ഐപിഎസ് മോഹമാകുമോ, ബാറുടമ ബിജു രമേശുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് ഡയറ്ടര്‍, സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി: ആര്‍. സുകേശന്‍ ബാറുടമയുമായി ചേര്‍ന്നു സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതു ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്നു സുകേശന്‍ ഗൂഢാലോചന നടത്തിയെന്നു വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി രണ്ടു ദിവസം മുന്‍പാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുകേശന്‍ സര്‍ക്കാരിന് എതിരാണെന്നും മറ്റു മന്ത്രിമാരുടെ പേരുകൂടി പറയാന്‍ ബിജുവിനെ പ്രേരിപ്പിച്ചതു സുകേശനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സുകേശനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടുമെന്നാണു സൂചന.
എറണാകുളത്തു 2014 ഡിസംബര്‍ 31നു കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് മറ്റു ബാറുടമകളുമായി നടത്തിയ സംഭാഷണം അടിസ്ഥാനമാക്കിയാണു റിപ്പോര്‍ട്ട്. ഈ സംഭാഷണം അടങ്ങിയ സിഡി, മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ കേസില്‍ മജിസ്‌ട്രേട്ടിനു രഹസ്യമൊഴി നല്‍കിയപ്പോള്‍ ബിജു കൈമാറിയിരുന്നു. ഈ സിഡി ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. മെമ്മറി കാര്‍ഡില്‍ നാലു ഫയല്‍ ഉണ്ടായിരുന്നു. ഇതില്‍ മൂന്നു മണിക്കൂര്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ മായ്ച്ചു കളഞ്ഞിരുന്നു. മറ്റു ഫയലുകളിലെ ശബ്ദരേഖ പരിശോധിച്ചപ്പോഴാണു സുകേശനെക്കുറിച്ചു ബിജു മറ്റു ബാറുടമകളോടു പറയുന്നതു വെളിപ്പെട്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജു മറ്റു ബാറുടമകളോടു സുകേശനെക്കുറിച്ചു പറയുന്നത്: ''സുകേശനെ പണ്ട് എസ്‌ഐ ആയിരുന്നപ്പോഴേ അറിയാം. അസോസിയേഷനിലെ എല്ലാവരെയും സാക്ഷിയായിട്ടാണ് ഇട്ടിരിക്കുന്നത്. കണ്ണന്‍ ചേട്ടന്‍, സാജു ഡൊമിനിക് എന്നിവരും സാക്ഷികളാണ്. ഇന്ദുവിന്റെയടുത്ത് ആരോ പറഞ്ഞു പ്രതിയാകുമെന്ന്. കൂറുമാറിയാല്‍ പ്രതിയാകുമെന്നു പറഞ്ഞു. യമഹ സുരേന്ദ്രനെ പ്രതിയാക്കുമെന്നു പറഞ്ഞു. യമഹ മൊഴി മാറ്റി പറഞ്ഞിട്ടുണ്ട്. മൊഴിയിലെ വൈരുധ്യങ്ങള്‍ അവര്‍ എടുത്തു വച്ചിട്ടുണ്ട്. അതു ഞങ്ങള്‍ കടുപ്പിച്ചു ചോദിക്കുമെന്ന് എസ്പി പറഞ്ഞു.
യമഹയുടെ ടവറിന്റെ ലൊക്കേഷനും അവരെടുത്തിട്ടുണ്ട്. അമ്പിളിയുടെ കയ്യില്‍ പൈസ കൊടുക്കുന്നതേയുള്ളൂ. അമ്പിളിയുടെ ഈസ്റ്റ് ഫോര്‍ട്ടിലെ ടവര്‍ ലൊക്കേഷനില്‍ അമ്പിളി പറഞ്ഞ സമയം എടുത്തുവച്ചിട്ടുണ്ട്. പൊളിറ്റിക്കലായി എന്തെങ്കിലും പ്രതിബദ്ധത ഉണ്ടോയെന്നും അസോസിയേഷനുമായി എന്തെങ്കിലും ധാരണ ഉണ്ടായിട്ടുണ്ടോയെന്നും എസ്പി ചോദിച്ചു. ഇല്ലെങ്കില്‍ കുറച്ചുകൂടി മുറുക്കി നമുക്ക് മുന്നോട്ടു പോകാമെന്നും പറഞ്ഞു. മുറുക്കുന്നതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ മൊഴി കൊടുക്കണം എന്നായിരുന്നു മറുപടി''.
ഇതില്‍ നിന്നും ബിജുവിന് എസ്പി സുകേശനെ എസ്‌ഐ ആയിരിക്കുമ്പോഴേ അറിയാമെന്നു വ്യക്തമാണെന്നു വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇരുവരും തെളിവ് ഉണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തുകയോ ധാരണയിലെത്തുകയോ ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
''ഇപ്പോള്‍ മൊഴി രേഖപ്പെടുത്തത്തേയുള്ളൂ, നിങ്ങള്‍ ആരെയും കൊണ്ട് ഒപ്പിടുവിക്കുന്നില്ല. കേസ് റജിസ്റ്റര്‍ ചെയ്യുമ്പോഴാണ് ഒപ്പ് ഇടേണ്ടത്. രണ്ടാമതു മൊഴി കോടതിയിലാണ് എടുക്കുന്നത്. നിങ്ങള്‍ അറിയില്ലെന്നു പറഞ്ഞാല്‍ നിങ്ങളെങ്ങനെ സാക്ഷിയാകും. അങ്ങനെയെങ്കില്‍ വിജിലന്‍സിന് ഒന്നും ചെയ്യാന്‍ പറ്റില്ല. കേസ് ഏതു രീതിയിലും അവസാനിപ്പിക്കാം. സംഭവം ചാര്‍ജ് കൊടുക്കാനുള്ള സാധനമൊക്കെ അവിടെയുണ്ട്. ഇവര്‍ക്കു വേറെ അന്വേഷണം നടത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രി പറയുന്നതുപോലെ നാലു പേര്‍ പിന്‍മാറിയെന്നു കരുതി ഒന്നും സംഭവിക്കില്ല'' ബിജു മറ്റു ബാറുടമകളോടു പറയുന്നു.
''ബിജു, അവര്‍ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ'' എന്ന് അപ്പോള്‍ മറ്റൊരു ബാറുടമയുടെ ശബ്ദം. അന്വേഷണ ഉദ്യോഗസ്ഥന്‍ നിശ്ചയമായും കേസില്‍ കുറ്റപത്രം കൊടുക്കുമെന്നാണ് ബിജുവിന്റെ ഈ സംഭാഷണം വെളിപ്പെടുത്തുന്നതെന്നു വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. സുകേശന്‍ സര്‍ക്കാരിനെതിരാണെന്നും വിന്‍സണ്‍ പോളിനെക്കാള്‍ അദ്ദേഹം ജേക്കബ് തോമസിനെയാണു ഭയപ്പെടുന്നതെന്നും അതിനാല്‍ ബാറുടമകളോടു ശക്തമായി മൊഴി നല്‍കാന്‍ നിര്‍ദേശിക്കുന്നുവെന്നും വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.
ബിജുവിന്റെ ഈ സംഭാഷണവും റിപ്പോര്‍ട്ടിലുണ്ട്: ''എസ്പി പറഞ്ഞത് ഉണ്ണിയുടെ വേറൊരു കേസിരിക്കുന്നു, അങ്ങനെയെങ്കില്‍ പ്രതിയാക്കി തട്ടി അകത്താക്കാം. എസ്പി ഗവണ്‍മെന്റിന് എതിരാണ്. സാക്ഷിയായിട്ടോ പ്രതിയായിട്ടോ ഫ്രെയിം ചെയ്യണമെന്നു നിങ്ങള്‍ തീരുമാനിച്ചോ. മൊഴി കൊടുത്ത ശേഷം അയാള്‍ പറഞ്ഞ കാര്യമാണു ഞാന്‍ വെളിയില്‍ പറഞ്ഞത്''. സിഡിയില്‍ ഒരിടത്തും എസ്പി സുകേശന്റെ സംസാരമില്ല. ബാര്‍ കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി സുകേശന്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് ഇപ്പോള്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























