വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്... മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്... ക്ലോസ് അറിയണോ...!പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങൾ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്..!

വഴി തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി. തൃശൂരില്‍ ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങൾ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്. ‘‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’’.–സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ മാധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി. കോഴിക്കോട് നടക്കാവ് പൊലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രാഥമികാന്വേഷണത്തിനു ശേഷം, സ്റ്റേഷനിൽ ഹാജരാകാൻ സുരേഷ് ഗോപിക്കു നോട്ടിസ് അയയ്ക്കും.
സംഭവത്തിൽ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. മകളെപ്പോലെയാണു കണ്ടതെന്നും, ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയാൻ പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഫെയ്സ്ബുക് പോസ്റ്റിലൂടെയും സുരേഷ് ഗോപി ക്ഷമാപണം നടത്തി.
വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്. സംഭവം തനിക്കു കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും, ഇത്തരം അനുഭവം ആർക്കും ഇനി ഉണ്ടാകാതിരിക്കാനാണു നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും മാധ്യമപ്രവർത്തക പറഞ്ഞു.
https://www.facebook.com/Malayalivartha





















