ടൈറ്റാനിയം അഴിമതിക്കേസ്: ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു

ടൈറ്റാനിയം അഴിമതിക്കേസ്സില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുരുങ്ങുന്നു. ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്‌ളാന്റ് സ്ഥാപിക്കാന്‍ 256 കോടിയുടെ കരാര്‍ നല്‍കിയതിലെ അഴിമതിക്കേസില്‍ തുടരന്വേഷണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ ജസ്റ്റിസ് ബി കെമാല്‍പാഷ നീക്കി. ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ് ചോദ്യംചെയ്ത് പ്രതികളിലൊരാളായ കമ്പനി ഉദ്യോഗസ്ഥന്‍ സന്തോഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിക്കാരനെതിരായ സ്‌റ്റേ ഉത്തരവ് നിലനിര്‍ത്തിയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് നേരത്തെ ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ സമ്പാദിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മെക്കോണ്‍ കമ്പനിവഴി ഫിന്‍ലന്‍ഡിലെ കമ്പനിക്ക് മാലിന്യസംസ്‌കരണ പ്‌ളാന്റ് നിര്‍മാണത്തിന് കരാര്‍ നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. അന്നത്തെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ ഉള്‍പ്പെടെ 11 പേരെ പ്രതിചേര്‍ക്കാനായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയും ഇടപാടില്‍ അഴിമതി നടന്നില്ലെന്നും കാണിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി 2014 ആഗസ്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ എല്ലാ അപ്പീലും കോടതി തള്ളി. ടൈറ്റാനിയം ജീവനക്കാരനായിരുന്ന മണക്കാട് യമുന നഗറില്‍ എസ് ജയന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ സമ്പാദിച്ചത്.
വ്യവസായ വകുപ്പ് മുന്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ടൈറ്റാനിയം മാനേജിങ് ഡയറക്ടറായിരുന്ന ഈപ്പന്‍ ജോസഫ്, പദ്ധതിയുടെ കരാര്‍ ലഭിച്ച മെക്കോണ്‍ ഇന്ത്യ ലിമിറ്റഡ് ജനറല്‍ മാനേജര്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്. കരാര്‍ നല്‍കിയ സമയത്ത് മന്ത്രിയായിരുന്ന അന്തരിച്ച എ സുജനപാലും പ്രതിയായിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ച മലിനീകരണ നിയന്ത്രണ പദ്ധതിവഴി കമ്പനിക്ക് 127 കോടിരൂപ നഷ്ടമായെന്ന് എസ് ജയന്റെ ഹര്‍ജിയില്‍ പറഞ്ഞു. നടപ്പാക്കാത്ത പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ഫീസ് ആയി മൂന്നുകോടി നല്‍കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം മറച്ചുവച്ചാണ് അഴിമതിയില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് നല്‍കിയത്.
2005-06ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വി കെ ഇബ്രാഹിംകുഞ്ഞ് വ്യവസായമന്ത്രിയും ആയിരിക്കെയാണ് മലിനീകരണ നിര്‍മാര്‍ജനത്തിനെന്നപേരില്‍ പദ്ധതി തയ്യാറാക്കിയത്. ഉന്നതതല ഇടപെടലില്‍ പദ്ധതി അംഗീകരിച്ച് ഉപകരണങ്ങള്‍ ധൃതിപിടിച്ച് ഇറക്കുമതി ചെയ്തു. പദ്ധതി നടപ്പാക്കാന്‍ ഉടന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഭീഷണിപ്പെടുത്തിയെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ രാമചന്ദ്രന്‍ വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. പദ്ധതിക്ക് ഉടന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നല്‍കണമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നേരിട്ട് ആവശ്യപ്പെട്ടതായും രാമചന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























