ഹോസ്റ്റലില്‍നിന്ന് ഇറക്കിവിട്ട രോഹിത് താമസിച്ചതു കാമ്പസിനുള്ളില്‍ തട്ടിക്കൂട്ടിയ ഷെഡില്‍; ഫെലോഷിപ്പ് നിര്‍ത്തി പട്ടിണിയിലുമാക്കി

ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ മരിച്ച ദളിത് ഗവേഷണ വിദ്യാര്‍ഥി വി. രോഹിത് മാനസികമായി ഏറെ തളര്‍ന്ന സ്ഥിതിയിലായിരുന്നുവെന്നു കണ്ടെത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ രോഹിത് ഉള്‍പ്പെടെ അഞ്ചു ഗവേഷണ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥിനേതാവിനെ ആക്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ശിക്ഷ. സസ്‌പെന്‍ഷന്‍ പിന്നീട് പിന്‍വലിച്ചു. കേസ് സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. അഞ്ചു ദളിത് വിദ്യാര്‍ഥികളും ചിലരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് ഒരുവിഭാഗം വിദ്യാര്‍ഥികളുടെ അഭിപ്രായം.
എബിവിപിയുടെ നേതാവിനെ ആക്രമിച്ചു എന്നായിരുന്നു പോലീസിനു ലഭിച്ച പരാതി. മുസാഫര്‍നഗര്‍ കലാപം സംബന്ധിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു അംബേദ്കര്‍ വിദ്യാര്‍ഥി സംഘടനയും എബിവിപിയുമായി സംഘര്‍ഷമുണ്ടായത്. സര്‍വകലാശാല സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഹോസ്റ്റലില്‍ താമസിക്കാനുള്ള അനുവാദം ഇവര്‍ക്കു ലഭിച്ചില്ല. പഠനംതീരുംവരെ അഞ്ചുപേരെയും ഹോസ്റ്റലില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചു കഴിഞ്ഞയാഴ്ച ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഓഫീസ് മന്ദിരം ഉപരോധിച്ചിരുന്നു. ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ കാമ്പസില്‍ താത്കാലികമായി നിര്‍മിച്ച ഷെഡിലാണ് അഞ്ചു ഗവേഷണ വിദ്യാര്‍ഥികളും കഴിഞ്ഞിരുന്നത്.
ജീവിതം മടുത്തിരിക്കുന്നുവെന്നും കഴിഞ്ഞ ആറുമാസമായി റിസര്‍ച്ച് ഫെലോഷിപ്പ് ലഭിച്ചിരുന്നില്ലെന്നും രോഹിത് തന്റെ മരണക്കുറിപ്പില്‍ എഴുതിയിരുന്നു. ദിവസക്കൂലിക്കാരിയാണ് അമ്മ. നിര്‍ധനകുടുംബം. ഫെലോഷിപ്പ് മുടങ്ങിയത് സാമ്പത്തിക പരാധീനതയിലാക്കി.
മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു രോഹിതെന്നു കൂട്ടുകാര്‍ അനുസ്മരിച്ചു. അതേസമയം, വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ വൈസ്ചാന്‍സലര്‍സ്ഥാനം രാജിവയ്ക്കുമെന്ന് അപ്പാ റാവു പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ എബിവിപി വിദ്യാര്‍ഥികള്‍ ക്രൂരമര്‍ദനത്തിനിരയായി എന്നും കാമ്പസില്‍ സാമൂഹികവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും റാവു പറഞ്ഞു. അതിനാലാണു മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.
രോഹിതിന്റെ മരണം അന്വേഷിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം നിയമിച്ച രണ്ടാംഗ സംഘം വിമാനമാര്‍ഗം തെലുങ്കാനയിലെത്തിയതായി സ്മൃതി ഇറാനി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ ഇതേക്കുറിച്ചു പ്രതികരിക്കാനാവില്ല. രോഹിതിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























