മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം
മറ്റൊരു കാലത്തുമില്ലാത്ത ചൂടാണ് ഇത്തവണ കേരളത്തില്‍ അനുഭവപ്പെട്ടത്. ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തുന്നു. സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.
അതേസമയം ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികള്‍ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
അതേസമയം 75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ ഗള്‍ഫ് രാജ്യങ്ങളെ പ്രളയത്തിന്റെ സമാനമായ സാഹചര്യത്തില്‍ എത്തിച്ചിരിക്കുകയാണ്. സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗള്‍ഫിലെ സ്ഥിതിഗതികള്‍ തുറന്ന് എഴുതി കൊണ്ട് നിര്‍മാതാവ് ആന്റോ ജോസഫ് സമൂഹ മാധ്യമത്തില്‍ രംഗത്ത് വന്നിരിക്കുന്നത്.
'ചെറുകിട കടകളും വന്‍കിട കമ്പനികളും ഉള്‍പ്പെടെ എല്ലാ വ്യവസായങ്ങളെയും ഈ മഴ ബാധിച്ചിരിക്കുന്നു. ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഗള്‍ഫ്. ഇപ്പോള്‍ മഴ പെയ്യുന്നത് ഗള്‍ഫ് നാടുകളിലാണെങ്കിലും മുങ്ങിപ്പോകുന്നത് കേരളമാണ്. ഗള്‍ഫിലെ ഒരു ചെറിയ പ്രതിസന്ധി പോലും കേരളത്തിലെ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളെ തകര്‍ക്കും. ഇപ്പോഴത്തെ പ്രളയം സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്.
നമ്മുടെ പ്രവാസി സഹോദരങ്ങള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യവും അവരുടെ അധ്വാനഫലവും ഈ മഴവെള്ളത്തില്‍ ഒലിച്ചുപോകുന്നു. ഗള്‍ഫിലെ കട ഒരു ദിവസം അടച്ചുകിടന്നാലോ, ഒരു കമ്പനി ഒരാഴ്ച പൂട്ടിയിട്ടാലോ, കേരളത്തില്‍ എത്രയോ അടുപ്പുകളില്‍ തീ കെടും. എത്രയോ കുഞ്ഞുങ്ങള്‍ക്ക് പുതിയ കുപ്പായം എന്ന സ്വപ്നം അസ്തമിക്കും. എത്രയോ വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലനില്‍ക്കും. എത്രയോ വാതിലുകളില്‍ ജപ്തി നോട്ടീസുകള്‍ പതിയും.
കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ഗള്‍ഫ് പ്രവാസികളാണ്. ഇപ്പോള്‍ അവര്‍ പ്രളയത്തിന്റെ ഇരകളാണ്. നമുക്ക് ചെയ്യാനാകുന്നത് പ്രാര്‍ത്ഥന മാത്രമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം. അവരെയും പ്രാര്‍ത്ഥനയില്‍ ഒപ്പം ചേര്‍ക്കാം. ഗള്‍ഫ് പ്രളയത്തെ അതിജീവിക്കട്ടെ. അവിടെ വീണ്ടും ഒരുപാട് സ്വപ്നങ്ങള്‍ തളിര്‍ക്കട്ടെ.' എന്നും ആന്റോ ജോസഫ് സമൂഹ മാധ്യമത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha