ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ സി.പി.എം കോട്ടകളിലേക്ക് എത്തിക്കഴിഞ്ഞു, വീണ ഇ.ഡി കൂട്ടിലായാല്‍ എന്ത് ക്യാപ്‌സ്യൂളിറക്കും?, ജനങ്ങളോട് എന്ത് ഉത്തരം പറഞ്ഞ് പ്രതിരോധിക്കുമെന്ന് ആലോചിച്ച് സി.പി.എം തലപുകയ്ക്കുന്നു...
കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ സി.പി.എം കോട്ടകളിലേക്ക് എത്തിക്കഴിഞ്ഞു. ഇതുവരെ പുലി വരുന്നേ... പുലി വരുന്നേ... എന്ന പരിഹാസം മാത്രമാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തിയപ്പോള്‍ ഇ.ഡിയും ആദായനികുതി വകുപ്പും വന്നതോടെ അങ്കലാപ്പിലാണ് സി.പി.എം. സി.എം.ആര്‍.എല്ലില്‍ നിന്ന് ചെയ്യാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം കൈപ്പറ്റിയ കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇ.ഡിയും അന്വേഷണം ആരംഭിച്ചു.
അവര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ജനങ്ങളോട് എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന ആശങ്കയും ബാ്ക്കിയാകുന്നു. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയും ഉണ്ടാക്കിവച്ചിട്ടില്ലാത്തത്ര നാണക്കേടാണ് പിണറായി ഉണ്ടാക്കിവച്ചിരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-വര്‍ഗീയ നയങ്ങള്‍ക്കെതിരെ നിരന്തരം പോരാടുന്ന കേരള സര്‍ക്കാരിനെയും സി.പി.എമ്മിനെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് പ്രതിരോധിക്കാനാകും.
വീണയുടെ കാര്യത്തിലത് ഏശില്ല. നേതാക്കളോ കുടുംബാംഗങ്ങളോ ബിസിനസ്സ് ചെയ്യുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയെ അറിയിക്കണമെന്നാണ് സി.പി.എം നയം. പിണറായി വിജയനോ, ഇ.പി ജയരാജനോ അത് ചെയ്തിട്ടില്ല. അനധികൃത സമ്പാദനം നടത്തിയെന്ന് ഇ.പിക്കെതിരെ പി. ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. പിണറായിക്കെതിരെ ആരും ഒരക്ഷരം മിണ്ടില്ല. നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ അടക്കമുള്ള കാര്യങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ അതില്‍ പങ്കില്ലെന്നാണ് സി.പി.എം നയം.
വീണാ വിജയനെതിരെ കേസുണ്ടായപ്പോള്‍ ഈ നയം വെള്ളത്തില്‍ വരച്ച വര പോലെയായി. വീണയെ സംരക്ഷിക്കാന്‍ ആദ്യമിറങ്ങിയത് സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷാണ്. പിന്നാലെ ബാലന്‍ വക്കീലും കണ്‍വീനര്‍ ചിറ്റപ്പനും രംഗത്തെത്തി. ഇതില്‍ എല്ലാവരും വെട്ടിലായതാണ്. ആദായനികുതി വകുപ്പ് ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വിധി വന്നതിനെ തുടര്‍ന്ന് എസ്.എഫ്.ഐ.ഒയും ഇപ്പോള്‍ ഇ.ഡിയും അന്വേഷണം നടത്തുകയാണ്. ഈ കേസില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാണ് സി.പി.എം തീരുമാനം.
ഡല്‍ഹി മദ്യനയ കേസിന്റെ എഫ്.ഐ.ആറില്‍ പോലും പേരില്ലാത്ത അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ആ നിലയ്ക്ക് കരിമണല്‍ കര്‍ത്തായുടെ കമ്പനിയായ സി.എം.ആര്‍.എല്ലും വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്താല്‍ വലിയ അത്ഭുതമില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണ് എക്‌സാലോജിക് വലിയ ലാഭത്തിലേക്ക് കുതിച്ചത്. സി.എം. ആറെല്ലിന് പുറമേ മറ്റ് 12 സ്ഥാപനങ്ങളും വീണയുടെ കമ്പനിക്ക് പണം കൈമാറിയിട്ടുണ്ട്.
ഇത് എന്ത് സേവനത്തിനാണെന്ന് രേഖകള്‍ സഹിതം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ.ഒ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു പക്ഷെ, ഇതും ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വന്നേക്കാം. നിലവില്‍ ഇ.ഡി ആരംഭിച്ചിരിക്കുന്ന പ്രാഥമിക അന്വേഷണ സംബന്ധിച്ച വിവരങ്ങള്‍ ആര്‍ക്കും കൈമാറേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് വീണാ വിജയനും മുഖ്യമന്ത്രിയും ഏറെ വെള്ളം കുടിക്കേണ്ടിവരും.
പാര്‍ട്ടിയില്‍ പിണറായിക്കെതിരെ പടപ്പുറപ്പാട് ഉടനെയൊന്നും ഉണ്ടാകില്ലെങ്കിലും അണികളും സാധാരണക്കാരും എങ്ങനെ ഇതിനെ നോക്കി കാണുന്നു എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് സി.പി.എം വ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് പ്രതിപക്ഷ പിന്തുണയുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും ഇ.ഡി വേട്ടയാടല്‍ നേരിടുന്ന കോണ്‍ഗ്രസ് കേരളത്തില്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചത് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്നതിന് സമാനമായ പരിപാടിയാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ പ്രതിപക്ഷനേതാക്കള്‍ക്കെതിരെ നടത്തുന്നതെന്ന് വ്യാപക ആക്ഷേപമുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും എതിരെ ക്രൈംബ്രാഞ്ചും വിജിലന്‍സും എടുത്ത കേസുകള്‍ രാഷ്ട്രീയ വേട്ടയാണെന്നാണ് ആക്ഷേപം. സി.പി.എമ്മിന് ആകെ നേട്ടമായി ചൂണ്ടിക്കാണിക്കാവുന്നത് ഇലക്ടറല്‍ ബോണ്ട് നിയമപോരാട്ടത്തിലെ വിജയമാണ്.
പിണറായിയും മകളും അതിന്റെ ശോഭ കെടുത്തി എന്നും ആരോപിക്കുന്നവരുണ്ട്. ഇലക്ടറല്‍ ബോണ്ട് വിധി വന്ന ശേഷമാണ് കേന്ദ്രം വീണാ വിജയനെതിരായ കേസുകള്‍ ശക്തമാക്കിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍്ട്ടികള്‍ക്കും ബോണ്ട് ബൂമറാങായി മാറിയിരിക്കുകയാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ ആദായനികുതി വകുപ്പ് സി.പി.എമ്മിനും സി.പി.ഐയ്ക്കും മുട്ടന്‍ പണിയാണ് കൊടുത്തിരിക്കുന്നത്.
11 കോടി രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ആദയനികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചു എന്ന കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിപിഎമ്മിനും 15കോടി രൂപ പിഴ അടയ്ക്കാന്‍ ആദായനികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്. ഇതിനുപുറമെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറില്‍ 11 നോട്ടീസുകളാണ് ആദായനികുതി വകുപ്പ് സാകേത് ഗോഖലെക്ക് അയച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
നേരത്തെ, കോണ്‍ഗ്രസ് 1700 കോടി രൂപ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ അക്കൗണ്ടിലുണ്ടായിരുന്ന 115 കോടി രൂപയും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബിജെപിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാനും പാപ്പരാക്കാനുമുള്ള ബിജെപിയുടെ കരുതിക്കൂട്ടിയുള്ള നീക്കമാണ് നടക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാന്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് പ്രതിപക്ഷ പാര്‍ട്ടികളെ സഹായിക്കും എന്നുറപ്പാണ്.
https://www.facebook.com/Malayalivartha