രാജമകളെ രക്ഷിക്കാൻ മലയാളിയുടെ നികുതിപ്പണം 82.50 ലക്ഷം ! കേസ് നിരീക്ഷിക്കാൻ പ്രത്യേക സെൽ...
രാജമകളെ രക്ഷിക്കാൻ കേരളം ചെലവിട്ടത് 82.50 ലക്ഷം. കേരളം സാധനം വാങ്ങുമ്പോഴും പെട്രോൾ അടിക്കുമ്പോഴും സർക്കാരിന് നൽകിയ നികുതിയിൽ നിന്നാണ് ഏതാണ്ട് ഒരു കോടി രൂപ സഖാവിന്റെ മകളെ അറസ്റ്റിൽ നിന്നും രക്ഷിക്കാൻ നൽകിയതെന്ന് മനസിലാക്കണം.
സി.എം.ആർ.എൽ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലംനൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി) അന്വേഷണം കോടതിയിൽ ചോദ്യംചെയ്യുന്നതിന് വേണ്ടിയാണ് കെ.എസ്.ഐ.ഡി.സി. എന്ന സർക്കാർ സ്ഥാപനം ലക്ഷങ്ങൾ ചെലവിട്ടത്.ഇത് പുറത്തുവന്ന കണക്കാണ്. പുറത്തുവരാത്ത കണക്ക് എത്രയെന്ന് കണ്ടറിയണം.
ഈ കേസിൽ കെ.എസ്.ഐ.ഡി.സി.ക്കായി (കേരള വ്യവസായ വികസന കോർപ്പറേഷൻ) ഹൈക്കോടതിയിൽ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥന് ഫീസായി നൽകിയത് 82.50 ലക്ഷം രൂപയാണ്. ഹൈക്കോടതിയിൽ മൂന്നുതവണയാണ് ഇദ്ദേഹം ഹാജരായത്. കേസിൽ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വേനൽ അവധിക്കുശേഷം ഹർജിയിൽ വിശദമായ വാദംകേൾക്കും.അപ്പോൾ ഇനിയും കോടികൾ കൊടുക്കും.
ജനുവരി 24, ഫെബ്രുവരി ഏഴ്, 12 തീയതികളിലാണ് വിഷയം ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ഈ ദിവസങ്ങളിലെ സിറ്റിങ്ങിനായാണ് 82.50 ലക്ഷം രൂപ ഫീസായി നൽകിയത്.
എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെത്തുടർന്നാണ് എസ്.എഫ്.ഐ.ഒ. അന്വേഷണം തുടങ്ങിയത്. എന്നാൽ സി.എം.ആർ.എൽ. നടത്തിയ ഇടപാടിന്റെ പേരിൽ തങ്ങൾക്കെതിരേ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് കെ.എസ്.ഐ.ഡി.സി.യുടെ വാദം.
സി.എം.ആർ.എലിന്റെ പണമിടപാടിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന വാദമാണ് കെ.എസ്.ഐ.ഡി.സി. ഉന്നയിച്ചത്. എന്നാൽ, സി.എം.ആർ.എൽ. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ കെ.എസ്.ഐ.ഡി.സി.യുടെ പ്രതിനിധിയും ഉള്ള സാഹചര്യത്തിൽ ഇത്തരമൊരു വാദം ഉന്നയിക്കാനാകുമോ എന്നായിരുന്നു ഹർജി പരിഗണിക്കവേ ഹൈക്കോടതിയുടെ പ്രതികരണം നേരത്തേ ഉണ്ടായത്.
ഇതിനിടയിലാണ് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി. കേസ് നടത്തുന്നതിനായി വലിയ തുകയാണ് ചെലവാക്കുന്നതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് കെ.എസ്.ഐ.ഡി.സി. നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
വീണാ വിജയനെന്ന വ്യക്തിയുടെ സ്വകാര്യ ബിസിനസ് ഇടപാടിന്റെ രാഷ്ട്രീയഭാരം പേറേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് സി.പി.എമ്മും സർക്കാരും. മാസപ്പടി ആരോപണം ഉയർന്നപ്പോൾ അസാധാരണവേഗത്തിലും അസ്വാഭാവികരീതിയിലും എക്സാലോജിക്കിന്റെ സംരക്ഷണം സി.പി.എം. ഏറ്റെടുത്തതിനാൽ എസ്.എഫ്.ഐ.ഒ. അന്വേഷണത്തിന്റെ ഇനിയുള്ള നീക്കം പാർട്ടിക്ക് നിർണായകമാണ്.
സേവനംനൽകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ, സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയാൽ അത് വലിയ രാഷ്ട്രീയപ്രത്യാഘാതത്തിനാകും വഴിവെക്കുക. ഒഴിഞ്ഞുമാറിയാലും ഒഴിഞ്ഞുപോകാത്ത പ്രശ്നമാണ് സി.പി.എമ്മിന് ഇപ്പോൾ എക്സാലോജിക്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലാണ് വീണ കരിമണൽ കമ്പനിയിൽനിന്ന് ഒരോമാസവും പണം വാങ്ങിയെന്ന പരമാർശം വരുന്നത്. 'മാസപ്പടി' പ്രയോഗം മുഖ്യമന്ത്രിയെ മാത്രമല്ല, സി.പി.എമ്മിനെയും വല്ലാതെ അലോസരപ്പെടുത്തുന്നതിനാലാണ് പാർട്ടി തുടക്കത്തിലേ അതിനെ പ്രതിരോധിച്ചത്.
രണ്ടുകമ്പനികൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാട് എന്നതായിരുന്നു മാസപ്പടി ആരോപണം പുറത്തുവന്നഘട്ടത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയ വിശദീകരണം. വീണയ്ക്ക് വിശദീകരിക്കാൻപോലും അവസരം നൽകാതെ, ഉന്നതരാഷ്ട്രീയനേതാവിന്റെ മകളായതിനാൽ പണം നൽകിയെന്ന് ഉത്തരവിൽ ഉൾപ്പെടുത്തിയതിൽ സി.പി.എം. രാഷ്ട്രീയലക്ഷ്യം ആരോപിക്കുകയുംചെയ്തു. പിന്നീട്, രജിസ്ട്രാർ ഓഫ് കമ്പനീസ് പ്രാഥമിക അന്വേഷണം നടത്തുകയും വീണയ്ക്ക് വിശദീകരണത്തിന് അവസരം നൽകുകയും ചെയ്തു. വീണയ്ക്ക് കാര്യമായി ഒന്നും വിശദീകരിക്കാനില്ലെന്നും ദുരൂഹമായ ഇടപാടാണ് നടന്നതെന്ന് സംശയം പ്രകടിപ്പിച്ച് ആർ.ഒ.സി. റിപ്പോർട്ട് നൽകുകയും ചെയ്തപ്പോൾ സി.പി.എം. അതിൽ ചാടിപ്പിടിച്ചില്ല. വീണ വിശദീകരിക്കേണ്ടതെല്ലാം വിശദീകരിച്ചോളും എന്ന വിശദീകരണത്തിൽ നേതാക്കൾ ഒതുങ്ങി.
ഇതിനുപിന്നാലെയാണ് എസ്.എഫ്.ഐ.ഒ. അന്വേഷണം വരുന്നത്. അതിനെ പ്രതിരോധിക്കാൻ ആദ്യം കോടതിയെ സമീപിച്ചത് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യാണ്. സർക്കാർ നിർദേശമനുസരിച്ച് സിറ്റിങ്ങിന് 25 ലക്ഷം നൽകി മുതിർന്ന അഭിഭാഷകനെ ഇറക്കി. പക്ഷേ, കേരള ഹൈക്കോടതി അന്വേഷണം തടഞ്ഞില്ല. എസ്.എഫ്.ഐ.ഒ.യുടെ അന്വേഷണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും രാഷ്ട്രീയഗൂഢാലോചനയാണെന്നും ആരോപണത്തിന്റെ ദിശ സി.പി.എം. മാറ്റിയത് ഈ ഘട്ടത്തിലാണ്. കർണാടക ഹൈക്കോടതിയും എസ്.എഫ്.ഐ.ഒ.യ്ക്ക് പച്ചക്കൊടി കാട്ടിയതോടെ ഇനിയുള്ള ഘട്ടം നിർണായകമാണ്.
എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കർണാടക ഹൈക്കോടതിയിൽ തിരിച്ചടി കിട്ടിയത് അപ്രതീക്ഷിതമായിട്ടാണ്. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 2013-ലെ കമ്പനീസ് ആക്ട് 210-ാം വകുപ്പുപ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്താനാവില്ലെന്നായിരുന്നു വീണയുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. സി.എം.ആർ.എൽ. 1.72 കോടി രൂപ സോഫ്റ്റ്വേർ സേവനക്കരാറിന്റെ മറവിൽ എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.എഫ്.ഐ.ഒ. വാദിച്ചു.
എക്സാലോജിക്കിനെതിരേയുള്ള അന്വേഷണം മുറുകിയേക്കും. വരുംദിവസങ്ങളിൽ എസ്.എഫ്.ഐ.ഒ. അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കും. കുറ്റം പറയരുത്, വീണക്ക് മുമ്പ് സ്വപ്ന സുരേഷിനെ രക്ഷിക്കാനും പിണറായി സർക്കാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി ചെലവിട്ടത് ഏതാണ്ട് 10 കോടി രൂപ ചെലവിട്ടിരുന്നു. ശബരിമലയിൽ യുവതികളെ കയറ്റാൻ കോടതിയിൽ ചെലവിട്ടതും ലക്ഷങ്ങളാണ്.
സ്വപ്നയെ രക്ഷിക്കാൻ എന്ന് പറഞ്ഞതു കൊണ്ട് തെറ്റിദ്ധരിക്കരുത്. സ്വപ്നയെ രക്ഷിക്കുന്നതിലൂടെ സർക്കാർ അവരുടെ വിശ്വസ്തരെയും രക്ഷിക്കാൻ ശ്രമിച്ചു. ലൈഫ് മിഷൻ, ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് തുടങ്ങിയ കേസുകൾക്ക് വേണ്ടിയാണ് ഇത്രയധികം തുക സർക്കാർ ചെലവിട്ടത്. ഈ കേസുകളിലെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വപ്ന സുരേഷ് ബന്ധപ്പെട്ടിട്ടുണ്ട്.
ഇതിനെ ഒരു പുതിയ അഴിമതി എന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം. കേസ് നടത്തിപ്പ് അഴിമതി എന്ന് ചുരുക്ക പേരിൽ വിളിക്കാം. ഇത്തരം അഴിമതിക്ക് വലതെന്നോ ഇടതെന്നോ വ്യത്യാസമില്ല. സുപ്രീം കോടതിയിൽ കേസ് നടത്തുന്നതിലാണ് അഴിമതി നടക്കുന്നത്. അതിന് ഏജന്റു മാർ തന്നെയുണ്ട്. അവർ പ്രൊഫഷണലുകളാണെന്ന് മാത്രം. ഇഷ്ടമുള്ള വക്കീലിന് കേസു കൊടുക്കാൻ അവർ ചരടു വലിക്കും. നല്ല മിടുമിടുക്കൻമാർ വക്കീലിനെ കിട്ടണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വരും.
കോടതിയിലെ നിയമപോരാട്ടത്തിനായി സർക്കാർ ഖജനാവിൽനിന്ന് വക്കീൽ ഫീസായി ചെലവഴിക്കുന്ന തുകക്ക് 2021 മാർച്ച് നാലുവരെയുള്ള കണക്കുപ്രകാരം പിണറായി സർക്കാർ 17,86,89,823 രൂപയാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താൻ പുറത്തുനിന്നുള്ള അഭിഭാഷകർക്കു നൽകിയത്.
ലൈഫ് മിഷൻ കേസ്, ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. എടുത്ത സംഭവം എന്നിവക്ക് പുറമേ ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകളിലും സർക്കാരിനായി സുപ്രീംകോടതി അഭിഭാഷകരാണ് ഹാജരായത്. ഇതിൽ ശബരിമല വിമാനത്താവളം ഒന്നും ഒന്നുമായില്ല. തിരുവനന്തപുരം വിമാനത്താവളത്തിന് കേസു നടത്തിയിട്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല.
ഉമ്മൻചാണ്ടി സർക്കാരും കേസ് നടത്താൻ ഖജനാവിൽനിന്ന് ചെലവിട്ടത്. 12,17,51,220 രൂപയാണ്. നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള 137 സർക്കാർ അഭിഭാഷകർ ഉള്ളപ്പോഴാണ് കോടികൾ മുടക്കി പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടുന്നത്. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള സർക്കാർ അഭിഭാഷകർക്ക് ശന്പളം നൽകാൻ മാസം 1.54 കോടിയാണു ചെലവഴിക്കുന്നത്.
ഇതിൽ കേരളത്തിലെ അഭിഭാഷകർ തീരെ മോശക്കാരല്ല. അവരിൽ പ്രഗല്ഭരും അതിപ്രഗല്ഭരുമുണ്ട്. അവർക്ക് കേസ് നടത്താൻ അറിയാഞ്ഞിട്ടല്ല. എന്നാൽ മലയാളികൾ കേസു നടത്തിയാൽ ജയിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നില്ല. കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജി വി. ഗിരിയെയാണ് സർക്കാരിന് ഒരു പരിധി വരെ വിശ്വാസമുള്ളത്.
സെൻകുമാറിന് ഡി.ജി.പി. സ്ഥാനം നൽകുന്നതിനെതിരായ കേസ് നടത്താൻ 19 ലക്ഷം രൂപ ചെലവഴിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹർജിയിൽ 20.90 ലക്ഷം രൂപ ചെലവഴിച്ചു. പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട വിഷയത്തിൽ 8.25 ലക്ഷം രൂപയും ചെലവഴിച്ചു.
ഹൈക്കോടതിയിൽ കേസ് വാദിക്കാനായി കൊണ്ടുവന്ന അഭിഭാഷകർക്ക് ഒന്നാം പിണറായി സർക്കാർ വിമാനയാത്രാക്കൂലി ഇനത്തിൽ 25.55 ലക്ഷവും താമസസൗകര്യത്തിനായി 10.57 ലക്ഷവും ചെലവഴിച്ചു. പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡൻറും എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
സോളാർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജിയെ എതിർക്കാനാണ് വക്കീൽ ഫീസായി പിണറായി സർക്കാർ ഏറ്റവുമധികം പണം ചെലവഴിച്ചത്- 1.20 കോടി. സുപ്രീംകോടതി അഭിഭാഷകനായ രഞ്ജിത് കുമാർ അടക്കമുള്ളവർ ഈ കേസിൽ സർക്കാരിനായി ഹാജരായി.
കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിർക്കാൻ സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്കായി സർക്കാർ 98.81 ലക്ഷം രൂപ ചെലവഴിച്ചു.അതായത് ഏതാണ്ട് ഒരു കോടി
ആദ്യ മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്ന എ. കെ. ബാലനെയും പിണറായി വെട്ടിനിരത്തി. സീനിയർ സി പി എം നേതാവായ എ.കെ. ബാലൻ പിണറായി കാബിനറ്റിൽ മന്ത്രിയായത് തന്നെ യാതൊരു റോളും ഇല്ലാതെയാണ്. ബാലന്റെ കൈയിലുള്ള നിയമ വകുപ്പിന്റെ സുപ്രധാനമായ പ്രവർത്തനമാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. കേസ് നടത്തിപ്പാണ് നിയമ വകുപ്പിന്റെ പ്രധാന ചുമതല. അതിൽ അമ്പേ പരാജയപ്പെട്ടതോടെയാണ് നിയമ വകുപ്പിലെ കേസു നടത്തൽ ഏറ്റെടുക്കാൻ പിണറായി വിജയൻ തീരുമാനിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീം കോടതി അഭിഭാഷകരെ എത്തിച്ചിട്ടും നിർണ്ണായക കേസുകളിൽ സർക്കാർ തോൽക്കുന്നത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ്. ഒടുവിൽ ലൈഫ് മിഷൻ കേസിൽ സി ബി ഐ അന്വേഷണത്തിന് അനുകൂലമായി കേരള ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഹൈകോടതിയിലെ കേസു നടത്തിപ്പിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. നിയമ വകുപ്പ് മന്ത്രിയെയാണ് മുഖ്യമന്ത്രി പ്രതികൂട്ടിൽ നിർത്തിയാണ്..
അങ്ങനെയാണ് സർക്കാറിനെതിരായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ രൂപീകരിച്ച നിയമകാര്യസെൽ ആരംഭിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സമിതി പ്രവർത്തിച്ചത്.
സർക്കാറിനെതിരെ ഹൈക്കോടതിയിലെത്തിയ പ്രമാദമായ കേസുകളിലെല്ലാം സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകരെയാണ് എത്തിച്ചിരുന്നത്. സ്പ്രിംക്ലർ, പെരിയ, ലൈഫ് മിഷൻ ക്രമക്കേട് കേസുകളിൽ സമാന സാഹചര്യം ഉണ്ടായി. മരട് വിഷയത്തിൽസുപ്രീം കോടതിയിൽ ഹാജരായത് ഹാരിഷ് സൽവയായിരുന്നു. പ്രതിഫലം നൽകിയത് 30 ലക്ഷം.
അതേ സമയം സർക്കാരിന് വേണ്ടി വാദിക്കാൻ 140 ഓളം അഭിഭാഷകരാണ് കേരള ഹൈക്കോടതിയിലുള്ളത്. ഇതിൽ 65000 രൂപ മാസശമ്പളമുള്ള 56 സർക്കാർ പ്ലീഡർമാർ ഉണ്ട്. 22 സ്പഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ വേറെ.ഇവർക്കെല്ലാം ചേർത്ത് സർക്കാർ മാസം നൽകുന്നത് ഒന്നര കോടി രൂപ.ഇതിനിടെ പിണറായിയുടെ വിശ്വസ്തനായ എ വേലപ്പൻ നായരെ ഒരു ലക്ഷത്തിലേറെ നൽകി ഹൈക്കോടതിയിൽ സ്പഷ്യൽ ലയ്സൻ ഓഫീസറാക്കി. ഷുഹൈബ് വധക്കേസ് വാദിക്കാൻ മിനിറ്റിന് ലക്ഷങ്ങൾ വിലയുള്ള അമരേന്ദർ ശരണിനെയും വിജയ് ഹൻസാരിയെ എത്തിച്ചു. 56 ലക്ഷം പ്രതിഫലം നൽകി. എന്നിട്ടും തോറ്റു. അട്ടപ്പാടി സ്വദേശി മധുവിനെ കൊന്നപ്പോൾ സ്പഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പണമില്ലെന്ന് പറഞ്ഞ സർക്കാരാണ് ഇത് . സോളാർ കേസിനായി ഹാജരായത് മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ്. ഒരു സിറ്റിംഗിന് 20 ലക്ഷമാണ് നൽകിയത്.
നിയമ വിദഗ്ധരായ നിരവധി അഭിഭാഷകർ സർക്കാറിന് കീഴിൽ ഉള്ളപ്പോഴാണ് കോടികളുടെ ഈ അധിക ചെലവ്. കേസുകളിലാകട്ടെ സർക്കാറിന് തിരിച്ചടിയുണ്ടായി. ഇതിന് പുറമെയാണ് സാമ്പത്തിക ബാധ്യതയുടെ പേരിലുള്ള വിമർശനം. ലൈഫ് ക്രമക്കേടിൽ സുപ്രീംകോടതി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അഞ്ച് മിനുട്ട് ഓൺലൈൻ വഴി ഹാജരായതിന് നൽകേണ്ടിവന്നത് 11 ലക്ഷം രൂപയായിരുന്നു.
ഈ സാഹചര്യങ്ങൾകൂടി കണക്കിലെടുത്താണ് കേസുകളുടെ മോൽനോട്ടത്തിനും, കാര്യക്ഷമത ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ പുതിയ നിയമകാര്യസെൽ തുടങ്ങിയത്. ഹൈക്കോടതിയിലെ വിജിലൻസ് സ്പെഷ്യൽ പ്ലീഡർ എ രാജേഷിനാണ് സമിതിയുടെ ചുമതല, അധിക ചുമതലയാണ് നൽകിയത്. അതിനാൽ സാമ്പത്തിക ബാധ്യതയാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയിലും കീഴ്കോടതിയിലുമെല്ലാം സർക്കാറിനെതിരായ വരുന്ന കേസുകൾ എങ്ങനെ കൈകൈര്യം ചെയ്യണമെന്നത് സമിതിയുടെ തീരുമാനങ്ങൾ പരിഗണിച്ചാണ് നടന്നത് .സമിതിയിൽ മറ്റ് അംഗങ്ങളുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഏതായാലും സമിതിയിൽ നിയമമന്ത്രിക്ക് ഒരു റോളുമില്ല. നിയമ വകുപ്പിനും റോളില്ല. എല്ലാം ക്യാപ്റ്റൻ തീരുമാനിക്കും.
സർക്കാറിനെതിരായ ഹൈക്കോടതിയിലെ കേസുകൾ എങ്ങനെ നടക്കുന്നു എന്ന് നോക്കുന്നതിന് മാത്രമായി ലെയ്സൻ ഓഫീസറെ ഒന്നര ലക്ഷംരൂപ നൽകി മുഖ്യമന്ത്രി നിയമിച്ചിരുന്നു.എന്നിട്ടും ഫലമുണ്ടായില്ല. അപ്പോഴാണ് വകുപ്പ് ഏറ്റെടുക്കാൻ ക്യാപ്റ്റൻ തീരുമാനിച്ചത്. വേലപ്പൻ നായർക്ക് പുറമെയാണ് പുതിയ നിയമകാര്യ സമിതി.
ഏതായാലും കീറത്തുണി മറച്ച് കിടന്നുറങ്ങുന്ന മലയാളിയുടെ ഭാഗ്യമെന്നേ പറയേണ്ടതുള്ളു.
https://www.facebook.com/Malayalivartha