ബിജു രമേശിന്റെ കപട നാടകം പൊളിയുന്നു; മദ്യവ്യവസായം തകര്‍ത്തതിന്റെ പ്രതികാരമായാണ് മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം

ബാര്‍കോഴ കേസില്‍ വിജിലന്‍സ് എസ് പി സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാറുടകള്‍ പൂട്ടിയതു കൊണ്ടുള്ള നഷ്ടമാണെന്നാണ്. മദ്യവ്യവസായം തകര്‍ത്തതിന്റെ പ്രതികാരമായാണ് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതെന്ന രാഷ്ട്രീയവാദം ഏറ്റുപിടിക്കുകയാണ് വിജിലന്‍സും ചെയ്തിരിക്കുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതിനാല്‍ ഉടമകള്‍ക്കു പ്രതിവര്‍ഷം 509.59 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നു വിജിലന്‍സ് എസ്പി സുകേശന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷത്തേക്ക് ഇതു 2547.95 കോടി രൂപ വരുമെന്നു എസ്പി: ആര്‍. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വ്യക്തമാക്കി. 76 പേജുള്ള റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ മുഖ്യ ആരോപണം ഉന്നയിച്ച ബിജുരമേശിനെതിരെയും പരാമര്‍ശമുണ്ട്. ബാറുകള്‍ പൂട്ടിയതുകൊണ്ട് ഏറ്റവും അധികം നഷ്ടമുണ്ടായ ഒരു വ്യവസാസിയാണ് ബിജു രമേശെന്ന് സുകേശന്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബിജു രമേശിനു മാത്രം 7.44 കോടി രൂപയാണ് ഒരു വര്‍ഷം മദ്യക്കച്ചവടത്തില്‍ നഷ്ടം ഉണ്ടായത്. ഇതു കാരണമാണു ബിജു മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചതെന്നാണ് സുകേശന്റെ കണ്ടെത്തില്‍. മാണിയെ കുറ്റവിമുക്തനാക്കുന്ന തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതി ഇന്നു പരിഗണിക്കാനിരിക്കേയാണ് കൂടുതല്‍ വിശദാംശങ്ങല്‍ പുറത്തുവന്നത്.
ബാര്‍ ഉടമകള്‍ 2013-14ല്‍ ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്ന് 1872.72 കോടി രൂപയുടെ മദ്യവും ബീയറുമാണു വാങ്ങിയത്. പകുതി ലാഭമെടുത്തു വിറ്റതായി കണക്കാക്കിയാല്‍ 936.36 കോടി രൂപ ലാഭമുണ്ട്. 2015-16ല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ എട്ടു മാസം 569 കോടിയുടെ ബീയറും വൈനും ബാര്‍ ഉടമകള്‍ വാങ്ങി. 12 മാസത്തേക്ക് 853 കോടിയുടെ മദ്യം വാങ്ങിയെന്നു കണക്കാക്കിയാല്‍ 426.77 കോടി ലാഭം. ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതു വഴി ഇവര്‍ക്കുണ്ടായ വരുമാനനഷ്ടം 509.09 കോടി. അഞ്ചു വര്‍ഷത്തേക്കു നഷ്ടം 2548 കോടി .
ബിജു രമേശിന് ഒന്‍പതു ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നു. 2015 ഏപ്രില്‍ മുതല്‍ എട്ടു മാസം 5.97 കോടിയുടെ ബീയറും വൈനും ഇവിടെ വാങ്ങി. 12 മാസത്തേക്ക് 8.95 കോടിയുടെ ബീയറും വൈനും വാങ്ങും. ലാഭം 4.48 കോടി. ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നപ്പോള്‍ 2013-14ല്‍ 23.85 കോടിയുടെ മദ്യവും ബീയറും വാങ്ങി. ലാഭം 11.92 കോടി രൂപ. ഒന്‍പതു ബാറുകള്‍ പൂട്ടിയതോടെ ഒരു വര്‍ഷം മാത്രമുണ്ടായ വരുമാനനഷ്ടം 7.44 കോടി. അഞ്ചു വര്‍ഷത്തെ നഷ്ടം 37.22 കോടി രൂപ.
സര്‍ക്കാരിന്റെ അബ്കാരി നയം തുടര്‍ന്നാല്‍ കനത്ത നഷ്ടം തുടരുമെന്നതിനാലാണു ബിജു ആരോപണവുമായി എത്തിയത്. മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുക എന്നതാണു സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനുള്ള ഏക വഴി. മാണിക്കെതിരെ ആരോപണം ഉന്നയിച്ചത് ഇതുകൊണ്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജു രമേശ് നല്‍കിയ സിഡിയില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഡിയില്‍ തിരുത്തല്‍ വരുത്തിയെന്നു ഫോറന്‍സിക് ലാബ് പരിശോധനയില്‍ കണ്ടെത്തിയെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ഡിസംബറിലെ കോര്‍ കമ്മിറ്റി യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ സംഭാഷണം എന്ന പേരിലാണു ബിജു സിഡി ഹാജരാക്കിയത്.
മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡില്‍ നാലു ഫയല്‍ ഉണ്ടായിരുന്നു. അതില്‍ മൂന്നു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഫയല്‍ മായ്ച്ചുകളഞ്ഞു. മറ്റു മൂന്നെണ്ണം 2010ലേതാണ്. മാത്രമല്ല ഒരിക്കല്‍ മായ്ച്ചുകളഞ്ഞ ഫയല്‍ 2015ല്‍ വീണ്ടും തിരിച്ചെടുത്തു മാറ്റം വരുത്തി. മജിസ്‌ട്രേട്ടിന് ഇതു കൈമാറുന്നതിനു മൂന്നു ദിവസം മുന്‍പ്, 2015 മാര്‍ച്ച് 27ന് ഈ ഫയല്‍ പരിശോധിച്ചിട്ടുണ്ട്. ജിയോണി മോഡല്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണു ബിജു കോടതിക്കു നല്‍കിയത്. എംപി3, എംപി4 ഫോര്‍മാറ്റിലാണ് ഇതില്‍ ശബ്ദം രേഖപ്പെടുത്തുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ വോര്‍ബിസ് എന്ന മറ്റൊരു ഫോര്‍മാറ്റിലാണ് ഇതു റിക്കോര്‍ഡ് ചെയ്തത് എന്നു കണ്ടെത്തി. മറ്റേതോ ഉപകരണത്തിലാണു സംഭാഷണം റിക്കോര്‍ഡ് ചെയ്തതെന്ന് ഇതില്‍ നിന്നു വ്യക്തം. അതിനാല്‍ ഈ ഫോണ്‍ തെളിവായി സ്വീകരിക്കാനാകില്ലെന്ന നിഗമനത്തിലുമെത്തി.
മാത്രമല്ല, ഈ മൊബൈല്‍ ഫോണ്‍ ജഗതിയിലെ ആരതി സ്റ്റുഡിയോവില്‍ കൊണ്ടുപോയി ഒരു കംപ്യൂട്ടറില്‍ പകര്‍ത്തി. രണ്ടു സിഡിയില്‍ പകര്‍പ്പെടുത്തു. അതിനിടെ സംഭാഷണത്തിന്റെ ഒറിജിനല്‍ നീക്കംചെയ്തു ശബ്ദത്തിനു കൂടുതല്‍ വ്യക്തത വരുത്തി. ഈ സംഭാഷണം തെളിവായി എടുക്കാനാകില്ല. ബിജു രമേശ് ഒരു കോടി രൂപ മാണിക്കു നല്‍കിയെന്നും വിജിലന്‍സിനു തെളിവു നല്‍കാന്‍ ആവശ്യമായ രേഖകള്‍ ശേഖരിക്കണമെന്നുമാണു സംഭാഷണത്തിലെ ഉള്ളടക്കം.
സംഭാഷണങ്ങളുടെയും സിഡിയുടെയും ആധികാരികത തന്നെ സംശത്തിലായതോടെ അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും വിജിലന്‍സ് നിയമോപദേഷ്ടാവിന്റെയും ഉപദേശം തേടി. തിരുത്തലുകള്‍ വരുത്തിയതിനാല്‍ ഇതൊന്നും നിയമപ്രകാരം തെളിവാകില്ലെന്നും ശബ്ദപരിശോധന ആവശ്യമില്ലെന്നും അവര്‍ അറിയിച്ചു. ഒരു ഫയല്‍ മായ്ച്ചുകളഞ്ഞതടക്കം മറച്ചുവച്ചു ബിജു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























