്മിനെയും ബി.ജെ.പിയെയും തകര്‍ക്കണമെന്ന പ്രാദേശിക നേതാക്കളുടെ പ്രസംഗങ്ങളെയും സുധാകരന്‍ കണക്കിന് പരിഹസിച്ചു. ' നിങ്ങളെന്ത് കുന്തം അനക്കാനാ, രാവിലെ ആയിരം പേരാണിവിടെ വന്നത്. ഒരാള് വിചാരിച്ചാല്‍ രണ്ട് ബൂത്ത് കമ്മിറ്റി ഉണ്ടാക്കാം, പറ്റുമോ? എങ്ങനെ സാധിക്കുമെന്നും ചോദിച്ചു'. തിരുവനന്തപുരം ജില്ലയിലെ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ പ്രവര്‍ത്തന മികവിനല്ല, ജാതിയും ഉപജാതിയും പറഞ്ഞാണ് പലരും സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സുധാകരന്‍ തുറന്നടിച്ചു. പാര്‍ട്ടി പരിപാടികള്‍ നേതാക്കളെ കൊണ്ട് നിറയുകയാണ്. നേതാക്കള്‍ ഉത്തരവിടാനും പ്രവര്‍ത്തകര്‍ പണിയെടുക്കാനും എന്ന രീതി ശരിയല്ലെന്ന് സതീശനും ആഞ്ഞടിച്ചു. താഴേതട്ടിലെ പ്രവര്‍ത്തനം പരിതാപകരമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പോലും പാര്‍ട്ടി മിഷനറിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഉമ്മന്‍ചാണ്ടിയെ പോലെ, പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന നേതാക്കളില്ലാത്തതും പ്രശ്‌നമാകുന്നു. സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തകരെ ഒരുപോലെ സജ്ജമാക്കാന്‍ കഴിയുന്ന നേതാവാണ് കെ.മുരളീധരന്‍. തെക്കുള്ള വട്ടിയൂര്‍ക്കാവിലും വടക്കുള്ള വടകരയിലും ജയിക്കാന്‍ കഴിയുന്ന മറ്റൊരു നേതാവ് മറ്റൊരു പാര്‍ട്ടിയിലുമില്ല. എന്നിട്ടും അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. മുമ്പ് കോണ്‍ഗ്രസ് വിട്ട് പുറത്ത് പോയെന്ന് ചുണ്ടിക്കാട്ടിയാണ് മുരളിയെ ഇപ്പോഴും വേട്ടയാടുന്നത്. അത് കോണ്‍ഗ്രസിനോടുള്ള സ്‌നേഹം കൊണ്ടല്ല, മുരളിയുടെ ജനപിന്തുണയിലും നേതൃത്വപാടവത്തിലും ഉള്ള അസൂയ കൊണ്ടാണ്. സ്ത്രീകള്‍ക്ക് പാര്‍ട്ടി വേണ്ടത്ര പരിഗണനയോ, പ്രാധാന്യമോ നല്‍കുന്നില്ലെന്നും സാധാരണ സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ നേതാക്കള്‍ വളരെ പുച്ഛത്തോടെയാണ് അവരെ കാണുന്നതെന്നും പത്മജ വേണുഗോപാല്‍ അടുത്തിടെ ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് പരിപാടികളുടെ വേദികള്‍ നോക്കിയാല്‍ സ്ത്രീസാനിധ്യം വളരെ കുറവാണെന്ന് കാണാം. വനിതാ സംവരണം നടപ്പാകുമ്പോള്‍ പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടും. അതിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് നേതാക്കള്‍ ആലോചിക്കുന്നു പോലുമില്ല. ചുരുക്കം പറഞ്ഞാല്‍ അടിത്തട്ട് മുതല്‍ മേല്‍ത്തട്ട് വരെ അടിമുടി കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. നന്നാക്കാന്‍ ശക്തമായ നേതൃത്വം വേണം. പാര്‍ട്ടി മിഷണറി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണം. അതിന് നേതാക്കളുടെ കൂട്ടായ്മയും ഒത്തൊരുമയും വേണം. അല്ലാതെ പരസ്പരം ചെളിവാരി എറിഞ്ഞിട്ട് കാര്യമില്ല. പൂച്ചയ്ക്കാര് മണികെട്ടുമെന്ന് ആലോചിച്ചോണ്ടിരിക്കാതെ എല്ലാവരും ഒരുമിച്ച് മുന്നോട്ടിറങ്ങേണ്ട സമയമാണ്.
https://www.facebook.com/Malayalivartha





















