ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാം കുറ്റക്കാരന്‍; കൊലപാതകം ഉള്‍പ്പെടെ ഒന്‍പത് കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി, ശിക്ഷാവിധി നാളെ

ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി. കൊല ഉള്‍പ്പടെയുള്ള ഒന്‍പതു കുറ്റങ്ങളും തെളിഞ്ഞു. കൊല മുന്‍വൈരാഗ്യം മൂലമെന്ന വാദം കോടതി അംഗീകരിച്ചു. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി. സുധീറാണ് വിധി പറഞ്ഞിരിക്കുന്നത്.
നിസാം സമൂഹത്തിനു ഭീഷണിയാണെന്നും സമൂഹത്തിനു മാതൃകയാവണം വിധിയെന്നും അതിനാല്‍ നിസാമിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, നിസാം ജീവിക്കുന്നത് കൂട്ടുകുടുംബത്തിലാണെന്നും ഏക ആശ്രയം നിസാം ആണെന്നും അതിനാല്‍ വലിയ ശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. കേസില്‍ കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും.
കാബിനില്‍നിന്ന് ഇറങ്ങി സമീപത്തെ ജലധാരയുടെ തറയിലേക്ക് ഓടിക്കയറിയ ചന്ദ്രബോസിനെ ഏതു പ്രതലത്തിലും സഞ്ചരിക്കാനാകുന്ന കാറില്‍ പിന്തുടര്‍ന്നു നിസാം ഇടിച്ചു വീഴ്ത്തി. തുടര്‍ന്നു വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്വന്തം ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ചവിട്ടുകയും ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ ചന്ദ്രബോസിനെ വിവരമറിഞ്ഞെത്തിയ പേരാമംഗലം പൊലീസ് അമലയില്‍ പ്രവേശിപ്പിക്കുകയും നിസാമിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചവിട്ടേറ്റ് ചന്ദ്രബോസിന്റെ വാരിയെല്ലുകള്‍ ഒന്‍പതിടത്തു തകര്‍ന്നു. കുടലില്‍ പത്തിടത്തു പൊട്ടലുണ്ടായി. ശ്വാസകോശങ്ങള്‍ രണ്ടും തകര്‍ന്നു. ശരീരത്തിനുള്ളില്‍ പലയിടത്തും രക്തം കട്ടപിടിച്ചു കിടന്നിരുന്നു. അഞ്ചു തവണ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പരുക്കേറ്റ ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടായതു നില വഷളാക്കി. അവസാന നാലു ദിവസം പൂര്‍ണമായും വെന്റിലേറ്ററിലായിരുന്നു. 18 ദിവസത്തിനുള്ളില്‍ 14 ദിവസവും അബോധാവസ്ഥയിലായിരുന്ന ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.
വധശ്രമക്കുറ്റത്തിന് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്ന മുഹമ്മദ് നിസാമിനെതിരെ ചന്ദ്രബോസിന്റെ മരണത്തോടെ കൊലക്കുറ്റം ചുമത്തി. പൊലീസിനെ ആക്രമിച്ചതടക്കം പല ക്രിമിനല്‍ കേസുകളിലും പ്രതിയായ നിസാമിനെതിരെ സാമൂഹിക ദ്രോഹ പ്രവര്‍ത്തനം തടയാനുള്ള കാപ്പ നിയമവും ചുമത്തിയിട്ടുണ്ട്.
വിചാരണക്കാലയളവിനിടയില്‍ സാക്ഷികളുടെ കൂറുമാറല്‍ ഉള്‍പ്പടെയുള്ള രംഗങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചു. ഒന്നാം സാക്ഷി അനൂപ് കൂറുമാറിയെങ്കിലും പിന്നീട് വീണ്ടും തന്റെ മൊഴിയിലേക്കെത്തി. നിഷാമിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴിമാറ്റിയതെന്നും കോടതിയില്‍ അനൂപ് പറഞ്ഞു. നിഷാമിന്റെ ഭാര്യ അമലും കൂറുമാറിയിരുന്നു. സംഭവസമയത്ത് അമലും നിസാമിനൊപ്പം കാറിലുണ്ടായിരുന്നു.
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം കൊലപ്പെടുത്തിയതു പെട്ടെന്നുള്ള പ്രകോപനം മൂലമല്ല, മറിച്ചു മുന്‍ വൈരാഗ്യം കാരണമാണെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. സെക്യൂരിറ്റി കാബിനുള്ളില്‍ ഉറങ്ങിക്കിടന്ന ചന്ദ്രബോസിനെ നിസാം തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























