സരിതയുടെ ആരോപണം പ്രതികൂട്ടിലാക്കിയത് ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന് പരാതിയുമായി ഘടകകക്ഷികള്‍

സരിതയുടെ അരോപണവും മന്ത്രി കെ ബാബുവിന്റെ രാജിയും, ആഭ്യന്തരമന്ത്രിയെ അറിയിക്കാതെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ആ വകുപ്പിലെ പ്രശ്‌നങ്ങള്‍ സ്വന്തം നിലയില്‍ കോടതിയിലെത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് ഐ ഗ്രൂപ്പ്.പ്പും പ്രമുഖ ഘടകക്ഷികളും പരാതിയുമായി രംഗത്ത്. ഇങ്ങനെ ഒരു മന്ത്രിസഭ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അവരുടെ നിലപാട്. മന്ത്രി രമേശ് ചെന്നിത്തലയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഹൈക്കോടതിയില്‍ ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിപ്പിക്കുകയാണ്.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കോടതിവഴി തീര്‍ക്കാനാണ് ഭാവമെങ്കില്‍ അത് ഹൈക്കമാന്‍ഡ് വരെപോകുമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. കോടതിയെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാക്കുന്നത് പാര്‍ട്ടിക്ക്തന്നെ ദോഷം ചെയ്യുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. മാത്രമല്ല, മുഖ്യമന്ത്രി തന്റെ നടപടിയിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെയില്ലാതായെന്ന അഭിപ്രായവും ഐ ഗ്രൂപ്പിനുണ്ട്. എന്തുവന്നാലും നേരിടാന്‍ തയാറാണെന്ന നിലപാടിലാണ് എ ഗ്രൂപ്പും. ഇനി ഈ കേസിന്റെ കാര്യത്തില്‍ രമേശ് തലപുണ്ണാക്കേണ്ടതില്ലെന്നാണ് അവരുടെ അഭിപ്രായം.
ബാര്‍ക്കോഴ കേസിലെ തൃശൂര്‍ വിജിലന്‍സ് കോടതിവിധി സ്‌റ്റേചെയ്യണമെന്നാവശ്യപ്പെട്ട് അപ്രതീക്ഷിതിമായി അഡ്വക്കേറ്റ് ജനറല്‍ രംഗത്തുവന്നതോടെയാണ് ഗ്രൂപ്പ് പോരിന് പുതിയ തലം വരുന്നത്. വിജിലന്‍സിന്റെ ചുമതലവഹിക്കുന്ന മന്ത്രി രമേശ് ചെന്നിത്തലയോട് മാത്രമല്ല, ആ വകുപ്പുമായി ബന്ധപ്പെടുകപോലും ചെയ്യാതെയാണ് ശനിയാഴ്ചയുണ്ടായ വിധി സ്‌റ്റേ ചെയ്യാന്‍ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ എ.ജി.ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം. ഇന്നലെവരെ വിധി നീതിപൂര്‍വമല്ലെന്ന് നടത്തിക്കൊണ്ടിരുന്ന പ്രചരണമാണ് ഇതോടെ അവസാനിച്ചത്. മാത്രമല്ല, എ.ജി. എന്ന ഭരണഘടനാസ്ഥാപനത്തോട് കോടതി മാന്യതപുലര്‍ത്തിയതുകൊണ്ടുമാത്രമാണ് ഇന്നലെ സര്‍ക്കാര്‍ അപമാനിതരാകുന്നതില്‍ നിന്നും ഒഴിവായതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരുകേസിന്റെ വാദത്തിനിടയില്‍ എ.ജി. പൊടുന്നനെ ഈ വിധിസ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നിരിക്കുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഇല്ലെങ്കില്‍ വിജിലന്‍സിന്റെ കൂടി ചുമതലയുള്ള ആഭ്യന്തരവകുപ്പാണ് ഇക്കാര്യം ചെയ്യേണ്ടത്. അതിനുള്ള സാവകാശം നല്‍കുകയോ, അഭിപ്രായം ആരായുകയോ പോലും ചെയ്യാതെയായിരുന്നു നടപടി. നേരത്തെ മാണിയുടെ കാര്യത്തിലും ഇതേ കാര്യമാണ് സംഭവിച്ചത്. അന്ന് മന്ത്രി രമേശ് ചെന്നിത്തല തന്നെ നേരിട്ട് മാണിയോട് ഹൈക്കോടതിയില്‍ പോകേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ രമേശിനെ വിശ്വാസത്തിലെടുക്കാതെ മാണിയും ഉമ്മന്‍ചാണ്ടിയും കൂടിയാണ് കോടതിയില്‍ പോകണമെന്ന് ശാഠ്യം പിടിച്ചത്. അതാണ് മാണിയുടെ രാജിക്ക് വഴിവച്ചതെന്നും ഐ ഗ്രൂപ്പ് പറയുന്നു. ഇത്തരത്തില്‍ വകുപ്പിനുള്ളില്‍ കയറി കളിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. തന്റെ മന്ത്രിസഭയിലെ ഒരംഗത്തോട് അവിശ്വാസം പുലര്‍ത്തിക്കൊണ്ട് ഇത്തരത്തിനുള്ള നീക്കങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന് തന്നെയായിരിക്കും തിരിച്ചടിയുണ്ടാക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം പ്രശ്‌നമല്ല,കോണ്‍ഗ്രസ് പാര്‍ട്ടിയെത്തന്നെ താറടിച്ചുകാണിക്കുന്നതിന് തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലേക്കാണ് ഐ ഗ്രൂപ്പ് നീങ്ങുന്നത്. ബാര്‍ക്കോഴ അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും മന്ത്രിയെന്ന നിലയില്‍ രമേശ് ഇടപെട്ടിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. എല്ലാ തീരുമാനങ്ങളും എടുത്തത് വിജിലന്‍സായിരുന്നു. അതിന് അദ്ദേഹത്തെ തൂക്കിലേറ്റാനാണ് ഭാവമെങ്കില്‍ അത് അനുവദിച്ചുകൊടുക്കുന്ന പ്രശ്‌നമില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കോടതിയെ മറയാക്കുന്ന നടപടി അപകടകരമാണ്. അത് പാര്‍ട്ടിയെ പാതാളത്തിലെത്തിക്കും. ഇത് തുടരാനാണ് ഭാവമെങ്കില്‍ പ്രശ്‌നം ഹൈക്കമാന്‍ഡ് വരെ പോകുമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ വിശ്വാസമില്ലെങ്കില്‍ പുറത്താക്കുകയോ, ആ മന്ത്രിസഭ പിരിച്ചുവിടുകയോ ആണ് മുഖ്യമന്ത്രിചെയ്യേണ്ടത്. ഇപ്പോഴത്തെ നടപടി മന്ത്രിസഭയുടെ അടിസ്ഥാനതത്വമായ കൂട്ടുത്തരവാദിത്വം പോലും കാറ്റില്‍പ്പറത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























